അബൂദബി: കാലിൽ ചെറിയ മുറിവുണ്ടായാലും നമുക്ക് പനിച്ചെന്നിരിക്കും. ശരീരത്തിൽ അൽപം ചൂടും ക്ഷീണവും നാവിൽ രുചിക്കുറവും നൽകി അധികം നീളാതെ ആ പനി വിട്ടുപോയേക്കും. എന്നാൽ, എല്ലാ പനിയും ഇങ്ങനെ വിട്ടുപോകുമെന്ന് കരുതരുത്. ശൈത്യകാലത്ത് ബാധിക്കാവുന്ന പകർച്ചപ്പനി കൂടുതൽ സങ്കീർണതകൾ സൃഷ്ടിച്ച് ജീവന് തന്നെ ഭീഷണിയായേക്കാം. ചികിത്സയിലൂടെ സാധാരണ ഭേദപ്പെടുന്ന രോഗം തന്നെയാണ് പകർച്ചപ്പനിയും. എന്നാൽ, എല്ലായ്പോഴും രോഗം മാറി എന്ന് വരില്ല. അതിനാൽ ശൈത്യകാലം ആരംഭിക്കുന്നതിന് മുമ്പ് തന്നെ കുത്തിവെപ്പെടുക്കുക എന്നതാണ് പകർച്ചപ്പനിയെ പ്രതിരോധിക്കാനുള്ള മികച്ച മാർഗം. ജലദോഷമായി തെറ്റിദ്ധരിക്കാനുള്ള സാധ്യത പകർച്ചപ്പനിക്കുള്ള ചികിത്സ തേടുന്നത് വൈകാനുള്ള ഒരു കാരണമാണ്.
ഏകദേശം ഒരേ ലക്ഷണങ്ങളാണ് ഇരു രോഗങ്ങളും പ്രകടമാക്കുന്നത് എന്നതിനാൽ രോഗിക്കോ കുടുംബത്തിനോ പകർച്ചപ്പനി തിരിച്ചറിയാൻ സാധിച്ചെന്ന് വരില്ല. അതിനാൽ ജലദോഷമെന്ന് കരുതി അവഗണിക്കുകയും ചികിത്സ തുടങ്ങുേമ്പാഴേക്കും രോഗം പിടിവിട്ടുപോവുകയും ചെയ്തേക്കും. പനി ഉൾപ്പെടെയുള്ള പകർച്ചരോഗങ്ങൾക്കെതിരെ വ്യാപകമായ ബോധവത്കരണം നടത്തുകയും ഫലപ്രദമായ പ്രതിരോധ മാർഗങ്ങൾ ലഭ്യമാക്കുകയും ചെയ്യുന്ന രാജ്യങ്ങളിലൊന്നാണ് യു.എ.ഇ. ഇൗ സൗകര്യങ്ങൾ പരമാവധി ഉപയോഗപ്പെടുത്തേണ്ടത് രാജ്യത്തെ ജനങ്ങളുടെ ബാധ്യതയാണ്. ആരോഗ്യ അധികൃതർ നൽകുന്ന ഒാരോ നിർദേശങ്ങളും ശ്രദ്ധിക്കുകയും അതിന് അനുസൃതമായി നടപടികൾ സ്വീകരിക്കുകയും വേണം. നമ്മുടെ ആരോഗ്യത്തിൽ നാം കാണിക്കുന്ന അലംഭാവം നമുക്ക് മാത്രമല്ല, സമൂഹത്തിന് മൊത്തം ദോഷകരമായി ബാധിക്കുെമന്ന് ഒാർക്കണം.
എന്താണ് പകർച്ചപ്പനി
ഇൻഫ്ലുവൻസ വൈറസ് കാരണമായുണ്ടാകുന്ന പനിയാണ് പകർച്ചപ്പനി. മൂക്ക്, തൊണ്ട തുടങ്ങി ശ്വസന സംവിധാനവുമായി ബന്ധപ്പെട്ട അവയവങ്ങളെയാണ് ഇത് ബാധിക്കുന്നത്. ലഘുവായ ലക്ഷണങ്ങൾ മുതൽ കടുത്ത ലക്ഷണങ്ങൾ വരെ പകർച്ചപ്പനിക്ക് കണ്ടേക്കാം.
