ദുബൈ: യു.എസും ഇറാനും തമ്മിൽ വെടിനിർത്തൽ നിലവിൽ വന്നതിന് പിന്നാലെ ഇറാനിൽ നിന്ന് യു.എ.ഇയിലേക്കുള്ള ആക്രമണങ്ങൾ അവസാനിച്ചു. വ്യാഴാഴ്ച രാജ്യത്തിന്‍റെ വ്യോമമേഖലയിൽ ഭീഷണികളൊന്നും കണ്ടെത്തിയിട്ടില്ലെന്ന് യു.എ.ഇ പ്രതിരോധ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു. ഇറാനിൽ നിന്നുള്ള ബാലിസ്റ്റിക് മിസൈലുകൾ, ക്രൂസ് മിസൈലുകൾ, ഡ്രോണുകൾ തുടങ്ങിയവയൊന്നും കണ്ടെത്തിയിട്ടില്ലെന്ന് അധികൃതർ പ്രസ്താവനയിൽ വ്യക്തമാക്കി.
ഇറാൻ ആക്രമണങ്ങൾ ആരംഭിച്ചതിനുശേഷം യു.എ.ഇയുടെ വ്യോമ പ്രതിരോധ സംവിധാനം ആകെ 537 ബാലിസ്റ്റിക് മിസൈലുകൾ, 26 ക്രൂസ് മിസൈലുകൾ, 2256 ഡ്രോണുകൾ എന്നിവ തടഞ്ഞതായി അധികൃതർ വ്യക്തമാക്കി. രാജ്യത്ത് മൂന്ന് സൈനികരടക്കം 13പേരാണ് കൊല്ലപ്പെട്ടത്. വിവിധ സംഭവങ്ങളിലായി മൊത്തം പരിക്കേറ്റവരുടെ എണ്ണം 224 ആണ്.
ഇന്ത്യക്കാരടക്കം വിവിധ രാജ്യങ്ങളിലുള്ള പൗരന്മാർ പരിക്കേറ്റവരിൽ ഉൾപ്പെടും.രാജ്യത്തിന്റെ സുരക്ഷയും സ്ഥിരതയും സംരക്ഷിക്കുന്നതിനും എല്ലാ തരത്തിലുള്ള ഭീഷണികൾക്കും ശക്തമായ മറുപടി നൽകാനും യു.എ.ഇ പ്രതിരോധ മന്ത്രാലയം സർവസജ്ജമാണെന്നും പ്രസ്താവനയിൽ വ്യക്തമാക്കി.രാജ്യത്ത് ആകെ പരിക്കേറ്റവരുടെ എണ്ണം 224
പതാക ഉയർത്താൻ ആഹ്വാനം ചെയ്ത് ശൈഖ് മുഹമ്മദ്
ദുബൈ: പ്രതിസന്ധി ഘട്ടങ്ങളിൽ രാജ്യം പ്രകടിപ്പിച്ച അചഞ്ചലമായ ദേശീയ ഐക്യത്തെ ഉയർത്തിക്കാണിക്കുന്നതിനായി രാജ്യവ്യാപകമായി ദേശീയ പതാക ഉയർത്താൻ ആഹ്വാനം ചെയ്ത് യു.എ.ഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം. സമീപകാല സംഭവ വികാസങ്ങളിലേക്ക് രാജ്യം പ്രവേശിച്ചതോടെ സമൂഹങ്ങൾ തമ്മിലുള്ള ഐക്യവും യോജിപ്പും വിശ്വസ്തതയും കൂടുതൽ കരുത്താർജിച്ചതായി കാണാനാവും. ഇവിടത്തെ പൗരൻമാരും താമസക്കാരും ഒരു പോലെ ദേശീയ പതാകക്ക് കീഴിൽ ഒരുമിച്ചു നിൽക്കുന്നുണ്ടെന്നും ശൈഖ് മുഹമ്മദ് എക്സിലെ കുറിപ്പിൽ വ്യക്തമാക്കി.
യു.എ.ഇ പതാക കരുത്തിന്‍റെയും അഭിമാനത്തിന്‍റെയും പ്രതീകമാണ്. ഈ ഐക്യം ഉയർത്തിക്കാണിക്കാൻ രാജ്യത്തെ എല്ലാ വിഭാഗം ജനങ്ങളും ദേശീയ പതാക ഉയർത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ‘നമ്മുടെ രാജ്യത്തെ കുറിച്ചും നമ്മുടെ പ്രസിഡന്‍റിനെ കുറിച്ചും സായുധ സേനയെ കുറിച്ചും സാമ്പത്തിക കരുത്തിനെ കുറിച്ചും രാജ്യത്തെ പൗരൻമാരും താമസക്കാരുമായ എല്ലാ വിഭാഗം ജനങ്ങളേയും കുറിച്ച് നമുക്ക് അഭിമാനിക്കാം’- ശൈഖ് മുഹമ്മദ് കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.