ദുബൈ: യു.എ.ഇക്ക് നേരെയുള്ള ആക്രമണങ്ങൾ അവസാനിച്ചതോടെ രാജ്യത്തിന് ഐക്യദാർഢ്യം അറിയിച്ച് രാജ്യവ്യാപകമായി ദേശീയ പതാക ഉയർത്തി. യു.എ.ഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബൈ ഭരണാധിപനുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിന്‍റെ ആഹ്വാനത്തെ തുടർന്നായിരുന്നു പതാക ഉയർത്തൽ..
വീടുകൾ, ഓഫിസ് കെട്ടിടങ്ങൾ, വിവിധ മന്ത്രാലയങ്ങളുടെ ആസ്ഥാനങ്ങൾ, സ്വകാര്യ സ്ഥാപനങ്ങൾ, സ്കൂളുകൾ എന്നിവിടങ്ങളിലെല്ലാം യു.എ.ഇയുടെ ചതുർവർണ പതാക പാറിപ്പറന്നു. രാജ്യത്തിന്റെ എല്ലാ കോണിലും ’യു.എ.ഇ. അഭിമാനം ‘എന്ന ബോർഡുകളും ഉയർന്നിരുന്നു. ഏറെ ആവേശത്തോടെയാണ് ജനങ്ങൾ ശൈഖ് മുഹമ്മദിന്‍റെ ആഹ്വാനം ഏറ്റെടുത്തത്.
ലോകത്തിലെ ഏറ്റവും ഉയരമേറിയ കെട്ടിടമായ ബുർജ് ഖലീഫയിൽ യു.എ.ഇയുടെ കുറ്റൻ ദേശീയ പതാക പാറിപ്പറക്കുന്ന വീഡിയോ ദൃശ്യമാണ് ദുബൈ കിരീടവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം പങ്കുവെച്ചത്. സമൂഹ മാധ്യമങ്ങളിൽ ഏറെ ആരാധകരുള്ള ശൈഖ് ഹംദാന്‍റെ ഇൻസ്റ്റാഗ്രാം വീഡിയോ നിമിഷ നേരം കൊണ്ട് വൈറലാവുകയും ചെയ്തു.
രാജ്യം കൈവരിച്ച നേട്ടങ്ങളിലൂടെ തിളങ്ങുന്ന മഹത്വത്തിന്‍റെയും ബഹുമാനത്തിന്‍റെയും പ്രതീകമാണ് ദേശീയ പതാകയെന്ന് വിശേഷിപ്പിച്ച അദ്ദേഹം ദേശീയ നേതൃത്വത്തിന് ആദരമർപ്പിക്കുകയും ചെയ്തു. സമീപകാല സംഭവ വികാസങ്ങളിലേക്ക് രാജ്യം പ്രവേശിച്ചതോടെ വിവിധ സമൂഹങ്ങൾ തമ്മിലുള്ള ഐക്യവും യോജിപ്പും വിശ്വസ്തതയും കൂടുതൽ കരുത്താർജിച്ചതായി ദേശീയ പതാക ഉയർത്താൻ ആഹ്വാനം ചെയ്തുകൊണ്ട് ശൈഖ് മുഹമ്മദ് കഴിഞ്ഞ ദിവസം എക്സിൽ വ്യക്തമാക്കിയിരുന്നു.
രാജ്യത്തെ പൗരൻമാരും താമസക്കാരും ഒരു പോലെ ദേശീയ പതാകക്ക് കീഴിൽ ഒരുമിച്ചു നിൽക്കുന്നത് അഭിമാനകരമാണ് കാഴ്ചയാണ്. യു.എ.ഇ പതാക കരുത്തിന്‍റെയും അഭിമാനത്തിന്‍റെയും പ്രതീകമാണെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ദുബൈ കൂടാതെ മറ്റ് എല്ലാ എമിറേറ്റുകളിലും ദേശീയ പതാക ഉയർത്തി.യിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.