ജലദോഷമെന്ന് തെറ്റിദ്ധരിക്കാം
ജലദോഷവും പകർച്ചപ്പനിയും ശ്വസന സംവിധാനത്തെ ബാധിക്കുന്ന രോഗങ്ങളായതിനാൽ ഏതാണ് ബാധിച്ചതെന്ന് തിരിച്ചറിയാൻ പ്രയാസമുണ്ടാകും. എന്നാൽ ജലദോഷമുണ്ടാക്കുന്ന വൈറസ് അല്ല പകർച്ചപ്പനി ഉണ്ടാക്കുന്നത് എന്ന് ഒാർക്കണം. രണ്ടിനും ലക്ഷണങ്ങൾ ഏറെക്കുറെ സമാനമാണെങ്കിലും ജലദോഷത്തെക്കാൾ കഠിനമായിരിക്കും പകർച്ചപ്പനിയുടെ ലക്ഷണങ്ങൾ. കടുത്ത പനി, ശരീരവേദന, അതിയായ ക്ഷീണം, കഫമില്ലാത്ത ചുമ എന്നിവയാണ് പകർച്ചപ്പനിക്ക് പൊതുവെ കാണുന്നത്. തലവേദന, മൂക്കൊലിപ്പ് എന്നിവയാണ് ജലദോഷത്തിെൻറ പൊതുവായ ലക്ഷണങ്ങൾ.
പകർച്ചപ്പനിയുടെ അപകടം
പകർച്ചപ്പനി പിടിപെടുന്നവരിൽ മിക്കവരും രണ്ടാഴ്ചകൾക്കകം സുഖം പ്രാപിക്കും. എന്നാൽ ചിലരിൽ ശ്വാസകോശം, ചെവി, വായ എന്നിവയിലെ അണുബാധയിലേക്ക് പകർച്ചപ്പനി നയിക്കും. വയസ്സുകാല രോഗങ്ങൾ കൂടുതൽ തീവ്രമാക്കാനും ഇത് കാരണമാകും. ചിലരിൽ ജീവന് ഭീഷണിയായേക്കും. ചെറിയ കുട്ടികൾ, വയോധികർ, ദീർഘകാലമായി ആരോഗ്യ പ്രശ്നമുള്ളവർ എന്നിവരിലാണ് പകർച്ചപ്പനി കൂടുതൽ സങ്കീർണതകൾ സൃഷ്ടിക്കുന്നത്.
പകർച്ച എങ്ങനെ
പകർച്ചപ്പനി അതിവേഗം പടരുന്ന രോഗമാണ്. രോഗം ബാധിച്ച വ്യക്തി ചുമക്കുേമ്പാേഴാ, തുമ്മുേമ്പാേഴാ സംസാരിക്കുേമ്പാഴോ പുറത്തുവരുന്ന ഉമിനീർ വഴി രോഗം പകരാം. വൈറസ് ബാധയുള്ള പ്രതലത്തിലോ വസ്തുവിലോ തൊട്ടാലും രോഗം വരാം.
പ്രതിരോധം എങ്ങനെ
പകർച്ചപ്പനിക്ക് കാരണമാകുന്ന സാധാരണ വൈറസുകളെ കുത്തിവെപ്പിലൂടെ പ്രതിരോധിക്കാം. രോഗകാരണമായ പ്രധാന വൈറസുകൾക്കെതിരായ രീതിയിൽ ഒാരോ വർഷവും പകർച്ചപ്പനി വാക്സിനുകൾ പരിഷ്കരിക്കുന്നുണ്ട്. കൈകൾ സോപ്പും വെള്ളവും ഉപയോഗിച്ച് പതിവായി കഴുകിയും അണുവിമുക്ത മാർഗങ്ങൾ സ്വീകരിച്ചും രോഗം ബാധിക്കാനുള്ള സാധ്യതകൾ കുറക്കാം. പകർച്ചപ്പനി രോഗാണുക്കളുള്ള പ്രതലങ്ങളും വസ്തുക്കളും ശുചീകരിക്കുകയും അണുവിമുതമാക്കുകയും ചെയ്യണം. രോഗികളുമായുള്ള സമ്പർക്കം രോഗം പകരാത്ത രീതിയിലാക്കുകയും പരിമിതപ്പെടുത്തുകയും ചെയ്യുക.
