യു.എ.ഇ രൂപീകരിക്കുന്നതിന് ആറു വർഷം മുമ്പ് പാസ്പോർട്ടോ യാത്രാ രേഖകളോ ഇല്ലാതെ ഖൊർഫ ക്കാൻ തീരത്ത് ബോംബെയിൽ നിന്ന് ലോഞ്ചിലെത്തിയതാണ് തൃശൂർ ജില്ലയിലെ കാട്ടൂർ സ്വദേശിയാ യ കൊരട്ടിപ്പറമ്പിൽ കുഞ്ഞൻമരക്കാരുടെ മകൻ അമാനുല്ല. ബോംെബ കൊളാബയിലെ ജെട്ടിയിൽ ന ിന്ന് ഒരു ബോട്ടിലാണ് പുറം കടലിലേക്ക് പോയത്. ചരക്കു കൊണ്ടുപോകുന്ന ലോഞ്ചുകൾ കടലിൽ കി ടപ്പുണ്ടായിരുന്നു. സന്ധ്യയോടെ ബോട്ട് ലോഞ്ചിനരികിലെത്തി. സമുദ്രത്തിലെ ഓളപ്പരപ്പിൽ ബോട്ട് വല്ലാതെ ആടി ഉലയുന്നു. തിരയിളക്കത്തിൽ ബോട്ടുയരുമ്പോൾ ലോഞ്ചിലേക്ക് ചാടണം. സാഹസികമായിരുന്നു ആ കടമ്പ. അരപ്പട്ടിണിയും ദാരിദ്രവുമായി കഴിയുന്ന കുടുംബത്തെ ഓർത്തു. നെഞ്ചിടിപ്പിെൻറ താളം തിരയിളക്കത്തേക്കാൾ വേഗത്തിലായി. ആടി ഉലയുന്ന ബോട്ടിൽ നിന്ന് ലോഞ്ചിലേക്കു രണ്ടും കൽപിച്ച് ചാടിക്കയറി. അരി, പയർ, ഗോതമ്പ്, ഉരുളക്കിഴങ്ങ്, ഉള്ളി എന്നീ സാധനങ്ങൾ അടുക്കി വെച്ചിരിക്കുന്ന ലോഞ്ചിെൻറ അടിത്തട്ടിൽ ഇരുന്നോളാൻ പറഞ്ഞു തൊഴിലാളികൾ. 28ഓളം പേരാണ് ലോഞ്ചിെൻറ അടിത്തട്ടിൽ കൂടെയുണ്ടായിരുന്നത്. രാത്രി ഭക്ഷണമില്ലായിരുന്നു.
എട്ടൊമ്പത് ദിവസത്തെ യാത്രക്കുശേഷം ബോട്ടിെൻറ എഞ്ചിൻ മോട്ടോർ തകരാറിലായി.
പാക്കിസ്താനും മസ്ക്കറ്റിനു ഇടയിലെ സൂർ മലയിടുക്കിലെ സമുദ്ര താവളത്തിൽ നങ്കൂരമിട്ടു. ഇതു വഴി വന്ന ബ്രിട്ടീഷ് കപ്പലിൽ നിന്നു ഭക്ഷണ സാധനങ്ങൾ ലഭിച്ചത് വല്ലാത്ത ആശ്വാസമായി. 16 ദിവസത്തിനുശേഷമാണ് മോട്ടോർ എത്തിച്ച് ലോഞ്ച് വീണ്ടും പുറപ്പെട്ടത്. ബോംബെയിൽ നിന്ന് പുറപ്പെട്ട് 26 ദിവസത്തിനു ശേഷമാണ് ലോഞ്ച് 1965 നവംബർ അഞ്ചിന് പുലർച്ചെ ഖൊർഫക്കാനിലെത്തുന്നത്. തീരത്തിന് ഒരു കിലോ മീറ്റർ അകലെ നങ്കൂരമിട്ട ലോഞ്ചിൽ നിന്ന് വഞ്ചിയിലാണ് ഖൊർഫക്കാൻ തീരത്തെത്തിയത്. ഷാർജ എമിറേറ്റിെൻറ പരിധിയിലുള്ള ഖൊർഫക്കാൻ തീരത്ത് ചെറിയ ചെറിയ ഒട്ടേറെ കടകളും ഹോട്ടലുകളും. അന്ന് ഇന്ത്യൻ കറൻസിയാണ് എല്ലായിടത്തും ഉപയോഗിച്ചിരുന്നത്. പ്രാതൽ കഴിഞ്ഞ് ലാൻറ് ലോവർ വാഹനത്തിൽ ഷാർജയിലേക്ക് പുറപ്പെട്ടു. പൂഴിമണ്ണിലൂടെയുള്ള ഖൊർഫക്കാൻ ഷാർജ യാത്രക്കെടുത്തത് എട്ടു മണിക്കൂർ. റോളയിലെ വലിയ ആൽ മരത്തിനു സമീപത്തായിരുന്നു അക്കാലത്തെ വ്യാപാര കേന്ദ്രങ്ങൾ. ഷാർജയിലെ കുടുംബക്കാർക്കൊപ്പം രണ്ടു ദിവസം തങ്ങി. മൂന്നാം ദിവസം ദുബൈയിലെത്തി. നാട്ടിൽ പരമ്പരാഗതമായി തുന്നൽ ജോലിക്കാരായിരുന്നു വാപ്പയും വാപ്പയുടെ സഹോദരങ്ങളും. പാരമ്പര്യത്തൊഴിൽ വിജ്ഞാനവുമായി ബോംബെയിൽ ഒരു കൊല്ലവും പത്തു മാസവും ജോലി ചെയ്ത പരിചയം.
