അബൂദബി: ആംബുലന്‍സ്, റെസ്‌ക്യൂ വാഹനങ്ങള്‍ എന്നിവയില്‍ സ്മാര്‍ട്ട് കാമറകൾ ഘടിപ്പിച്ച് അബൂദബി സിവില്‍ ഡിഫന്‍സ് അതോറിറ്റി. അടിയന്തര ഘട്ടങ്ങളിൽ പ്രതികരണ ശേഷി ശക്തിപ്പെടുത്തുന്നതിനും സംഭവ സ്ഥലങ്ങളിലേക്കുള്ള പ്രവേശനം കൂടുതൽ മെച്ചപ്പെടുത്തുന്നതിനുമുള്ള ശ്രമങ്ങളുടെ ഭാഗമായാണ് നടപടി.
ഗതാഗതത്തിരക്കും റോഡിലെ തടസ്സങ്ങളും നിരീക്ഷിച്ച് ബന്ധപ്പെട്ട വകുപ്പുകളുമായി ഏകോപനം നടത്തി ബദല്‍ പാതകള്‍ തിരഞ്ഞെടുക്കാനും പ്രതികരണ സമയം കുറയ്ക്കാനും ഈ സംവിധാനം സഹായിക്കും. സ്മാര്‍ട്ട് കാമറകള്‍ ഓപറേഷന്‍ റൂമുമായി നേരിട്ട് ബന്ധിപ്പിച്ചിട്ടുണ്ട്. ഇതിലൂടെ അടിയന്തര വാഹനങ്ങളുടെ യഥാസമയത്തുള്ള നീക്കം അറിയാനും വേഗത്തിലുള്ള തീരുമാനമെടുക്കാനും അടിയന്തര പാതകള്‍ തുറക്കാന്‍ പ്രാപ്തരാക്കുകയും ചെയ്യുന്നു.
അടിയന്തര വാഹനങ്ങളിലെ കാമറകള്‍ക്ക് ഈ വാഹനങ്ങളുടെ പ്രയാണം തടസ്സപ്പെടുത്തുന്ന ഇതരവാഹനങ്ങളുടെ നിയമലംഘനങ്ങള്‍ കണ്ടെത്താനും അവ രേഖപ്പെടുത്താനും കഴിയും. ആംബുലൻസ് ഉൾപ്പെടെ അടിയന്തര വാഹനങ്ങള്‍ക്ക് വഴിയൊരുക്കി നല്‍കേണ്ടതിന്‍റെ പ്രാധാന്യത്തെക്കുറിച്ച് ഡ്രൈവര്‍മാരില്‍ ബോധവല്‍ക്കരണം നടത്താനും പദ്ധതി ലക്ഷ്യമിടുന്നു. എമര്‍ജന്‍സി വാഹനങ്ങള്‍ക്ക് വഴി നല്‍കാത്ത വാഹനങ്ങള്‍ക്കെതിരേ 3000 ദിര്‍ഹം പിഴയും ആറ് ബ്ലാക്ക് പോയിന്‍റും ചുമത്തുകയും വാഹനം 30 ദിവസത്തേക്ക് പിടിച്ചെടുക്കുകയും ചെയ്യും. സിഗ്നലില്‍ ചുവപ്പ് വെളിച്ചം കത്തിനില്‍ക്കുന്ന സാഹചര്യത്തില്‍ നിര്‍ത്തിയിട്ടിരിക്കുന്ന വാഹനങ്ങള്‍ എമര്‍ജന്‍സി വാഹനങ്ങള്‍ക്ക് കടന്നുപോവാനായി അല്‍പ്പദൂരം മുന്നോട്ടു നീക്കിയിടുന്നതില്‍ കുഴപ്പമില്ലെന്നും അധികൃതര്‍ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.