ദുബൈ: സ്ഥാനമൊഴിയുന്ന ഇന്ത്യൻ സ്ഥാനപതി നവ്ദീപ് സിങ് സുരിക്ക് യു.എ.ഇയുടെ ഉന്ന ത പുരസ്കാരം. ഒാർഡർ ഒാഫ് സായിദ് 2 ഫസ്റ്റ് ക്ലാസ് ബഹുമതിയാണ് സ്ഥാനപതിക്ക് ലഭിച്ചത്. ഇന്ത്യയും യു.എ.ഇയും തമ്മിലെ നയതന്ത്രബന്ധം ശക്തമാക്കുന്നതിൽ വഹിച്ച നിർണായക പങ്കിന് അംഗീകാരമായാണ് യു.എ.ഇ പ്രസിഡൻറ് ശൈഖ് ഖലീഫ ബിൻ സായിദ് ആൽ നഹ്യാൻ പുരസ്കാരം പ്രഖ്യാപിച്ചത്. യു.എ.ഇയിലെ ഇറ്റാലിയൻ സ്ഥാനപതി ലിബോറിയോ സ്റ്റെല്ലിനോയും ഇതേ പുരസ്കാരം നേടി. വിദേശകാര്യ-അന്താരാഷ്ട്ര സഹകരണ മന്ത്രി ശൈഖ് അബ്ദുല്ല ബിൻ സായിദ് ആൽ നഹ്യാനിൽനിന്ന് നവ്ദീപ് സിങ് സുരി പുരസ്കാരം ഏറ്റുവാങ്ങി. യു.എ.ഇ-ഇന്ത്യ സൗഹൃദത്തിന് നവ്ദീപ് സിങ് സുരി നൽകിയ സംഭാവനകളെ ശൈഖ് അബ്ദുല്ല പ്രശംസിച്ചു.
പുരസ്കാര ലബ്ധിയിൽ സന്തുഷ്ടി അറിയിച്ച സൂരി ഇരു രാജ്യങ്ങളും തമ്മിലെ ബന്ധം മികച്ച വഴിത്തിരിവിലേക്ക് കുതിച്ച ഘട്ടത്തിൽ യു.എ.ഇയിൽ ഇന്ത്യയെ പ്രതിനിധാനംചെയ്യാനായത് ഭാഗ്യമായി കരുതുന്നുവെന്നും വ്യക്തമാക്കി. തനിക്ക് വ്യക്തിപരമായി ലഭിച്ച നേട്ടം എന്നതിനേക്കാൾ ഇന്ത്യൻ എംബസിയിലെയും കോൺസുലേറ്റിലെയും കഴിവുറ്റ സംഘത്തിെൻറയും ഇന്ത്യൻ സമൂഹത്തിെൻറയും പ്രയത്നങ്ങൾക്കുള്ള അംഗീകാരമാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യു.എ.ഇയുടെ പരമോന്നത സിവിലിയൻ ബഹുമതിയായ ഒാർഡർ ഒാഫ് സായിദ് കഴിഞ്ഞമാസം ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി അബൂദബി കിരീടാവകാശിയും യു.എ.ഇ സായുധ സേനാ ഉപ സർവ സൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാനിൽനിന്ന് ഏറ്റുവാങ്ങിയിരുന്നു. 2016 ഒക്ടോബറിലാണ് നവ്ദീപ് സിങ് സൂരി യു.എ.ഇയിൽ ഇന്ത്യൻ സ്ഥാനപതിയായി എത്തുന്നത്. സൂരിയുടെ പിൻഗാമിയായി നിലവിലെ ഇസ്രായേൽ സ്ഥാനപതി പവൻ കുമാർ ഉടൻ യു.എ.ഇയിൽ ചുമതലയേൽക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.