ദുബൈ: രാജ്യത്തെ സർക്കാർ സ്കൂളുകളുടെ വെള്ളിയാഴ്ചയിലെ പ്രവൃത്തിസമയത്തിൽ മാറ്റം. അടുത്ത വെള്ളിയാഴ്ച (ജനുവരി ഒമ്പത്) മുതൽ പരിഷ്കരിച്ച സമയം സ്കൂളുകളിൽ നടപ്പാക്കും.രാജ്യത്ത് ജുമുഅ പ്രാർഥന സമയം ഉച്ച 12.45 ആയി ഏകീകരിച്ച പശ്ചാത്തലത്തിലാണ് പ്രവൃത്തി സമയമാറ്റം പ്രഖ്യാപിച്ചിരിക്കുന്നത്. കിന്റർഗാർട്ടനുകൾ രാവിലെ എട്ട് മുതൽ 11.30വരെയാണ് പ്രവർത്തിക്കുക.
സൈക്ക്ൾ വൺ സ്കൂളുകൾക്ക് രണ്ട് ഷെഡ്യൂളുകളാണ് അനുവദിച്ചിരിക്കുന്നത്. രാവിലെ 7.10 മുതൽ 10.30 വരെയും എട്ടുമുതൽ 11.30വരെയുമാണ് പ്രവൃത്തിസമയമായി നിശ്ചയിച്ചിട്ടുള്ളത്. സൈക്ക്ൾ 2, 3 സ്കളുകളിൽ ആൺകുട്ടികൾക്ക് രാവിലെ 7.10 മുതൽ 10.30 വരെയും പെൺകുട്ടികൾക്ക് എട്ടുമുതൽ 11.30 വരെയുമാണ് പ്രവൃത്തിസമയം.ദുബൈയിൽ സ്വകാര്യ സ്കൂളുകൾ വെള്ളിയാഴ്ചകളിൽ രാവിലെ 11.30ന് മുമ്പ് സ്കൂൾ സമയം അവസാനിപ്പിക്കണമെന്ന് നോളജ് ആൻഡ് ഹ്യൂമൻ ഡെവലപ്മെന്റ് അതോറിറ്റി (കെ.എച്ച്.ഡി.എ) നേരത്തെ പ്രഖ്യാപിച്ചിരുന്നു.
ഈ നിർദേശം ജനുവരി ഒമ്പത് മുതൽ പ്രാബല്യത്തിൽ വരും. ജുമുഅ സമയത്തിലെ മാറ്റം പ്രഖ്യാപിച്ചതിന് ശേഷം രാജ്യത്തെ സ്കൂളുകൾ സമയമാറ്റം നടപ്പാക്കുന്നത് ആസൂത്രണം ചെയ്തിട്ടുണ്ട്.രാജ്യത്ത് ജുമുഅ നമസ്കാരസമയത്തിലെ മാറ്റം കഴിഞ്ഞദിവസം പ്രാബല്യത്തിൽ വന്നിട്ടുണ്ട്. നേരത്തെ ജനറൽ അതോറിറ്റി ഫോർ ഇസ്ലാമിക് അഫയേഴ്സ്, എൻഡോവ്മെന്റ് ആൻഡ് സകാത് ജനുവരി രണ്ട് മുതൽ ഉച്ചക്ക് 12.45നായിരിക്കും ജുമുഅ നമസ്കാരമെന്ന് പ്രഖ്യാപിച്ചിരുന്നു. പുതിയ സമയക്രമം എല്ലാ എമിറേറ്റുകളിലെയും എല്ലാ പള്ളികളിലും നടപ്പാക്കിയിട്ടുണ്ട്.
രാജ്യത്ത് താമസിക്കുന്ന കുടുംബങ്ങൾ, തൊഴിലാളികൾ, വിദ്യാർഥികൾ എന്നിവർക്കെല്ലാം ഏകികൃത സമയക്രമം സഹാകരമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.താമസക്കാർക്ക് നിത്യജീവിതം എളുപ്പമാക്കുന്നതിനും കുടുംബത്തോടൊപ്പം കൂടുതൽ സമയം ചെലവഴിക്കുന്നതിനും പുതിയ മാറ്റം സഹായിക്കും.2026 രാജ്യത്ത് ‘കുടുംബ വർഷമാ’യി ആചരിക്കുന്ന പശ്ചാത്തലത്തിൽ കൂടിയാണ് പുതിയ തീരുമാനം നടപ്പാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.