റാസല്‍ഖൈമ: പുരാതന സംസ്കാരങ്ങളുടെ കളിതൊട്ടിലായ റാസല്‍ഖൈമ നഗര മധ്യത്തിലെ ഹരിത കാ ഴ്ച്ചകള്‍ കൊടും ചൂടിലും സന്ദര്‍ശകരുടെ മനം കുളിര്‍പ്പിക്കുന്നു. ഓള്‍ഡ് റാസല്ഖൈമക്കു ം അല്‍ നഖീലിനും ഇടയിലെ തണ്ണീര്‍തടങ്ങളിലെ കണ്ടല്‍ക്കാടുകളാണ് കത്തുന്ന ചൂടിലും മന്ദ സ്മിതം തൂകുന്നത്.
ചതുപ്പ് നിലങ്ങള്‍, അഴിമുഖങ്ങള്‍, കായലോരങ്ങള്‍ തുടങ്ങിയിടങ്ങ ളില്‍ വളരുന്ന വൃക്ഷങ്ങളും കുറ്റിച്ചെടികളും അടങ്ങുന്ന സങ്കീര്‍ണമായ ആവാസവ്യവസ്ഥക ളാണ് കണ്ടല്‍കാട്. കണ്ടലിതര സസ്യങ്ങളും ഈ പ്രദേശങ്ങളില്‍ സമൃദ്ധമായി വളരുന്നു. 80 രാജ്യങ്ങളിലായി ഏകദേശം ഒരു കോടി നാല് ഹെക്ടര്‍ പ്രദേശത്ത് കണ്ടല്ക്കാടുകളുണ്ടെന്നാണ് കണക്കാക്കുന്നത്.
യു.എ.ഇയില്‍ റാസല്‍ഖൈമക്ക് പുറമെ അബൂദബി, ഫുജൈറ, ഉമ്മുല്‍ഖുവൈന്‍ എമിറേറ്റുകളിലായി ആയിരത്തിലേറെ ഹെക്ടറിലാണ് കണ്ടല്‍ക്കാടുകളുള്ളത്. ഇവയുടെ പരിചരണ-സംരക്ഷണത്തിന് പ്രത്യേക ഊന്നലാണ് യു.എ.ഇ അധികൃതര്‍ നല്‍കുന്നത്. ഉമ്മുല്‍ഖുവൈനില്‍ ബിറ സക്ടനേറിയം (Bira sactunarium) ഉള്‍പ്പെടുന്ന കണ്ടല്‍ തീര പ്രദേശങ്ങള്‍ സന്ദര്‍ശകരുടെ ഇഷ്ട കേന്ദ്രമാണ്. ഫുജൈറയിലെ കണ്ടല്‍ മേഖലയും വിനോദ സഞ്ചാരികളെ ആകര്‍ഷിക്കുന്നതാണ്. രാജ്യ തലസ്ഥാനമായ അബൂദബി കണ്ടല്‍ക്കാടുകളുടെ തനത് വളര്‍ച്ചക്കും പരിചരണത്തിനും ഈസ്റ്റേണ്‍ മന്‍ഗ്രോവ് ലഗൂണ്‍ നാഷനല്‍ പാര്‍ക്ക് സ്ഥാപിച്ച് പരിസ്ഥിതി സൗഹൃദ വികസനത്തിന് വഴികാട്ടുന്നു.
പ്രകൃതി ക്ഷോഭങ്ങളില്‍ നിന്നുള്ള കരഭൂമിയുടെ സംരക്ഷണം, മണ്ണൊലിപ്പ് തടയല്‍, ജലത്തിലെ ഉപ്പ് രസത്തിെൻറ വര്‍ധന ഒഴിവാക്കുക, ഓക്സിജൻ തോത് വര്‍ധിപ്പിക്കുക തുടങ്ങി പ്രകൃതിയുടെ ആവാസവ്യവസ്ഥയെ സന്തുലിതമായി നിലനിര്‍ത്തുന്നതില്‍ കണ്ടല്കാടുകള്ക്കുള്ള പങ്ക് വലുതാണ്. പുഴയും കടലും ചേരുന്നിടത്തെ ഉപ്പു കലര്‍ന്ന വെള്ളമുള്ളയിടങ്ങളിലാണ് കണ്ടല്‍ച്ചെടികള്‍ വളരുക.
ദേശാടന പക്ഷികള്‍ക്ക് ഈ മേഖല പ്രിയങ്കരമാക്കുന്നതിൽ കടുത്ത ചൂടിനെയും പ്രതിരോധിക്കുന്ന കണ്ടല്‍ ഇലകള്‍ക്കും പങ്കുണ്ടെന്ന് പഠനം. വ്യത്യസ്തയിനം മല്സ്യങ്ങളടക്കമുള്ള ജല ജീവികള്‍ക്ക് സുരക്ഷിതമായി പ്രജനനം നടത്താനും കണ്ടല്‍ക്കാടുകള്‍ വഴിയൊരുക്കുന്നു. കണ്ടല്‍ച്ചെടികളുടെ വേര് പടലങ്ങളാണ് മല്സ്യക്കുഞ്ഞുങ്ങള്ക്ക് തണല്‍ വിരിക്കുന്നത്.
ചിതല് പിടിക്കില്ലെന്നതും കണ്ടല്‍ മരങ്ങളുടെ പ്രത്യേകത. പല രാജ്യങ്ങളും കണ്ടല്‍ക്കാടുകള്‍ വെച്ചുപിടിപ്പിക്കുന്നതിനുള്ള ശ്രമങ്ങള്‍ സജീവമാക്കിയിട്ടുണ്ട്. ഉഷ്ണമേഖല കാടുകള്‍ ആഗിരണം ചെയ്യുന്ന കാര്‍ബണിനെക്കാള്‍ അമ്പതിരട്ടി കാര്‍ബണ്‍ വലിച്ചെടുക്കാനുള്ള ശേഷി കണ്ടല്ക്കാടുകള്ക്കുണ്ടെന്നുള്ള പഠനം ആഗോള താപന കാലത്ത് ഇവയുടെ പ്രാധാന്യം വര്‍ധിപ്പിക്കുന്നതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.