റാസല്‍ഖൈമ: 14ാമത് റാക് ആര്‍ട്ട് ഫെസ്റ്റിവല്‍ അല്‍ ജസീറ അല്‍ഹംറ ഹെറിറ്റേജ് വില്ലേജില്‍ വെള്ളിയാഴ്ച ആരംഭിക്കും. ഫെബ്രുവരി എട്ടു വരെ നീളുന്ന ചിത്രകല പ്രദര്‍ശന വേദി രാവിലെ 10 മുതല്‍ രാത്രി വരെ സന്ദര്‍ശകരെ സ്വീകരിക്കും. 2013ല്‍ റാസല്‍ഖൈമ ഫൈന്‍ ആര്‍ട്സ് ഫെസ്റ്റിവല്‍ എന്ന പേരില്‍ തുടങ്ങിയ കലോത്സവത്തിന് ‘റാക് ആര്‍ട്ട്’ എന്ന് പുനര്‍നാമകരണം ചെയ്യുകയായിരുന്നു.
മുന്‍ വര്‍ഷങ്ങളിലെപോലെ ചിത്രകലാ പ്രേമികളുടെ മനം നിറക്കുന്നതാകും യു.എ.ഇയിലെ ഏറ്റവും വലിയ ഔട്ട് ഡോര്‍ ആർട്സ് ആൻഡ് കൾചറല്‍ പരിപാടിയായ റാക് ആര്‍ട്ട് ഫെസ്റ്റിവല്‍. ‘ഒരേ ആകാശത്തിനടിയിലെ സംസ്കാരങ്ങള്‍’ എന്ന വിഷയത്തില്‍ നടക്കുന്ന കലോത്സവത്തില്‍ 49 രാജ്യങ്ങളില്‍നിന്ന് 106 കലാകാരന്മാര്‍ പങ്കെടുക്കും. ശൈഖ് സഊദ് ബിന്‍ സഖര്‍ അല്‍ ഖാസിമി ഫൗണ്ടേഷന് കീഴിലുള്ള റാക് ആര്‍ട്ട് ഇനിഷ്യേറ്റിവ് മുഖേനയാണ് ഫെസ്റ്റിവല്‍ സംഘടിപ്പിക്കുന്നത്.
വര്‍ഷം മുഴുവന്‍ കലാകാരന്മാര്‍ക്ക് ഗ്രാൻഡുകളും ശില്‍പശാലകളും പരിശീലനവും നല്‍കുന്ന സംരംഭത്തിന്‍റെ ഏറ്റവും വലിയ വേദിയാണ് റാക് ആര്‍ട്ട് ഫെസ്റ്റിവല്‍. ചിത്രകല, ശില്‍പകല, ഇന്‍സ്റ്റലേഷനുകള്‍, തത്സമയ പ്രകടനങ്ങള്‍, സിനിമ പ്രദര്‍ശനം, സംവാദങ്ങള്‍, വർക് ഷോപ്പുകള്‍, ഗൈഡ് ടൂറുകള്‍ എന്നിവ ഫെസ്റ്റിവലിന്റെ ഭാഗമാണ്. യു.എ.ഇയിലെയും ലോക രാജ്യങ്ങളിലെയും കലാകാരന്മാര്‍ക്കൊപ്പം ഇന്ത്യന്‍ പ്രതിഭകളും ഇവിടെ സാന്നിധ്യമറിയിക്കും. ‘ദി ഹിഡന്‍ ടേബിള്‍’ എന്ന പ്രമേയത്തില്‍ ഭക്ഷ്യ വിഭവങ്ങളും കലോത്സവത്തിന്റെ ഭാഗമാകും. പ്രവേശനം സൗജന്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.