കുത്തിവെപ്പ് ആർക്കൊക്കെ
ആറ് മാസം മുതൽ പ്രായമുള്ള എല്ലാവരും കുത്തിവെപ്പെടുക്കണം. എന്നാൽ, തീർഥാടകർ, ആരോഗ്യ പ്രവർത്തകർ, ഗർഭിണികൾ, പുകവലിക്കാർ, 65 വയസ്സ് കവിഞ്ഞവർ, ശരീരത്തിെൻറ പ്രതിരോധ സംവിധാനത്തെ ദുർബലമാക്കുന്ന റേഡിയേഷൻ തെറപ്പി പോലുള്ള ചികിത്സക്ക് വിധേയരായവർ, പ്ലീഹ നീക്കം ചെയ്തവരും തകരാറിലായവരും, എയ്ഡ്സ് ബാധിതർ എന്നിവർ കുത്തിവെപ്പ് എടുക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. പ്രമേഹം, ഹൃദ്രോഗം, ശ്വാസകോശ രോഗങ്ങൾ, കരൾ രോഗങ്ങൾ, വൃക്കരോഗങ്ങൾ തുടങ്ങി ദീർഘകാല ആരോഗ്യ പ്രശ്നങ്ങളുള്ളവരും ഇക്കാര്യത്തിൽ ശ്രദ്ധ പുലർത്തണം.
കുത്തിവെപ്പ് ഒഴിവാക്കേണ്ടവർ
ആറ് മാസത്തിന് താഴെ പ്രായമുള്ള കുട്ടികൾ, വാക്സിെൻറ ഏതെങ്കിലുമൊരു ഘടകം കടുത്ത അലർജി ഉണ്ടാക്കുന്നവർ, കുത്തിവെപ്പെടുത്ത് ആറ് ആഴ്ചക്കകം ഗില്ലൻബാരി സിൻഡ്രോം ബാധിച്ചവർ, ഏതെങ്കിലും രോഗം മൂർച്ഛിച്ച അവസ്ഥയിലുള്ളവർ എന്നിവർ കുത്തിവെപ്പ് ഒഴിവാക്കണം.
കുത്തിവെപ്പ് എപ്പോൾ
ശൈത്യകാലം ആരംഭിക്കുന്നതിന് മുമ്പായി കുത്തിവെപ്പ് എടുക്കണം. യു.എ.ഇയിൽ സെപ്റ്റംബർ, ഒക്ടോബർ മാസത്തോടെ എടുക്കണം. ഇൗ സമയത്ത് എടുക്കാൻ സാധിച്ചില്ലെങ്കിൽ സാധിക്കുന്ന ഏറ്റവും അടുത്ത സമയത്ത് എടുക്കണം. ഒരു പകർച്ചപ്പനി കാലം മുഴുവൻ കുത്തിവെപ്പ് കൊണ്ട് സംരക്ഷണം ലഭിക്കും.
എത്ര ഡോസ്
സാധാരണ വർഷത്തിൽ ഒരു ഡോസ് കുത്തിവെപ്പാണ് എടുക്കേണ്ടത്. എന്നാൽ, ആദ്യമായി കുത്തിവെപ്പെടുക്കുന്ന ഒമ്പത് വയസ്സിന് താഴെയുള്ള കുട്ടികൾക്ക് നാലാഴ്ച വ്യത്യാസത്തിൽ രണ്ട് ഡോസ് എടുക്കണം.
കുത്തിവെപ്പ് എവിടെ
അബൂദബി എമിറേറ്റിൽ സ്വദേശികൾക്കും വിദേശികൾക്കും കുത്തിവെപ്പ് സൗജന്യമായി ലഭിക്കും. അബൂദബി ആരോഗ്യ സേവന കമ്പനിയുടെ (സേഹ) കീഴിലുള്ള എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും കുത്തിവെപ്പ് ലഭ്യമാണ്. സൗജന്യമല്ലാത്ത പ്രദേശങ്ങളിൽ ഇൻഷുറൻസ് ഇല്ലെങ്കിൽ 40 ദിർഹം മുതൽ 80 ദിർഹം വരെ ചെലവ് വരും.
വിവരങ്ങൾക്ക് കടപ്പാട്:
അബൂദബി ആരോഗ്യ വകുപ്പ്
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.