അബൂദബി: എമിറേറ്റിലെ വാടകവര്‍ധനവ് മരവിപ്പിച്ചുകൊണ്ടുള്ള ഭരണകൂടത്തിന്‍റെ പ്രഖ്യാപനം ആശ്വാസമായത് പ്രവാസികള്‍ ഉള്‍പ്പെടെയുള്ള ആയിരക്കണക്കിന് താമസക്കാര്‍ക്ക്. അഞ്ച് ശതമാനത്തില്‍നിന്ന് പൂജ്യം ശതമാനമാക്കി വാടകക്കയറ്റം നിയന്ത്രിച്ചതോടെ നിരവധി കുടുംബങ്ങള്‍ക്കാണ് തീരുമാനം ഗുണകരമായി മാറിയത്ജീവിതച്ചെലവുകളും ഇന്ധന-സാധനസാമഗ്രികളുടെ വിലയും വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ വാടകക്കയറ്റത്തിന് കടിഞ്ഞാണിട്ട നടപടി ഏറ്റവും അനുയോജ്യമായ സമയത്താണ് ഉണ്ടായതെന്ന് താമസക്കാര്‍ ആശ്വാസത്തോടെ പറയുന്നു. താമസ, വാണിജ്യ, വ്യവസായ മേഖലകളിലെ കെട്ടിടങ്ങള്‍ക്കെല്ലാം ഈ തീരുമാനം ബാധകമാണ്. അടുത്ത അറിയിപ്പ് ഉണ്ടാകുന്നതുവരെ നിലവിലുള്ള കരാറുകള്‍ പുതുക്കുമ്പോള്‍ വാടക വര്‍ധിപ്പിക്കാന്‍ കെട്ടിട ഉടമകള്‍ക്ക് അവകാശമുണ്ടായിരിക്കില്ല. അവസാനമായി രജിസ്റ്റര്‍ ചെയ്ത 'തൗതീഖ്' കരാറിലെ തുകയായിരിക്കണം പുതുക്കുമ്പോഴും ഈടാക്കേണ്ടത്.
വാടക വര്‍ധിപ്പിക്കുമെന്ന് കാണിച്ച് കെട്ടിട ഉടമകളില്‍നിന്ന് നോട്ടീസ് ലഭിച്ച പല കുടുംബങ്ങളും പുതിയ വീട് കണ്ടെത്തേണ്ടി വരുമെന്ന ആശങ്കയിലായിരുന്നു. എന്നാല്‍, പുതിയ ഉത്തരവോടെ വലിയൊരു സാമ്പത്തിക ഭാരമാണ് ഒഴിഞ്ഞുപോയതെന്ന് എട്ട് മക്കളുള്ള സ്വദേശി പൗരനായ സായിദ് അല്‍ ഹാഷിമി, ജോര്‍ദാന്‍ സ്വദേശിയായ അലാ സാലിം എന്നിവര്‍ പറഞ്ഞു. അതേസമയം, നിയമം മറികടന്ന് വാടക കൂട്ടാനായി ചില കെട്ടിട ഉടമകള്‍ വാടകക്കാരെ ഒഴിപ്പിക്കാന്‍ മറ്റ് മാര്‍ഗങ്ങള്‍ തേടുമോ എന്ന ആശങ്കയും താമസക്കാര്‍ പങ്കുവെക്കുന്നുണ്ട്. മൂന്ന് വര്‍ഷമായി വിപണിയില്‍ ആവശ്യക്കാരുടെ എണ്ണം വര്‍ധിച്ചതും ലഭ്യമായ കെട്ടിടങ്ങളുടെ കുറവുമാണ് വാടക നിരക്കുകള്‍ കുത്തനെ ഉയരാന്‍ കാരണമായതെന്ന് അബൂദബി റിയല്‍ എസ്റ്റേറ്റ് സെന്‍റര്‍ വ്യക്തമാക്കി. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് അബൂദബിയില്‍ പൊതുവെ 15 ശതമാനവും ഇന്‍വെസ്റ്റ്‌മെന്‍റ് സോണുകളില്‍ 23 ശതമാനവും വാടക വര്‍ധിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് സുരക്ഷിതവും സുസ്ഥിരവുമായ വിപണി ഉറപ്പുവരുത്താന്‍ സര്‍ക്കാര്‍ ഇടപെട്ടത്.
എന്നാല്‍, ഈ ഉത്തരവ് വരുന്നതിന് തൊട്ടുമുമ്പ് വരെ പുതുക്കി രജിസ്റ്റര്‍ ചെയ്ത കരാറുകള്‍ക്ക് ഈ ഇളവ് ബാധകമായിരിക്കില്ലെന്നും ഉത്തരവ് വന്ന തീയതി മുതല്‍ പുതുക്കുന്ന കരാറുകള്‍ക്ക് മാത്രമായിരിക്കും പൂജ്യം ശതമാനം പരിധി ബാധകമാവുകയെന്നും അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. അബൂദബിയിലേക്ക് താമസിക്കാനും ജോലിക്കായും എത്തുന്നവരുടെ എണ്ണം കൂടുന്ന സാഹചര്യത്തില്‍ വിപണി സ്ഥിരത ഉറപ്പുവരുത്താന്‍ പുതിയ തീരുമാനം സഹായിക്കുമെന്ന് റിയല്‍ എസ്റ്റേറ്റ് രംഗത്തുള്ളവരും അഭിപ്രായപ്പെടുന്നു. അബൂദബി നിയമപ്രകാരം കെട്ടിട ഉടമകള്‍ക്ക് പ്രതിവര്‍ഷം അഞ്ചു ശതമാനം വരെ വാടക വര്‍ധിപ്പിക്കാന്‍ അനുമതിയുണ്ടായിരുന്നു. ഇതിനായി കരാര്‍ കാലാവധി തീരുന്നതിന് രണ്ടുമാസം മുമ്പ് വാടകക്കാരെ അറിയിക്കണമെന്നതായിരുന്നു വ്യവസ്ഥ. പുതിയ തീരുമാനത്തോടെ ഈ നിയമത്തിനാണ് താല്‍ക്കാലിക വിലക്ക് വീണത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.