അബൂദബി: യൂനിഫോം വാങ്ങിയ ഇനത്തില്‍ വിതരണക്കാരന് 43,863 ദിര്‍ഹം നല്കാന് സ്വകാര്യ സ്കൂളിനോട് ഉത്തരവിട്ട് അബൂദബി കമേഴ്സ്യല്‍ കോടതി. വിതരണക്കാരന് യൂനിഫോമുകള്‍ കൃത്യമായി നല്‍കിയെങ്കിലും ഇതിന്റെ പണം നല്കുന്നതില് സ്കൂള്‍ അധികൃതര്‍ വീഴ്ച വരുത്തുകയായിരുന്നു. നിരവധി തവണ ആവശ്യപ്പെട്ടിട്ടും പണം ലഭിക്കാതെ വന്നതോടെ വിതരണക്കാരന് കോടതിയെ സമീപിച്ചു. തുകയുടെ 15 ശതമാനം പലിശയും നഷ്ടപരിഹാര ഇനത്തില്‍ 15,000 ദിര്‍ഹവും ആവശ്യപ്പെട്ടാണ് വിതരണക്കമ്പനി കോടതിയെ സമീപിച്ചത്.
തങ്ങളുടെ കോടതിച്ചെലവ് സ്കൂള്‍ വഹിക്കണമെന്നും കമ്പനി ആവശ്യപ്പെട്ടു. സ്കൂളിന് യൂനിഫോമുകള്‍ നല്‍കിയതിന്റെ ബില്ലുകളും ക്വട്ടേഷനും തെളിവായി കമ്പനി കോടതി മുമ്പാകെ സമര്‍പ്പിച്ചിരുന്നു. കോടതിയില്‍ നിന്ന് അറിയിപ്പ് നല്‍കിയിട്ടും സ്കൂള്‍ അധികൃതര്‍ ഹാജരായിരുന്നില്ല. എന്നാല്‍ രേഖകള്‍ പരിശോധിച്ച കോടതിക്ക് സ്കൂള്‍ അധികൃതര്‍ യൂനിഫോം വാങ്ങിയ ഇനത്തില്‍ പണം നല്‍കാനുണ്ടെന്ന് ബോധ്യപ്പെട്ടു. തുടര്‍ന്നാണ് 43,863 ദിര്‍ഹം യൂനിഫോം വിതരണം ചെയ്ത കമ്പനിക്ക് നല്കാന് സ്കൂളിന് നിര്‍ദേശം നല്‍കിയത്.
ഈ തുകയുടെ മൂന്ന് ശതമാനം പലിശയും നല്‍കണമെന്നും കോടതി ഉത്തരവിട്ടു. പരാതിക്കാരന്റെ കോടതിച്ചെലവുകളും സ്കൂള്‍ വഹിക്കണം. അതേസമയം പരാതിക്കാരന് ആവശ്യപ്പെട്ട നഷ്ടപരിഹാരം കോടതി അനുവദിച്ചില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.