ജോലി കണ്ടെത്താൻ ഒരു പ്രയാസവുമുണ്ടായില്ല. നാട്ടുകാരനായ നാരായണെൻറ സഹായത്തോടെ ദുബൈയിലെ ഫേവറേറ്റ് ടെയ്ലേഴ്സിൽ ജോലി ലഭിച്ചു. പീസ് വർക്കിനായിരുന്നു ശമ്പളം. ഷർട്ടും പാൻറും തയ്ക്കുന്ന ജോലി രണ്ടു മാസം. കോട്ട് തയ്ച്ചു കൊടുത്താൽ നല്ല കൂലി കിട്ടുമെന്നറിഞ്ഞ് ഷാർജയിലെ എ.ആർ. ടെയ്ലറിങ് എന്ന കടയിൽ ജോലിക്കുകയറി. ഒരു കൊല്ലവും 10 മാസവും അവിടെ ജോലി ചെയ്തു. അക്കാലത്ത് മസ്കറ്റിലാണ് ഇന്ത്യൻ കോൺസ്യുലേറ്റ്. ഇന്ത്യൻ എംബസി ഇറാക്കിലും. മസ്ക്കറ്റിലേക്ക് പാസ് പോർട്ടിന് അപേക്ഷിച്ചു. നാട്ടിലും ബോംബെയിലും അന്വേഷണം കഴിഞ്ഞ് അപേക്ഷ സ്വീകരിച്ചതായി തപാലിൽ അറിയിപ്പു കിട്ടി. ഒരു ബ്രിട്ടീഷ് പൗണ്ടിെൻറ (അന്ന് 13.5 രൂപ) പോസ്റ്റൽ ഓർഡർ വാങ്ങി ഫോട്ടോ ഉൾപ്പെടെ കോൺസ്യുലേറ്റിലേക്കയച്ചു. മൂന്നു മാസം കഴിഞ്ഞ് പാസ്പോർട്ട് കൈപ്പറ്റി. ഇതോടെ ഷാർജ മിലിറ്ററിയിലെ വിസ തരപ്പെടുത്തി. 1968ൽ ആദ്യമായി കപ്പലിൽ നാട്ടിൽ പോയി. തിരിച്ചെത്തിയ ശേഷമാണ് ആറു മാസത്തെ ട്രൂഷ്യൽ വിസ 1969 ജൂൺ 21നാണ് ബ്രിട്ടീഷ് പൊളിറ്റിക്കൽ ഏജൻസി പാസ്പോർട്ടിൽ രേഖപ്പെടുത്തിയത്. പിന്നീട് അബൂദബിയിലെത്തി രണ്ടു മാസത്തോളം പഴയ മാർക്കറ്റിനു സമീപത്തെ കടയിൽ ജോലി ചെയ്തു. ഒരു കോട്ടടിച്ചാൽ 25 ദിർഹം കിട്ടുമായിരുന്നു. നാട്ടുകാരുടെ സഹായത്തോടെ കട തുടങ്ങി. ബോംബയിൽ കോട്ട് തയ്ക്കാൻ പഠിപ്പിച്ച കനോലി ബാലൻ പങ്കാളിയായെത്തി. ഒരു കാലത്ത് ബോളിവുഡ് താരങ്ങളുടെ കോട്ടു തയ്ച്ചിരുന്നയാളാണ് ബാലൻ. പക്ഷെ ബിസിനസ് വേണ്ടത്ര പുേരാഗതി പ്രാപിക്കാതെ പൂട്ടിക്കെട്ടി. 1978ൽ അബൂദബി സെൻട്രൽ ആശുപത്രിയിൽ യൂണിഫോം തയ്ക്കുന്ന ജോലിക്കാരനായി. 1979 അവസാനം അമാനുല്ല ടെക്സ്റ്റൈൽസ് ആൻറ് ടെയ്ലേഴ്സ് ആരംഭിച്ചു. 1982ൽ ഈ കട കെൻറ് ടെക്സ്റ്റൈൽ ആൻറ് ടെയ്ലേഴ്സ് എന്ന് പുനനാമകരണം ചെയ്തു.
