ദുബൈ: 2017ലെ ഗൾഫ് ഉപരോധത്തെത്തുടർന്ന് വിച്ഛേദിക്കപ്പെട്ട നയതന്ത്ര ബന്ധം പുന:സ്ഥാപിച്ച യു.എ.ഇക്കും ഖത്തറിനും അഭിനന്ദനങ്ങളുമായി ഗൾഫ് രാജ്യങ്ങൾ. ഇരു രാജ്യങ്ങളിലും എംബസികൾ പ്രവർത്തനം പുനരാരംഭിച്ച തീരുമാനത്തെ ഗൾഫ് സഹകരണ കൗൺസിൽ അഭിനന്ദിച്ചു. ആറുവർഷത്തെ ഇടവേളക്കു ശേഷമാണ് ഖത്തറിന്റെ നയതന്ത്ര കാര്യാലയം അബൂദബിയിലും യു.എ.ഇയുടെ നയതന്ത്ര കാര്യാലയം ദോഹയിലും ആരംഭിക്കുന്നത്.
2021 ജനുവരിയിൽ നടന്ന അൽ ഉല ഉച്ചകോടിയിൽ ഉപരോധം പിൻവലിക്കാൻ തീരുമാനിച്ചതിനുപിന്നാലെ, ജി.സി.സി നടത്തിയ തുടർ യോഗങ്ങളുടെ ഭാഗമായാണ് എംബസി തുറക്കുന്നത്. കഴിഞ്ഞ ഏപ്രിലിൽ തന്നെ നയതന്ത്ര ബന്ധം പുനഃസ്ഥാപിക്കാൻ ഇരു രാജ്യങ്ങളും തീരുമാനിച്ചിരുന്നു.
ഴിഞ്ഞ ദിവസം ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുൽ റഹ്മാൻ ആൽഥാനിയും യു.എ.ഇ വിദേശകാര്യ മന്ത്രി ശൈഖ് അബ്ദുല്ല ബിൻ സായിദ് ആൽ നഹ്യാനും ഫോണിൽ സംസാരിച്ചതിനു പിന്നാലെയാണ് എംബസി തുറന്നതായി പ്രഖ്യാപിക്കുന്നത്.
നയതന്ത്ര കാര്യാലയം തുറക്കാനുള്ള തീരുമാനത്തെ ഇരു നേതാക്കളും അഭിനന്ദിച്ചു. 2017ൽ ഈജിപ്ത്, സൗദി, യു.എ.ഇ, ബഹ്റൈൻ എന്നീ നാല് അറബ് രാജ്യങ്ങളായിരുന്നു ഖത്തറിനെതിരെ ഉപരോധം പ്രഖ്യാപിച്ചത്.
അൽ ഉല ഉച്ചകോടിക്കു പിന്നാലെ സൗദിയും ഈജിപ്തും എംബസികൾ തുറന്ന് നയതന്ത്ര ബന്ധം പുന:സ്ഥാപിച്ചിരുന്നു. എംബസി തുറക്കാൻ വൈകിയെങ്കിലും യു.എ.ഇയുമായി ഖത്തർ സൗഹൃദ ബന്ധം നേരത്തെ ശക്തമാക്കി. അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി നേരത്തെ യു.എ.ഇ സന്ദർശിച്ചിരുന്നു. ലോകകപ്പ് ഫുട്ബാൾ വേളയിൽ സൗദി, ഈജിപ്ത്, യു.എ.ഇ രാഷ്ട്ര തലവൻ ഖത്തറിന്റെ അതിഥികളായി ദോഹയിലെത്തിയിരുന്നു.
സൗഹൃദം ശക്തമാക്കുന്ന ചുവടുവെപ്പ് -ജി.സി.സി
നീക്കത്തെ ജി.സി.സി സെക്രട്ടറി ജനറൽ ജാസിം മുഹമ്മദ് അൽ ബുദൈവി പ്രശംസിച്ചു. പരസ്പര സൗഹൃദവും സാഹോദര്യവും അയൽപക്ക ബന്ധവും കൂടുതൽ ശക്തമാക്കുന്ന തീരുമാനവുമായി മുന്നോട്ടുപോകുന്ന രാഷ്ട്ര നേതാക്കളുടെ ചുവടുവെപ്പ് പ്രശംസനീയമെന്ന് ജി.സി.സി സെക്രട്ടറി ജനറൽ അഭിനന്ദന സന്ദേശത്തിൽ പറഞ്ഞു.
സ്വാഗതാർഹം -തുർക്കിയ, ഒമാൻ
ഖത്തർ-യു.എ.ഇ നയതന്ത്ര ബന്ധം പുനഃസ്ഥാപിച്ച് എംബസി പ്രവർത്തനം ആരംഭിച്ച നടപടിയെ തുർക്കിയ സ്വാഗതം ചെയ്തു. മേഖലയുടെ സ്ഥിരതക്കും സമാധാനത്തിനും ഈ നീക്കം ഏറെ സംഭവനകൾ ചെയ്യുമെന്ന് തുർക്കിഷ് വിദേശകാര്യ മന്ത്രാലയം പറഞ്ഞു. ഖത്തർ-യു.എ.ഇ നയതന്ത്ര സൗഹൃദം പുനഃസ്ഥാപിക്കാനള്ള തീരുമാനത്തെ ഒമാനും സ്വാഗതം ചെയ്തു. ഗൾഫ് ഐക്യത്തിലൂടെ മേഖലയുടെ സുരക്ഷയും സ്ഥിരതയും ശക്തിപ്പെടുത്താനും ചരിത്രപരമായ ബന്ധങ്ങൾ കൂടുതൽ ദൃഢപ്പെടുത്താനും ഇതിലൂടെ കഴിയുമെന്ന് ഒമാൻ പ്രതികരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.