അബൂദബി: ആഴ്ചകള്‍ നീണ്ട വിദൂര വിദ്യാഭ്യാസത്തിനു ശേഷം വിദ്യാര്‍ഥികള്‍ സ്‌കൂളുകളിലേക്ക് മടങ്ങിയെത്തുന്നതിനോടനുബന്ധിച്ച് തിങ്കളാഴ്ച മുതല്‍ 10200ലേറെ സ്‌കൂള്‍ ബസ്സുകള്‍ യു.എ.ഇയുടെ നിരത്തുകളിലേക്ക് മടങ്ങിയെത്തി. രാജ്യത്തുടനീളമുള്ള 630 പൊതു, സ്വകാര്യ സ്‌കൂളുകളിലെ 2,85,000ത്തിലേറെ വിദ്യാര്‍ഥികളാണ് സ്കൂൾ ബസ്സുകളുടെ സേവനം ഉപയോഗപ്പെടുത്തുന്നത്.
ദൈനംദിന യാത്രകളില്‍ വിദ്യാര്‍ഥികളുടെ സുരക്ഷ, വിശ്വാസ്യത, സൗകര്യം എന്നിവ ഉറപ്പാക്കാന്‍ ലക്ഷ്യമിട്ടുള്ള വിപുലമായ തയ്യാറെടുപ്പുകള്‍ നടത്തിയ ശേഷമാണ് ബസ് സര്‍വീസുകള്‍ പുനരാരംഭിച്ചത്. തീരുമാനം പ്രഖ്യാപിച്ചയുടന്‍ തന്നെ സേവനങ്ങള്‍ തടസ്സമില്ലാതെ പുനരാരംഭിക്കുന്നതിന് നടപടികള്‍ സ്വീകരിച്ചതായി സ്‌കൂള്‍ ട്രാന്‍സ്‌പോര്‍ട്ട് ഓപറേഷന്‍സ് മേധാവിയും എമിറേറ്റ്‌സ് ട്രാന്‍സ്‌പോര്‍ട്ട് ഉപദേഷ്ടാവുമായ സുലൈമാന്‍ ജാസിം അല്‍ ഹമ്മാദി അറിയിച്ചു.
പതിനായിരത്തിലേറെ യോഗ്യരായ ഡ്രൈവർമാരെയാണ് വിന്യസിച്ചിരിക്കുന്നത്. ഇതിനൊപ്പം പരിശീലനം സിദ്ധിച്ച പതിനായിരത്തിലേറെ സൂപ്പര്‍വൈസര്‍മാരെയും നിയോഗിച്ചിട്ടുണ്ട്. രാജ്യത്തുടനീളം ഈ ബസ്സുകള്‍ നടത്തുന്ന പതിനായിരത്തിലേറെ റൂട്ടുകള്‍ ഇവര്‍ സംയുക്തമായി കൈകാര്യം ചെയ്യും.
സേവനങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിക്കുന്നത് തുടരുമെന്നും രക്ഷിതാക്കളില്‍ നിന്നും സ്‌കൂളുകളില്‍ നിന്നുമുള്ള ഫീഡ്ബാക്കുകള്‍ക്ക് മറുപടി നല്‍കുമെന്നും എമിറേറ്റ്‌സ് ട്രാന്‍സ്‌പോര്‍ട്ട് അറിയിച്ചു.
ബസ് റൂട്ടുകള്‍, സമയക്രമം, പ്രവര്‍ത്തന നടപടികള്‍ എന്നി സംബന്ധിച്ച അന്വേഷണങ്ങള്‍ കൈകാര്യം ചെയ്യുന്നതിനും ഏത് പ്രശ്നങ്ങള്‍ക്കും വേഗത്തിലുള്ള പ്രതികരണങ്ങള്‍ ഉറപ്പാക്കുന്നതിനും ഒരു സമര്‍പ്പിത കോള്‍ സെന്‍റര്‍ ലഭ്യമാണെന്നും എമിറേറ്റ്‌സ് ട്രാന്‍സ്‌പോര്‍ട്ട് വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.