ദുബൈ: നാട്ടിലെത്തുന്ന പ്രവാസികൾ ഏഴുദിവസം ക്വാറന്റീനിലിരിക്കണമെന്ന കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ നിർദേശത്തിനെതിരെ പ്രവാസലോകത്ത് പ്രതിഷേധം. രണ്ടു കോവിഡ് ടെസ്റ്റും വാക്സിനേഷനും കഴിഞ്ഞെത്തുന്ന പ്രവാസികൾക്ക് അനാവശ്യ ക്വാറന്റീൻ ഏർപ്പെടുത്തുന്നതിനെതിരെയാണ് പ്രതിഷേധം. നാട്ടിലെ പരിപാടികൾക്ക് ഒരു വിധ നിയന്ത്രണവും കൽപിക്കാതെ പ്രവാസികൾക്ക് മാത്രം നിയന്ത്രണം ഏർെപ്പടുത്തുന്നതിനെയാണ് അവർ ചോദ്യം ചെയ്യുന്നത്.
കെ.എം.സി.സി
കോവിഡ് വകഭേദങ്ങളുടെ വ്യാപനം കൂടിയ സാഹചര്യത്തിൽ സംസ്ഥാന ആരോഗ്യമന്ത്രി പ്രഖ്യാപിച്ച പുതിയ നിയന്ത്രണങ്ങൾ വെറും പ്രവാസി നിയന്ത്രണമാക്കി മാറ്റരുതെന്ന് യു.എ.ഇ കെ.എം.സി.സി. ആരോഗ്യ മന്ത്രാലയത്തിന്റെ റിപ്പോർട്ടുകളിൽ ആകെയുള്ളത് പ്രവാസികൾക്ക് കൂടുതൽ നിയന്ത്രണം കൊണ്ടുവരുന്ന കാര്യം മാത്രമാണ്. പ്രവാസി സൗഹൃദ സംസ്ഥാനമെന്ന് കൊട്ടിഘോഷിക്കുന്ന കേരളത്തെ പ്രവാസി ദ്രോഹ സംസ്ഥാനമാക്കരുതെന്ന് കെ.എം.സി.സിയുടെ യു.എ.ഇ നാഷനൽ കമ്മിറ്റി പ്രസിഡന്റ് പുത്തൂർ റഹ്മാൻ, ജനറൽ സെക്രട്ടറി പി.കെ. അൻവർ നഹ, ട്രഷറർ നിസാർ തളങ്കര എന്നിവർ വ്യക്തമാക്കി.
നാട്ടിൽ വരാനും നിൽക്കാനും തിരിച്ചു പോവാനുമുള്ള പ്രവാസികളുടെ പൗരാവകാശങ്ങളെ വിലക്കുന്ന തരത്തിൽ നിയന്ത്രണങ്ങൾ കൊണ്ടുവരാതിരിക്കാൻ കേരള സർക്കാറും ജാഗ്രത കാണിക്കണം. കോവിഡ് പോസിറ്റിവ് നിരക്ക് കൂടുകയും കുറയുകയും ചെയ്യുന്നതിനനുസരിച്ച് പ്രവാസികളുടെ ചുമലിൽ ഭാരം കെട്ടിവെക്കുന്ന തീരുമാനങ്ങളുണ്ടാകരുതെന്നും പുത്തൂർ റഹ്മാൻ വ്യക്തമാക്കി. ഏതെങ്കിലും രാജ്യത്തുനിന്നും വരുന്ന പൗരന്മാരെ മാത്രം വേർതിരിച്ചു കാണുന്നത് പൗരാവകാശങ്ങളുടെ ലംഘനമാണെന്ന് പി.കെ. അൻവർ നഹ പറഞ്ഞു.
