ലോകത്തിലെ ഏറ്റവും ശക്തമായ പാസ്‌പോര്‍ട്ട്; ഖ്യാതി നിലനിര്‍ത്തി യു.എ.ഇ

അബൂദബി: ലോകത്തിലെ ഏറ്റവും ശക്തമായ പാസ്‌പോര്‍ട്ട് എന്ന ഖ്യാതി നിലനിര്‍ത്തി യു.എ.ഇ പാസ്‌പോര്‍ട്ട്. ആര്‍ട്ടന്‍ ക്യാപിറ്റല്‍ തയ്യാറാക്കിയ പാസ്‌പോര്‍ട്ട് സൂചികയില്‍ 182 പോയിന്‍റുമായാണ് യു.എ.ഇ വീണ്ടും ഈ നേട്ടം കരസ്ഥമാക്കിയത്. 2018 മുതല്‍ ഈ പദവി കൈവരിക്കുന്ന രാജ്യമാണ് യു.എ.ഇ. സൂചികയില്‍ ആദ്യ 20 സ്ഥാനങ്ങളില്‍ ഭൂരിഭാഗവും യൂറോപ്യന്‍ രാജ്യങ്ങളാണ്​. സിംഗപ്പൂര്‍, മലേഷ്യ എന്നിവയാണ് യു.എ.ഇ കൂടാതെ യൂറോപ്യന്‍ രാജ്യങ്ങളല്ലാതെ ആദ്യ ഇരുപതില്‍ ഇടംപിടിച്ച മറ്റ്​ രാജ്യങ്ങള്‍. 127 രാജ്യങ്ങളില്‍ വിസയില്ലാതെ പ്രവേശിക്കാന്‍ യു.എ.ഇ പാസ്‌പോര്‍ട്ട് ഉടമകള്‍ക്കു കഴിയും.

45 രാജ്യങ്ങളില്‍ വിസാ ഓണ്‍ അറൈവല്‍ സൗകര്യവും 10 രാജ്യങ്ങളിലേക്ക് ഇലക്ട്രോണിക് ട്രാവല്‍ അനുമതിയും യു.എ.ഇ പാസ്‌പോര്‍ട്ട് ഉടമകള്‍ക്കു കഴിയും. ലോകത്തിന്‍റെ 91 ശതമാനം ഇടങ്ങളിലും യു.എ.ഇ പാസ്‌പോര്‍ട്ടുകാർക്ക്​ പ്രവേശനമുണ്ട്. 16 രാജ്യങ്ങളിലേക്ക് മാത്രമാണ് വിസ വേണ്ടതെന്ന് പാസ്‌പോര്‍ട്ട് സൂചിക വ്യക്തമാക്കുന്നു. നിരവധി രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് വിസാരഹിത പ്രവേശനം നിഷേധിക്കപ്പെടുന്നതിനിടെയാണ് യു.എ.ഇ ഇത്തരമൊരു വളര്‍ച്ച കൈവരിക്കുന്നതെന്ന് ആര്‍ട്ടന്‍ ക്യാപിറ്റല്‍ സി.ഇ.ഒയും പാസ്‌പോര്‍ട്ട് സൂചികയുടെ സഹസ്ഥാപകനുമായ ആര്‍മണ്ട് ആര്‍ട്ടന്‍ പറയുന്നു.

2021ഓടെ യു.എ.ഇ പാസ്‌പോര്‍ട്ടിനെ ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട അഞ്ച് പാസ്‌പോര്‍ട്ടുകളിലൊന്നാക്കുകയെന്ന ലക്ഷ്യത്തോടെ 2017ല്‍ വിദേശകാര്യമന്ത്രാലയം യു.എ.ഇ പാസ്‌പോര്‍ട്ട് ഫോഴ്‌സിന് തുടക്കം കുറിച്ചതോടെയാണ് വളര്‍ച്ച വര്‍ധിച്ചത്. ഇതിനു പിന്നാലെ 88 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി പാസ്‌പോര്‍ട്ട് സൂചികയില്‍ ഒന്നാമതെത്തുകയായിരുന്നു. 2015ല്‍ ഇമാറാത്തി പൗരന്മാര്‍ക്ക് ഷെംഗന്‍ രാജ്യങ്ങളിലേക്ക് വിസാരഹിത യാത്ര അനുവദിക്കപ്പെട്ടു. വിസ കൂടാതെ 34 യൂറോപ്യന്‍ രാജ്യങ്ങളിലേക്ക് പൗരന്മാര്‍ക്ക് യാത്ര സാധ്യമാക്കിയ ആദ്യ അറബ് രാജ്യമായി യു.എ.ഇ ഇതോടെ മാറുകയും ചെയ്തു. സിംഗപ്പൂരാണ് പാസ്‌പോര്‍ട്ട് സൂചികയില്‍ രണ്ടാം സ്ഥാനത്ത്. 175 പോയിന്‍റുകളാണ് സിംഗപ്പൂര്‍ നേടിയത്. 17ാം സ്ഥാനത്താണ്​ മലേഷ്യ.

Tags:    
News Summary - UAE maintains reputation as world's most powerful passport

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.