വേനൽ കടുക്കുന്നു; വാഹനങ്ങളിൽ കുട്ടികളെ തനിച്ചാക്കരുത്
അബൂദബി: വേനല്‍ക്കാലത്ത് നിര്‍ത്തിയിട്ട വാഹനങ്ങളിൽ കുട്ടികളെ തനിച്ചാക്കി പോകുന്നതടക്കമുള്ള അപകടകരമായ പ്രവണതക്കെതിരെ മുന്നറിയിപ്പുമായി അബൂദബി പൊലീസ്. ഓടുന്ന വണ്ടിയിലും കുട്ടികളെ സുരക്ഷിതരാക്കണമെന്ന് പൊലീസ് സേഫ് സമ്മര്‍ കാമ്പയിനിന്റെ ഭാഗമായി പൊതുജനങ്ങളെ ഉണര്‍ത്തി. സിവില്‍ ഡിഫന്‍സ് അതോറിറ്റിയുമായി സഹകരിച്ചാണ് അബൂദബി പൊലീസ് കാമ്പയിന് നടത്തുന്നത്. പ്രത്യേകിച്ചും വേനല്‍ക്കാലങ്ങളില്‍ വാഹനങ്ങള്‍ക്കുള്ളില്‍ കുട്ടികളെ സംരക്ഷിക്കുന്നതിന് ആറ് മുന്‍കരുതലുകള്‍ സ്വീകരികണമെന്ന് പൊലീസ് ആവശ്യപ്പെട്ടു.
- കുട്ടികളെ ചൈല്‍ഡ് സേഫ്റ്റി സീറ്റുകളില്‍ ഇരുത്തണം.
- സീറ്റ് ബെല്‍റ്റുകള്‍ ശരിയായ വിധം ധരിച്ചിട്ടുണ്ടെന്ന് ഉറപ്പുവരുത്തുക.
- കുട്ടികളെ ഒരിക്കലും വാഹനത്തിലാക്കി ഇറങ്ങിപ്പോവരുത്.
- വാഹനം സുരക്ഷിതവും തണല്‍ ഉള്ളതുമായ ഇടങ്ങളിലാവണം നിര്‍ത്തേണ്ടത്. കുട്ടികള്‍ വാഹനത്തില്‍നിന്ന് പുറത്തിറങ്ങുമ്പോള്‍ ശ്രദ്ധിക്കണം.
- കുട്ടികള്‍ ഡോറുകള്‍ തുറക്കുന്നതും വാഹനമോടിക്കാന്‍ ശ്രമിക്കുന്നതും തടയണം.
- വാഹനം ഓടിക്കുമ്പോള്‍ കുട്ടികളെ ഒരുകാരണവശാലും മുൻ സീറ്റിലോ ഡ്രൈവര്‍ സീറ്റിലോ ഇരിക്കാന്‍ അനുവദിക്കരുത്.
പത്ത് വയസ്സില്‍ താഴെയുള്ളവരോ 145 സെന്റിമീറ്ററില്‍ താഴെ ഉയരമുള്ളവരെയോ മുന്‍സീറ്റില്‍ ഇരിക്കുന്നതില്‍നിന്ന് വിലക്കിയിട്ടുണ്ട്. അപകടസമയം മുന്‍സീറ്റിലായിരിക്കും ഇതിന്റെ ഏറെ ആഘാതം നേരിടുകയെന്നതിനാലാണ് സുരക്ഷയെ കരുതി ഇത്തരമൊരു വിലക്ക് നല്‍കിയിട്ടുള്ളത്.നിയമലംഘകര്‍ക്ക് 400 ദിര്‍ഹമാണ് പിഴ ചുമത്തുക. 145 സെന്റിമീറ്ററില്‍ കുറവ് ഉയരമുള്ള മുതിര്‍ന്നവര്‍ മുന്‍സീറ്റില്‍ ഇരുന്നാലും പിഴ ബാധകമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.