ഇൻകാസ്
പ്രവാസികൾക്ക് മാത്രമുള്ള കോവിഡ് പ്രഹസനം പിൻവലിക്കണമെന്ന് ഇൻകാസ് ആവശ്യപ്പെട്ടു. ഇത് പ്രവാസി ദ്രോഹമാണെന്ന് ഒ.ഐ.സി.സി ഗ്ലോബൽ ജനറൽ സെക്രട്ടറി അഡ്വ. ഹാഷിക് തൈക്കണ്ടി പറഞ്ഞു. പിൻവലിക്കും വരെ പ്രതിഷേധം തുടരുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. അജ്മാൻ ഇൻകാസ് സ്റ്റേറ്റ് കമ്മിറ്റി പ്രതിഷേധ യോഗം സംഘടിപ്പിച്ചു. ഇന്ത്യയിലെ മറ്റു സംസ്ഥാനത്തുള്ളവർക്ക് ഒരു നീതിയും കേരളത്തിലെ സമ്പത്ത് വ്യവസ്ഥയെ താങ്ങിനിർത്തുന്ന പ്രവാസികൾക്ക് വേറൊരു നീതിയും നടപ്പാക്കുന്ന കേന്ദ്ര-കേരള സര്‍ക്കാറുകളുടെ നടപടിയില്‍ പ്രതിഷേധിച്ചായിരുന്നു യോഗം. പ്രസിഡന്റ് നസീർ മുറ്റിച്ചൂർ അധ്യക്ഷത വഹിച്ചു. വർക്കിങ് പ്രസിഡന്റ് റഫീഖ് മാനം കണ്ടത്, വൈസ് പ്രസിഡന്റ് ശ്രീകുമാർ നമ്പ്യാർ. സൽവർദീൻ, ബിജു ജോൺ, ബാബു, സജീവൻ, സോണി ജോസഫ്, ജബ്ബാർ, അലി ആളൂർ എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി ഗീവർഗീസ് പണിക്കർ സ്വാഗതവും ട്രഷറര്‍ സലാം നന്ദിയും പറഞ്ഞു.
കേരളത്തിലുള്ളവർക്കും അന്തർസംസ്ഥാന യാതക്കാർക്കും കോവിഡ് നിയന്ത്രണം ഒന്നും നടപ്പാക്കാതെ ജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ പ്രവാസികളെ മാത്രം അടച്ചിടാൻ ശ്രമിച്ചാൽ അതിനെതിരെ ശക്തമായി പ്രതികരിക്കേണ്ടിവരുമെന്ന് ഇൻകാസ് ഫുജൈറ പ്രസിഡന്റ് കെ.സി. അബൂബക്കർ പറഞ്ഞു. അനാവശ്യമായ ഭയപ്പാടുണ്ടാക്കി നാട്ടുകാരിൽ സംശയം ഉളവാക്കുന്ന നടപടി മുമ്പത്തെ പോലെ ആഭ്യന്തര സംഘർഷങ്ങൾക്ക് ഇടയാക്കുമെന്നും അദ്ദേഹം പറഞ്ഞു.
പ്രവാസി ഇന്ത്യ
അശാസ്ത്രീയവും വിവേചനപരവുമായ തീരുമാനം പിൻവലിക്കണമെന്നാവശ്യപ്പെട്ട് പ്രവാസി ഇന്ത്യ യു.എ.ഇ കേരള മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്ര സഹമന്ത്രി കെ. മുരളീധരനും ആരോഗ്യമന്ത്രി വീണ ജോർജിനും കത്തയച്ചു. വിദേശങ്ങളിൽനിന്നും വരുന്നവർ രണ്ടു ഡോസ് വാക്സിനും ബൂസ്റ്ററും സ്വീകരിച്ചവരാണ്. രണ്ടുതവണ പി.സി.ആർ പരിശോധനയും നടത്തിയശേഷമാണ് നാട്ടിലെത്തുന്നത്. എന്നിട്ടും അവരെ ക്വാറന്റീനിൽ ഇരുത്തുന്നത് ക്രൂരമാണെന്ന് കത്തിൽ സൂചിപ്പിച്ചു. ഒമിക്രോൺ വ്യാപനം കുറവുള്ള ഗൾഫ് രാജ്യങ്ങളിൽനിന്നും വരുന്ന പ്രവാസികൾക്ക് ക്വാറന്റീനും വ്യാപനം കൂടുതലുള്ള മറ്റു സംസ്ഥാനങ്ങളിൽനിന്നും വരുന്ന യാത്രക്കാർക്ക് അതിർത്തികൾ തുറന്നിടുകയും ചെയ്യുന്ന നടപടി വിവേചനമാണ്. നാട്ടിലെ സമ്മേളനങ്ങൾക്കും റാലികൾക്കും വിവാഹ പാർട്ടികൾക്കും നിയന്ത്രണമില്ലാതെ എല്ലാ നിയന്ത്രണങ്ങളും പ്രവാസികളുടെ മേൽ കെട്ടിവെക്കുന്നത് ക്രൂരമാണെന്നും കത്തിൽ ചൂണ്ടിക്കാണിച്ചു. കേന്ദ്ര പ്രസിഡന്റ് അബ്ദുല്ല സവാദും ജനറൽ സെക്രട്ടറി അരുൺ സുന്ദർ രാജുമാണ് പ്രവാസി ഇന്ത്യക്കുവേണ്ടി കത്തിൽ ഒപ്പുവെച്ചിരിക്കുന്നത്.
