1. ലക്ഷ്മി പ്രഷോഭ് 2. പാർവതി ജ്യോതിഷ് 3. ദിൽഷ ഷജിത്, 4. വേദ മനു 5. വിന്യ വിഷ്ണു 6. ദേവി തരുണിമ പ്രഭു
അബൂദബി: മലയാളം മിഷൻ അബൂദബി ചാപ്റ്ററിന് കീഴിൽ നടന്ന സുഗതാഞ്ജലി ചാപ്റ്റർ തല കാവ്യാലാപന മത്സരത്തിൽ ജൂനിയർ വിഭാഗത്തിൽ അൽ ദഫ്റ മേഖലയിലെ ലക്ഷ്മി പ്രഷോഭും സബ്ജൂനിയർ വിഭാഗത്തിൽ കേരള സോഷ്യൽ സെന്റർ മേഖലയിലെ വേദ മനുവും ഒന്നാം സമ്മാനാർഹരായി. ജൂനിയർ വിഭാഗത്തിൽ പാർവതി ജ്യോതിഷ്, ദിൽഷ ഷജിത് എന്നിവർ യഥാക്രമം രണ്ടും മൂന്നും സ്ഥാനം നേടിയപ്പോൾ വിന്യ വിഷ്ണു, ദേവി തരുണിമ പ്രഭു എന്നിവർ സബ് ജൂനിയർ വിഭാഗത്തിൽ രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി.
സംസ്ഥാന സർക്കാർ ആഗോളതലത്തിൽ സംഘടിപ്പിക്കുന്ന നാലാമത് സുഗതാഞ്ജലി കാവ്യാലാപന മത്സരത്തിന്റെ ഭാഗമായാണ് ചാപ്റ്റർ തല മത്സരം സംഘടിപ്പിച്ചത്. വിജയികളായ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ ലഭിച്ചവരായിരിക്കും ആഗോളതല മത്സരത്തിൽ പങ്കെടുക്കുക. പഠനകേന്ദ്രങ്ങളിൽനിന്ന് തിരഞ്ഞെടുക്കപ്പെട്ടവർ പങ്കെടുത്ത മേഖല തലത്തിൽനിന്ന് വിജയികളായവരായിരുന്നു ചാപ്റ്റർതല മത്സരത്തിൽ മാറ്റുരച്ചത്. 26 മലയാളം മിഷൻ വിദ്യാർഥികൾ മത്സരത്തിൽ പങ്കെടുത്തു. ഈ വർഷത്തെ മലയാളം മിഷൻ ബോധി അധ്യാപക പുരസ്കാര ജേത്രി അഖില സന്തോഷ്, പ്രശസ്ത എഴുത്തുകാരിയും ഇന്ത്യൻ മോഡൽ സ്കൂളിലെ പ്രധാന അധ്യാപികയുമായ ഡോ. ഹസീന ബീഗം, കവി മൊയ്തീൻ അംഗടിമുഗൾ എന്നിവരായിരുന്നു വിധികർത്താക്കൾ. മത്സരത്തിന് മുന്നോടിയായി ചാപ്റ്റർ ചെയർമാൻ സൂരജ് പ്രഭാകറിന്റെ അധ്യക്ഷതയിൽ നടന്ന സാംസ്കാരിക സമ്മേളനം മലയാളം മിഷൻ യു.എ.ഇ കോഓഡിനേറ്റർ കെ.എൽ. ഗോപി ഉദ്ഘാടനം ചെയ്തു. കേരള സോഷ്യൽ സെന്റർ പ്രസിഡന്റ് എ.കെ. ബീരാൻകുട്ടി, ഇന്ത്യ സോഷ്യൽ ആൻഡ് കൾചറൽ സെന്റർ സാഹിത്യവിഭാഗം സെക്രട്ടറി നാസർ വിളഭാഗം, ഇന്ത്യൻ ഇസ്ലാമിക് സെന്റർ ജനറൽ സെക്രട്ടറി ടി. ഹിദായത്തുല്ല, മലയാളം മിഷൻ അബൂദബി ചാപ്റ്റർ പ്രസിഡന്റ് വി.പി. കൃഷ്ണകുമാർ, അൽ നാസർ ജനറൽ സർവിസസ് മാനേജിങ് ഡയറക്ടർ റീന എബ്രഹാം, മലയാളം മിഷൻ സമാജം കോഓഡിനേറ്റർ എ.പി. അനിൽകുമാർ, അബൂദബി സിറ്റി കോഓഡിനേറ്റർ ധനേഷ് കുമാർ, ഷാബിയ കോഓഡിനേറ്റർ സുമ വിപിൻ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. മലയാളം മിഷൻ അബൂദബി ചാപ്റ്റർ സെക്രട്ടറി സഫറുള്ള പാലപ്പെട്ടി സ്വാഗതവും കൺവീനർ ബിജിത് കുമാർ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.