ദുബൈ: രാജ്യാന്തര തലത്തിൽ യു.എ.ഇ നടത്തിവരുന്ന ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നതിനും മാനുഷികമായ പദ്ധതികൾ നടപ്പാക്കുന്നതിനുമായി അന്താരാഷ്ട്ര ഹ്യുമാനിറ്റേറിയൻ കൗൺസിൽ രൂപവത്കരിച്ചു. യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാനാണ് വ്യാഴാഴ്ച ഇതുസംബന്ധിച്ച നിയമത്തിന് അംഗീകാരം നൽകിയത്.
അന്താരാഷ്ട്ര തലത്തിൽ രാജ്യം നടത്തിവരുന്ന ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഏകോപനം, പുതിയ നയങ്ങളുടെ വിലയിരുത്തൽ, അംഗീകാരം നൽകൽ, ഒരുക്കങ്ങൾ, പ്രധാന പദ്ധതികളുടെ നടത്തിപ്പ്, പ്രവർത്തനങ്ങളെ സഹായിക്കുന്നതിന് ആവശ്യമായ സബ് കമ്മിറ്റികളുടെ രൂപവത്കരണം എന്നിവയാണ് പുതിയ സമിതിയുടെ ചുമതലകൾ.
പ്രസിഡൻഷ്യൽ കോടതിയിലെ ഓഫിസ് ഓഫ് ഡെവലപ്മെന്റ് ആൻഡ് രക്തസാക്ഷി കുടുംബകാര്യങ്ങളുടെ ചെയർമാൻ ശൈഖ് തിയാബ് ബിൻ മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാനാണ് കൗൺസിൽ അധ്യക്ഷൻ.
അന്താരാഷ്ട്ര സഹകരണ സഹമന്ത്രി റീം ഇബ്രാഹിം അൽ ഹഷ്മി, പരിസ്ഥിതി, കാലാവസ്ഥ വ്യതിയാന മന്ത്രി മറിയം ബിൻത് മുഹമ്മദ് സഈദ് ഹറബ് അൽ മുഹൈരി, സാമൂഹിക ക്ഷേമ മന്ത്രി ശമ്മ ബിൻത് സുഹൈൽ അൽ മസ്റൂയി, പ്രസിഡൻഷ്യൽ കോടതി ഉപദേശകൻ ഫാരിസ് മുഹമ്മദ് അഹമ്മദ് അൽ മസ്റൂയി, എമിറേറ്റ് റെഡ് ക്രസന്റ് ചെയർമാൻ ഡോ. ഹംദാൻ മുസല്ലം അൽ മസ്റൂയി തുടങ്ങിയവരാണ് സമിതിയിലെ അംഗങ്ങൾ.
ആഫ്രിക്കൻ സഹകരണത്തിനായുള്ള സംയുക്ത നയതന്ത്ര കമ്മിറ്റി, യു.എ.ഇ ഹ്യുമാനിറ്റേറിയൻ കമ്മിറ്റി, വിദേശ സഹായങ്ങൾക്കായുള്ള ഉന്നതതല കമ്മിറ്റി, അന്താരാഷ്ട്ര ആരോഗ്യ ഉപദേശക കമ്മിറ്റി എന്നിവയെ പുതിയ കൗൺസിലുമായി സംയോജിപ്പിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.