അബൂദബി അഹല്യ ആശുപത്രിക്കു പിറകിൽ രണ്ടു കടകളും ഖലീഫ സ്ട്രീറ്റിൽ മെഡി ക്ലീനിക്കിനു എതിർവശത്ത് ഒരു കടയും ഹംദാൻ സ്ട്രീറ്റിൽ യു.ബി.എൽ ബാങ്കിനു സമീപം ഒരു കടയും ഉൾപ്പെടെ അബൂദബി സിറ്റിയിൽ മാത്രം നാല് കടകളുണ്ടിപ്പോൾ. അജ്മാനിൽ ഇതേ പേരിൽ മറ്റൊരു കടയുമുണ്ട്. ഈ സ്ഥാപനങ്ങളിലായി 65പേർ ജോലി ചെയ്യുന്നു. യു.എ.ഇയിലെ അൽ ഐൻ ഒഴികെയുള്ള എല്ലാ ലുലു മാളുകളിലെയും ജീവനക്കാരുടെ യൂണിഫോം തയ്ക്കുന്നത് ഈ കടകളിലാണ്. എൻ.എം.സി ആശുപത്രി, അൽ അഹല്യ ആശുപത്രി, അൽ നൂർ ആശുപത്രി, അൽ ഷിഫ ആശുപത്രി എന്നിവിടങ്ങളിലെ നേഴ്സുമാരുടെയും മറ്റു ജീവനക്കാരുടെ യൂണിഫോമും അമാനുല്ലയുടെ കടകളിൽ തയ്ക്കുന്നു. അബൂദബി എയർപോർട്ടിലെ ഡ്യൂട്ടി ഫ്രീ ഷോപ്പിലെ ജീവനക്കാരുടെ യൂണിഫോം വർക്കും ഉൾപ്പെടെ നല്ല ജോലിത്തിരക്കിലാണ് 73-ാം വയസിലും. കടകളുടെ മേൽനോട്ടത്തിനിടയിലും അത്യാവശ്യഘട്ടത്തിൽ തയ്യൽ ജോലിയും ചെയ്യും. ഒരു നേരത്തെ ഭക്ഷണത്തിനു പോലും ബുദ്ധിമുട്ടിയിരുന്ന കുടുംബക്കാരെയും അയൽക്കാരെയുമൊക്കെ സഹായിക്കാൻ അമാനുല്ലയുടെ ദീർഘകാല പ്രവാസത്തിനായി. 1975 മുതൽ കുടുംബ സമേതമാണ് അബൂദബിയിൽ താമസം.
അബൂദബി ഭരണാധികാരിയുടെ ഓഫീസിൽ നിന്നുള്ളവരെത്തി അമാനുല്ലയെ ഒരിക്കൽ ആദരിച്ചിട്ടുണ്ട്. അബൂദബി മലയാളി സമാജം, കേരള സോഷ്യൽ സെൻറർ, ഇന്ത്യാ സോഷ്യൽ സെൻറർ, അബൂദബി ഇസ്ലാമിക് സെൻറർ എന്നിവിടങ്ങളിലെല്ലാം സജീവ സാന്നിധ്യമായിരുന്നു. ഭാര്യ ഹഫ്സാബി. മക്കൾ: ആബിദ (ബഹറൈൻ), ആസിഫ് (ദുബൈ), അനൂബ് (അബൂദബി). ആസിഫ് ദുബൈ അലൂമിനിയം കമ്പനിയിൽ എച്ച്.ആർ. മാനേജറാണ്. അനുബ് കച്ചവട തയ്യൽ സ്ഥാപനങ്ങളുടെ മേൽനോട്ടത്തിന് അമാനുല്ലയെ സഹായിക്കുന്നു. 54 വർഷം നീണ്ട പ്രവാസത്തിെൻറ അനുഭവങ്ങൾ ഒരുപാടുണ്ട് പറയാൻ.എത്തിയ കാലത്ത് ചെറിയ കെട്ടിടങ്ങൾ മാത്രം ഉണ്ടായിരുന്ന ദുബൈയുടെയും അബൂദബിയുടെയും മുഴുവൻ വളർച്ചയും ഉയർച്ചയും കൺ മുന്നിൽ കണ്ടു. 10 ദിർഹമിനു സ്യൂട്ട് തയ്ച്ചിരുന്ന സ്ഥാനത്ത് ഇന്ന് മിനിമം 350 ദിർഹമിനാണ് ഈ ജോലി ചെയ്യുന്നത്. റാന്തൽ വിളക്കിെൻറയും പെട്രോൾ മാക്സിെൻറയും വെളിച്ചമായിരുന്നു അന്ന്. ഇന്ന് ലോകത്തിനു മുന്നിൽ പുരോഗതിയുടെ വെളിച്ചത്തിൽ യു.എ.ഇ തിളങ്ങി നിൽക്കുന്നതു കാണുേമ്പാൾ എന്തെന്നില്ലാത്ത ആഹ്ലാദം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.