ദുബൈ: റെക്കോഡുകൾ ഭേദിച്ച് യു.എ.ഇയിൽ മേയ് മാസ ചൂട്. ശനിയാഴ്ച യു.എ.ഇയിൽ രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന ചൂട് 51.6 ഡിഗ്രിയാണെന്ന് ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അൽഐനിലെ സ്വയ്ഹാനിലാണ് കനത്ത ചൂട് രേഖപ്പെടുത്തിയത്. വെള്ളിയാഴ്ച അബൂദബിയിലെ അൽ ശവാമിഖ് എന്ന സ്ഥലത്ത് 50.4 ഡിഗ്രി എന്ന റെക്കോഡ് ചൂട് രേഖപ്പെടുത്തിയിരുന്നു.
ഇതിനെ മറികടന്നാണ് ശനിയാഴ്ചത്തെ ചൂട്. 2003ൽ താപനില രേഖപ്പെടുത്തുന്നത് ആരംഭിച്ചതിനുശേഷം മേയ് മാസത്തിൽ അടയാളപ്പെടുത്തിയ ഏറ്റവും വലിയ ചൂടാണിതെന്ന് ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. വേനൽ മാസങ്ങളിൽ കനത്ത താപനിലക്ക് സാധ്യതയുള്ള രാജ്യത്ത്, സീസൺ ആരംഭിക്കുന്നതിന് മുമ്പുതന്നെ സാധാരണയേക്കാൾ ഉയർന്ന താപനിലയാണ് ഈ വർഷം രേഖപ്പെടുത്തിയിരിക്കുന്നത്.
കഴിഞ്ഞ മാസം യു.എ.ഇയിലെ ഏറ്റവും ചൂടേറിയത് ഏപ്രിൽ മാസമായിരുന്നു. ശരാശരി പ്രതിദിന ഉയർന്ന താപനില 42.6 ഡിഗ്രി വരെ ഏപ്രിലിൽ എത്തിയിരുന്നു. 2017 ഏപ്രിലിൽ രേഖപ്പെടുത്തിയ ശരാശരി പ്രതിദിന താപനിലയായ 42.2 ഡിഗ്രി സെൽഷ്യസിനെ മറികടന്നതാണ് ഇത് റെക്കോഡ് ചൂടായത്.
ചൂട് കനത്ത സാഹചര്യത്തിൽ സുരക്ഷിതരായിരിക്കാൻ അധികൃതർ പൊതുജനങ്ങളോട് നിർദേശിച്ചിട്ടുണ്ട്. വെയിലിൽ നിന്ന് വിട്ടുനിൽക്കാനും ധാരാളം വെള്ളം കുടിക്കാനും ഉചിതമായ വസ്ത്രം ധരിക്കാനും സൺസ്ക്രീൻ ഉപയോഗിക്കാനും വിദഗ്ധർ നിർദേശിക്കുന്നു. ചൂട് കനക്കുന്ന സാഹചര്യത്തിൽ വാഹനങ്ങൾ സുരക്ഷിതമാക്കാനും അധികൃതർ ആവശ്യപ്പെടുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.