ഐ.സി.എഫ്
അന്താരാഷ്ട്രയാത്രക്കാർക്ക് ഏഴുദിവസത്തെ നിർബന്ധിത ക്വാറന്റീൻ വേണമെന്ന കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ തീരുമാനം അശാസ്ത്രീയവും വിവേചനവുമായതിനാൽ തീരുമാനം പിൻവലിക്കണമെന്ന് ഇന്ത്യൻ കൾചറൽ ഫൗണ്ടേഷൻ (ഐ.സി.എഫ്) ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച് കേരള മുഖ്യമന്ത്രിക്കും കേന്ദ്ര സഹമന്ത്രിക്കും കത്തയച്ചു. വിദേശങ്ങളിൽനിന്ന് വരുന്നവർ രണ്ട് ഡോസ് വാക്സിനും ബൂസ്റ്റർ ഡോസും സ്വീകരിച്ചവരും ശേഷം നിരവധി പരിശോധനകളും കർശനമായ മാനദണ്ഡങ്ങളും പാലിച്ചാണ് യാത്ര ചെയ്യുന്നത്. ഇന്ത്യയിലെ വിമാനത്താവളത്തിലും ഇവർക്ക് കേവിഡ് ടെസ്റ്റ് നടത്തുന്നുണ്ട്. ഒമിക്രോൺ വ്യാപനം കുറവുള്ള ഗൾഫ് രാജ്യങ്ങളിൽനിന്ന് വരുന്ന പ്രവാസികൾക്ക് ക്വാറന്റീനും വ്യാപനം കൂടുതലുള്ള മറ്റു സംസ്ഥാനങ്ങളിൽനിന്ന് വരുന്ന യാത്രക്കാർക്ക് അതിർത്തികൾ തുറന്നിടുകയും ചെയ്യുന്ന നടപടി വിവേചനമാണ്. സമ്മേളനങ്ങൾക്കും റാലികൾക്കും ഉദ്ഘാടനമഹാമഹങ്ങൾക്കും ഒരു നിയന്ത്രണവുമില്ലാതെ പ്രവാസികളുടെ മേൽ എല്ലാം കെട്ടിവെക്കുന്നത് നീതികേടാണെന്നും തീരുമാനം പുനഃപരിശോധിക്കണമെന്നും ഐ.സി.എഫ് കത്തിൽ ആവശ്യപ്പെട്ടു.
ചിരന്തന
പ്രവാസികള്‍ക്ക് ക്വാറന്റീൻ വേണമെന്ന കേന്ദ്ര- സംസ്ഥാന സർക്കാറുകളുടെ തീരുമാനം അബദ്ധജനകവും പ്രതിഷേധാർഹവുമാണെന്ന് ചിരന്തന പ്രസിഡന്റ് പുന്നക്കൻ മുഹമ്മദലി. നിലവില്‍ ഇന്ത്യയിലാകെ ഒമിക്രോണ്‍ പടര്‍ന്നുപിടിക്കുകയാണ്. മറ്റ് സംസ്ഥാനങ്ങളിൽനിന്ന് വരുന്നവർക്ക് ക്വാറന്റീൻ ഇല്ല. സംസ്ഥാന അതിര്‍ത്തികള്‍ തുറന്നുകിടക്കുമ്പോള്‍ പ്രവാസികള്‍ക്ക് മാത്രം ക്വാറന്റീന് നിർദേശിക്കുന്നത് വിവേചനമെന്നല്ലാതെ മറ്റെന്താണ്. ഒരുഭാഗത്ത് ആയിരക്കണക്കിന് പേർ പങ്കെടുക്കുന്ന പ്രധാനമന്ത്രിയുടെ റാലികളും നൂറുകണക്കിനുപേര്‍ ഒന്നിച്ചുകൂടിയുള്ള പാര്‍ട്ടി സമ്മേളനങ്ങളും മുഖ്യമന്ത്രിയുടെ കെ-റെയില്‍ വിശദീകരണ യോഗങ്ങളും പൊടിപൊടിക്കുമ്പോള്‍ കോവിഡ് നിയന്ത്രണംമൂലം വര്‍ഷങ്ങള്‍ക്ക് ശേഷം നാട്ടിലെത്തുന്ന പ്രവാസി 14 ദിവസം വീടടച്ച് ഇരുന്നുകൊള്ളണമെന്നാണ് സര്‍ക്കാര്‍ ആജ്ഞ. എടപ്പാളിൽ കാണാത്ത ജാഗ്രതയും കരുതലും പ്രവാസികളുടെ പോക്കറ്റിൽ കൈയിട്ട് വാരുന്നതിൽ കാണാമെന്നും പുന്നക്കൻ ചൂണ്ടിക്കാണിച്ചു.
