15ാമത് ഷാർജ പ്രകാശോത്സവത്തിന്‍റെ ഉദ്ഘാടന ചടങ്ങിൽ അരങ്ങേറിയ ലൈറ്റ് ഷോ
ഷാർജ: എമിറേറ്റിലെ വിവിധ സുപ്രധാന കേന്ദ്രങ്ങൾ വർണവെളിച്ചങ്ങളാൽ നിറയുന്ന പ്രകാശോത്സവത്തിന് ഷാർജയിൽ തുടക്കമായി. ഷാർജ ലൈറ്റ് ഫെസ്റ്റിവലിന്റെ 15ാമത് പതിപ്പിന് ഷാർജ ഉപഭരണാധികാരി ശൈഖ് സുൽത്താൻ ബിൻ അഹമ്മദ് ബിൻ സുൽത്താൻ അൽ ഖാസിമിയുടെ സാന്നിധ്യത്തിൽ തുടക്കമായി.
‘റിഫ്ലക്ഷൻസ് ഓഫ് ബിലോങ്ങിങ്’ എന്ന പ്രമേയത്തിൽ ഷാർജ കോമേഴ്‌സ് ആൻഡ് ടൂറിസം ഡെവലപ്‌മെന്റ് അതോറിറ്റി സംഘടിപ്പിക്കുന്ന ഫെസ്റ്റിവൽ ഫെബ്രുവരി മൂന്നുമുതൽ 15 വരെ യൂനിവേഴ്സിറ്റി സിറ്റിയിലെ ഡോ. സുൽത്താൻ അൽ ഖാസിമി സെന്ററിലാണ് നടക്കുന്നത്. അതോടൊപ്പം എമിറേറ്റിലെ മറ്റു 12 സ്ഥലങ്ങളിലും ലൈറ്റ് ഷോകൾക്ക് വേദിയാകും. അൽ മജാസ് വാട്ടർഫ്രണ്ട്, അൽജാദ, ഷാർജ മോസ്ക്, കൽബ വാട്ടർഫ്രണ്ട്, ഖോർഫക്കാൻ വെള്ളച്ചാട്ടം, അൽ ദൈദ് കോട്ട, കൽബയിലെ ഹാങ്ങിങ് ഗാർഡൻസ്, അൽ തയ്യാരി മോസ്ക്, ജനറൽ സൂഖ് - അൽ ഹംരിയ, അൽ റാഫിസ ഡാം, ഹൗസ് ഓഫ് വിസ്ഡം, ഷാർജ ഫോർട്ട് എന്നിവിടങ്ങളിലാണ് ഷോ അരങ്ങേറുക.
ഷാർജയുടെ ആർക്കിടെക്ചറൽ സൗന്ദര്യവും സാംസ്കാരിക പ്രത്യേകതകളും പ്രകാശകലയിലൂടെ അവതരിപ്പിക്കുന്ന ഫെസ്റ്റിവൽ സുസ്ഥിര ടൂറിസം വികസനത്തിന്റെ ഭാഗമാണെന്ന് അതോറിറ്റി ചെയർമാൻ ഖാലിദ് ജാസിം അൽ മിദ്ഫ പറഞ്ഞു.
ഇത്തവണ ‘ലൈറ്റ് വില്ലേജി’ൽ 75ലധികം ദേശീയ സംരംഭങ്ങൾ പങ്കാളികളാകുന്നുണ്ടെന്നും, ചെറുകിട-ഇടത്തരം സംരംഭങ്ങൾക്ക് ഇതുവഴി ഫെസ്റ്റിവൽ വലിയ പിന്തുണയാണ് നൽകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഉദ്ഘാടനത്തോട് അനുബന്ധിച്ച് ‘എ ജേർണി ഓഫ് ടൈം, എ ലെഗസി ഓഫ് ബിലോങ്ങിങ്’ എന്ന പേരിൽ ഉദ്ഘാടന ലൈറ്റ് ഷോയും അരങ്ങേറി. അറിവിന്റെയും സംസ്കാരത്തിന്റെയും നഗരമായി മാറിയ ഷാർജയുടെ യാത്രയാണ് ഈ സിനിമാറ്റിക് ഷോയിൽ അവതരിപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.