ഷാർജ ഇന്ത്യൻ അസോസിയേഷൻ നടത്തിയ ഗ്രാൻഡ് ഇഫ്താർ സംഗമത്തിൽ പ്രസിഡന്റ് നിസാർ തളങ്കര സംസാരിക്കുന്നു
ഷാർജ: ഷാർജ ഇന്ത്യൻ അസോസിയേഷൻ (ഐ.എ.എസ്) സംഘടിപ്പിച്ച ഗ്രാൻഡ് ഇഫ്താർ സംഗമത്തിൽ വൻ ജനപങ്കാളിത്തം. സമൂഹത്തിന്റെ വിവിധ തുറകളിൽ നിന്നായി നാനാ മതവിഭാഗങ്ങളിൽ നിന്നുമുള്ള എണ്ണായിരത്തോളം ആളുകൾ സംഗമത്തിൽ പങ്കെടുത്തു. മുൻ വർഷങ്ങളെ അപേക്ഷിച്ച് പങ്കാളിത്തത്തിൽ വലിയ വർധനവാണ് ഇത്തവണ ഉണ്ടായതെന്ന് അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു.
ഷാർജ രാജകുടുംബത്തിനെ പ്രതിനിധീകരിച്ച് ശൈഖ് മാജിദ് ബിൻ സക്കർ ബിൻ ഹമദ് അൽ ഖാസിമിയും ഇന്ത്യൻ നയതന്ത്ര കാര്യാലയത്തെ പ്രതിനിധീകരിച്ച് ദുബൈ ഇന്ത്യൻ കോൺസുലേറ്റിലെ ഡെപ്യൂട്ടി കോൺസെൽ ജനറൽ യതീൻ പട്ടീലും ചടങ്ങിൽ വിശിഷ്ടാതിഥികളായി. ജാസിം മുഹമ്മദ് നീമർ, മുൻ കേന്ദ്രമന്ത്രി സി.എം. ഇബ്രാഹിം, അഹമ്മദ് (ഷാർജ മുനിസിപ്പാലിറ്റി പ്ലാനിങ് ഡിപ്പാർട്ട്മെന്റ്), പ്രമോദ് മഹാജൻ, മുഹമ്മദ് അമീൻ, ബദ്രിയ അൽ തമീമി തുടങ്ങി വിവിധ മേഖലകളിൽ നിന്നുള്ള പ്രമുഖർ ചടങ്ങിൽ ആശംസകൾ അർപ്പിച്ചു.
ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് നിസാർ തളങ്കര അധ്യക്ഷത വഹിച്ച ചടങ്ങിൽ ജനറൽ സെക്രട്ടറി ശ്രീപ്രകാശ് സ്വാഗതവും ട്രഷറർ ഷാജി ജോൺ നന്ദിയും പറഞ്ഞു. അസോസിയേഷനിലെ മറ്റു ഭാരവാഹികൾ, മാനേജിങ് കമ്മിറ്റി അംഗങ്ങൾ, അസോസിയേഷൻ അംഗങ്ങൾ, വിവിധ സംഘടനകളുടെ പ്രതിനിധികൾ, സാമൂഹിക രംഗത്തെ പ്രമുഖർ, അസോസിയേഷന് കീഴിലുള്ള വിവിധ സ്കൂളുകളിലെയും സ്ഥാപനങ്ങളിലെയും ജീവനക്കാർ സംഗമത്തിൽ പങ്കെടുത്തു. ഇഫ്താർ വിരുന്ന് സമയബന്ധിതമായും കാര്യക്ഷമമായും നടപ്പിലാക്കുന്നതിന് ഷാർജ ഇന്ത്യൻ സ്കൂൾ ബോയ്സ് വിഭാഗത്തിലെ ഹോപ് ക്ലബ് വളന്റിയർമാരെ കൂടാതെ വിവിധ കമ്മിറ്റികളുടെ നേതൃത്വത്തിൽ വിപുലമായ വളന്റിയർ സംവിധാനം ഏർപ്പെടുത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.