ഓൾ കേരള പ്രവാസി അസോസിയേഷൻ
വിദേശത്തുനിന്നെത്തുന്നവർ നാട്ടിൽ ഏഴ് ദിവസം നിർബന്ധിത ക്വാറന്റീനിൽ കഴിയണമെന്ന കേന്ദ്രസർക്കാറിന്റെയും ആരോഗ്യ മന്ത്രി വീണാജോർജിന്റെയും നിദേശത്തിനെതിരെ ഞായറാഴ്ച പ്രതിഷേധദിനം ആചരിക്കുമെന്ന് ഓൾ കേരള പ്രവാസി അസോസിയേഷൻ അറിയിച്ചു.
നാട്ടിൽ നടന്നുകൊണ്ടിരിക്കുന്ന ജാഥകൾ, സമ്മേളനങ്ങൾ, പൊതുപരിപാടികൾ എന്നിവയിലൊന്നും നിയന്ത്രണമില്ല. സാമൂഹിക അകലത്തിന്റെ കണികപോലും പാലിക്കാത്ത പാർട്ടി പരിപാടികളിലും ആഘോഷങ്ങളിലും പങ്കെടുക്കുന്നവർക്കില്ലാത്ത മഹാമാരി പ്രവാസികൾക്ക് മാത്രം എങ്ങനെയാണ്. ചുരുങ്ങിയ ദിവസത്തേക്ക് അവധിക്കെത്തുന്നവരാണ് ഇതുമൂലം കുടുങ്ങുന്നത്. ക്വാറന്റീൻ കഴിഞ്ഞാൽ ഉടൻ തിരികെ പോകേണ്ടിവരും. ഈ പ്രവാസി ദ്രോഹ നിയമം പിൻവലിക്കണമെന്നും അസോസിയേഷൻ ആവശ്യപ്പെട്ടു.
താനാളൂർ കൾചറൽ ഫോറം
പ്രവാസികൾ ഏഴ് ദിവസം നിർബന്ധിത ക്വാറന്റീനിൽ കഴിയണമെന്ന കേന്ദ്രസർക്കാറിന്റെയും കേരള ആരോഗ്യമന്ത്രിയുടെയും ഉത്തരവ് പിൻവലിക്കണമെന്ന് താനാളൂർ യൂത്ത് സോഷ്യൽ ആൻഡ് കൾചറൽ ഫോറം ആവശ്യപ്പെട്ടു. സമ്മേളനങ്ങളും തെരഞ്ഞെടുപ്പ് റാലികളും മറ്റ് ആഘോഷ പരിപാടികളും നടന്നുകൊണ്ടിരിക്കുമ്പോൾ ഏത് നിയമവും പ്രവാസികളുടെ മേൽ അടിച്ചേൽപിക്കുന്നത് അംഗീകരിക്കാൻ കഴിയില്ലെന്നും ഭാരവാഹികളായ ഷഫീഖ് താനാളൂർ, ഷമീം, സലീം തടത്തിൽ, സലീം പച്കൊ, സി.സി. ഗഫൂർ, അസ്ലം, സി.എം. ഷംസു എന്നിവർ അഭിപ്രായപ്പെട്ടു.
പി.സി.എഫ്
പ്രവാസികൾ ഏഴ് ദിവസം വീണ്ടും 'വീട്ടുതടങ്കലിൽ'ഇരിക്കണമെന്ന നിയമം അംഗീകരിക്കാൻ കഴിയില്ലെന്ന് പീപ്പിൾസ് കൾചറൽ ഫോറം (പി.സി.എഫ്) യു.എ.ഇ നാഷനൽ കമ്മിറ്റി വ്യക്തമാക്കി. എയർപോർട്ടുകളിൽ ടെസ്റ്റിന് അമിത ചാർജ് ഈടാക്കുന്നതും ടെസ്റ്റുകളിൽ വിശ്വാസ്യത നഷ്ടപ്പെട്ടതും നിർബന്ധിത ക്വാറൻറീനും പ്രവാസികൾക്കിടയിൽ ശ്കതമായ പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്.
ചുരുങ്ങിയ അവിധിക്ക് പലപല കാര്യങ്ങൾക്കായി നെഗറ്റിവ് റിസൽട്ടുമായെത്തുന്ന പ്രവാസിയെ ദുരിതത്തിലാക്കരുതെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് നിവേദനം നൽകിയതായി പി.സി.എഫ് യു.എ.ഇ നാഷനൽ കമ്മിറ്റി പ്രസിഡന്റ് മൻസൂർ അലി പട്ടാമ്പി, ജനറൽ സെക്രട്ടറി കാഞ്ഞാർ കരീം, ട്രഷറർ ഹാഷിം കുന്നേൽ എന്നിവർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.