ദുബൈ പൊലീസ് പ്രവർത്തന വിലയിരുത്തൽ യോഗം
ദുബൈ: മയക്കുമരുന്ന് പ്രോത്സാഹിപ്പിക്കുന്ന 232 വെബ്സൈറ്റുകൾ വിലക്കിയതായി വെളിപ്പെടുത്തി ദുബൈ പൊലീസ്. 2025 നാലാം പാദത്തിലെ മയക്കുമരുന്ന് വിരുദ്ധ നടപടികൾ വിലയിരുത്തിക്കൊണ്ടാണ് പൊലീസ് ഇക്കാര്യം വെളിപ്പെടുത്തിയത്. മയക്കുമരുന്ന് വിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി 121 പ്രധാന രഹസ്യ വിവരങ്ങൾ അന്താരാഷ്ട്ര പങ്കാളികളുമായി പങ്കുവെച്ചതിന്റെ അടിസ്ഥാനത്തിൽ ലോകമെമ്പാടുമായി 24 പ്രതികളെ അറസ്റ്റ് ചെയ്തതായും അധികൃതർ വെളിപ്പെടുത്തി.
ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് ആന്റി നാർക്കോട്ടിക്സ് നടത്തിയ നാലാംപാദ പ്രവർത്തന വിലയിരുത്തൽ യോഗത്തിലാണ് കണക്കുകൾ അവതരിപ്പിച്ചത്. ഡെപ്യൂട്ടി കമാൻഡർ ഇൻ ചീഫ് മേജർ ജനറൽ ഹാരിബ് അൽ ഷംസി അധ്യക്ഷത വഹിച്ച യോഗത്തിൽ ക്രിമിനൽ അന്വേഷണ വിഭാഗത്തിലെ ഉന്നത ഉദ്യോഗസ്ഥരും മറ്റ് വകുപ്പ് മേധാവികളും പങ്കെടുത്തു.
മയക്കുമരുന്ന് കേസുകളുടെ എണ്ണം, പിടികൂടിയ പ്രതികൾ, പിടിച്ചെടുത്ത ലഹരിവസ്തുക്കളുടെ അളവ്, എമിറേറ്റ് തലത്തിലും ദേശീയതലത്തിലും നടത്തിയ സംയുക്ത ഓപറേഷനുകളുടെ വിവരങ്ങൾ എന്നിവ വിശദമായി യോഗം അവലോകനം ചെയ്തു. മുൻ വിലയിരുത്തൽ യോഗങ്ങളിൽ എടുത്ത തീരുമാനങ്ങളുടെ പുരോഗതിയും പ്രവർത്തന സൂചികകളും പരിശോധിക്കുകയും ചെയ്തു. അന്തർദേശീയ സഹകരണം ശക്തിപ്പെടുത്തുന്നതിലൂടെ അതിർത്തി കടന്നുള്ള മയക്കുമരുന്ന് ശൃംഖലകളെ തകർക്കാനുള്ള ശ്രമങ്ങൾ തുടരുമെന്ന് അധികൃതർ വ്യക്തമാക്കി.
ഹിമായ ഇന്റർനാഷനൽ സെന്ററിന്‍റെ പ്രവർത്തനങ്ങളും യോഗം വിലയിരുത്തി. നാലാം പാദത്തിൽ സെന്‍റർ സംഘടിപ്പിച്ച 238 ബോധവൽക്കരണ പരിപാടികൾ 75,980 പേർക്ക് നേരിട്ട് പ്രയോജനകരമായി. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെ നടത്തിയ ക്യാമ്പയ്‌നുകൾ 46.12ലക്ഷം പേരിലേക്ക് എത്തിച്ചേരുകയും ചെയ്തു. മയക്കുമരുന്ന് തടയുന്നതിൽ കുടുംബങ്ങളുടെ പങ്ക് ശക്തിപ്പെടുത്താനും സമൂഹ ബോധവത്കരണം ഉയർത്താനും ലക്ഷ്യമിട്ടാണ് ഈ പരിപാടികൾ സംഘടിപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.