ഷാര്‍ജ: വേനലവധി കഴിഞ്ഞ് സ്കൂളുകള്‍ തുറന്നതോടെ ഷാര്‍ജയിലെ നിരത്തുകള്‍ വാഹനങ്ങള്‍ കൊണ്ട് വീര്‍പ്പ് മുട്ടി. മിക്ക രണ്ട് വരി പാതകളിലെയും ഒരു വരി ബസുകള്‍ കൈയേറിയതാണ് കുരുക്കിന് കാരണമായത്. സ്കൂള്‍ ബസുകളെ മറികടക്കാനോ അവയുടെ പ്രയാണത്തിന് തടസം സൃഷ്ടിക്കുവാനോ പാടില്ല എന്നാണ് യു.എ.ഇ നിയമം. ഇതു ലംഘിച്ചാല്‍ ശക്തമായ നടപടിയും പിഴയും ഏല്‍ക്കണം.
ഷാര്‍ജയിലെ സ്കൂള്‍ മേഖലയായ മുവൈലയില്‍ പൊലീസിലെ ഉന്നത ഉദ്യോഗസ്ഥരെത്തി സ്ഥിതി വിലയിരുത്തുകയും നിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്തു. അല്‍ താവുന്‍, അല്‍ഖാന്‍, അല്‍ നഹ്ദ, മൈസലൂണ്‍, അല്‍ മജാസ്, റോള എന്നിവിടങ്ങളിലെല്ലാം അതിരാവിലെ തന്നെ വാഹനങ്ങളുടെ നീണ്ട നിരയാണ് റോഡുകളില്‍ കാണാനായത്. വഴിയരികില്‍ സ്കൂള്‍ ബസ് കാത്ത് രക്ഷിതാക്കളും കുട്ടികളും എത്തിയത് നിരത്തുകളെ വര്‍ണമണിയിച്ചു.
വേനലവധി കഴിഞ്ഞെങ്കിലും വേനല്‍ ഇനിയും പിന്തിരിഞ്ഞിട്ടില്ല. അന്തരീക്ഷ ഈര്‍പ്പം മുലം അനുഭവപ്പെടുന്ന പുഴുക്കവും കൂടുതലാണ്. എന്നാല്‍ സ്കൂള്‍ ബസുകളിലെ സൗകര്യങ്ങള്‍ അധികൃതര്‍ ശക്തമായ പരിശോധനക്ക് വിധേയമാക്കുന്നത് കാരണം ശീതിരകണം പോലുള്ള സംവിധാനങ്ങള്‍ കുറ്റമറ്റതാണെന്ന ആശ്വാസമാണ് രക്ഷിതാക്കള്‍ക്കും കുട്ടികള്‍ക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.