വേനല്‍ക്കാല ക്യാമ്പുകള്‍; കുട്ടികളുടെ ആരോഗ്യ കാര്യത്തില്‍ ജാഗ്രത പുലർത്തണമെന്ന് വിദഗ്ധര്‍

അബൂദബി: രാജ്യത്ത് സ്‌കൂള്‍ വേനലവധിക്ക് മുന്നോടിയായി സമ്മര്‍ ക്യാമ്പുകള്‍ ആരംഭിക്കാനിരിക്കെ, കുട്ടികളുടെ ആരോഗ്യ കാര്യത്തില്‍ രക്ഷിതാക്കളും ക്യാമ്പ് അധികൃതരും അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വിദഗ്ധര്‍. കഠിനമായ ചൂട്, നിര്‍ജലീകരണം, പകര്‍ച്ചവ്യാധികള്‍ എന്നിവ കുട്ടികളെ ബാധിക്കാന്‍ സാധ്യതയുള്ളതിനാല്‍ ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നാണ് മുന്നറിയിപ്പ്. പുറത്തെ കടുത്ത ചൂടും ഇന്‍ഡോര്‍ കേന്ദ്രങ്ങളിലെ ശക്തമായ എയര്‍കണ്ടീഷനറും തമ്മിലുള്ള പെട്ടെന്നുള്ള താപനില വ്യത്യാസം മൂലം കുട്ടികളില്‍ ശ്വാസകോശ സംബന്ധമായ അണുബാധകള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്.

വേനല്‍ക്കാല ക്യാമ്പുകളില്‍ കുട്ടികള്‍ ഒരുമിച്ച് സമയം ചെലവഴിക്കുന്നതും നീന്തല്‍ക്കുളങ്ങള്‍ പങ്കിടുന്നതും വഴി ചര്‍മ രോഗങ്ങളും നേത്രരോഗങ്ങളും വേഗത്തില്‍ പടരാന്‍ ഇടയാക്കും. പൊതുവായി ഭക്ഷണം വിതരണം ചെയ്യുന്ന ക്യാമ്പുകളില്‍ ഭക്ഷ്യവിഷബാധക്കും ഉദരസംബന്ധമായ അസുഖങ്ങള്‍ക്കും സാധ്യതയേറെയാണ്. വയറിളക്കത്തിന് കാരണമാകുന്ന നോറോവൈറസ്, കൈകാലുകളിലും വായിലും തടിപ്പുകള്‍ ഉണ്ടാകുന്ന 'ഹാന്‍ഡ് ഫൂട്ട് മൗത്ത് ഡിസീസ്', ചിക്കന്‍പോക്‌സ് എന്നിവയോടൊപ്പം ഈര്‍പ്പമുള്ള അന്തരീക്ഷത്തില്‍ ഫംഗസ് ബാധകളും പടരാന്‍ സാധ്യതയുണ്ട്.

ക്യാമ്പ് ആരംഭിക്കുന്നതിന് ഒരാഴ്ച മുമ്പുതന്നെ കുട്ടികളില്‍ കൃത്യമായി വെള്ളം കുടിക്കുന്ന ശീലം വളര്‍ത്തിയെടുക്കണം. ദിവസവും രണ്ടുമുതല്‍ മൂന്നുലിറ്റര്‍ വരെ വെള്ളം കുടിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം. ഉച്ചക്ക് 12 മണി മുതല്‍ നാലുമണി വരെയുള്ള കടുത്ത ചൂടുസമയങ്ങളില്‍ ഇന്‍ഡോര്‍ ബ്രേക്കുകള്‍ ക്യാമ്പുകളില്‍ ക്രമീകരിച്ചിട്ടുണ്ടെന്ന് രക്ഷിതാക്കള്‍ ഉറപ്പുവരുത്തണം. 

Tags:    
News Summary - Summer camps; Experts urge caution regarding children's health

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.