അബൂദബി: യു.എ.ഇയും ഇന്ത്യയുമായി സുദൃഢമായ ബന്ധമാണുള്ളതെന്നും രാഷ്ട്രപിതാവ് ശൈഖ് സായിദ് ബിൻ സുൽത്താൻ ആൽ നഹ്യാനാണ് ഈ ബന്ധത്തിന് അടിത്തറ പാകിയതെന്നും യു.എ.ഇ സഹിഷ്ണു ത മന്ത്രി ശൈഖ് നഹ്യാൻ ബിൻ മുബാറക് ആൽ നഹ്യാൻ അഭിപ്രായപ്പെട്ടു. മൂന്നു വർഷത്തെ സേവനം പൂർത്തിയാക്കി മടങ്ങുന്ന ഇന്ത്യൻ സ്ഥാനപതി നവ്ദീപ് സിങ് സൂരിക്ക് എംബസിയിൽ ഒരുക്കിയ യാത്രയയപ്പ് ചടങ്ങിൽ മറ്റു രാജ്യങ്ങളുടെ നയതന്ത്രജ്ഞർ, ബിസിനസുകാർ, ഇന്ത്യൻ കമ്യൂണിറ്റിയിലെ അംഗങ്ങൾ എന്നിവരെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. യു.എ.ഇ പ്രസിഡൻറ് ശൈഖ് ഖലീഫ ബിൻ സായിദ് ആൽ നഹ്യാൻ ഇതു നിലനിർത്തുന്നു, ഇതിനൊപ്പം രാജ്യത്തെ സുപ്രീം കൗൺസിൽ അംഗങ്ങളും വിവിധ എമിറേറ്റ്സ് ഭരണാധികാരികളും ഇന്ത്യൻ ജനതയോടുള്ള ബന്ധം ഊട്ടി ഉറപ്പിച്ചുകൊണ്ടിരിക്കുന്നുവെന്നും ശൈഖ് നഹ്യാൻ പറഞ്ഞു.
യു.എ.ഇയും ഇന്ത്യയും തമ്മിലുള്ള ഇഴയടുപ്പം കൂടുതൽ മെച്ചപ്പെടുത്താനും വ്യവസായിക-വാണിജ്യ-വ്യാപാര-നിക്ഷേപ മേഖലകളുടെ അഭിവൃദ്ധിക്കായും ഇന്ത്യൻ സ്ഥാനപതി നവ്ദീപ് സിങ് സൂരി നൽകിയ സംഭാവനകളെ ശൈഖ് നഹ്യാൻ പ്രശംസിച്ചു. പരസ്പര ബഹുമാനത്തിലും പൊതുതാൽപര്യത്തിലും അധിഷ്ഠിതമായാണ് യു.എ.ഇയും ഇന്ത്യയും തമ്മിലെ ചരിത്രപരമായ ബന്ധം തുടരുന്നതെന്ന് സ്ഥാനപതി നവ്ദീപ് സിങ് സൂരി ഓർമിപ്പിച്ചു. യു.എ.ഇ സാംസ്കാരിക-വൈജ്ഞാനിക വികസന മന്ത്രി നൂറ ബിൻത് മുഹമ്മദ് അൽ കഅബി, സഹമന്ത്രി ഡോ. മെയ്ത ബിൻത് സാലിം അൽ ഷംസി, ധന മന്ത്രാലയത്തിലെ വിദേശ വ്യാപാര അസി.അണ്ടർ സെക്രട്ടറി ജുമ മുഹമ്മദ് അൽ ഗെയ്ത്ത് തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.