രൂപക്ക്​ റെക്കോഡ്​ തകർച്ച; ആശ്വാസത്തിൽ പ്രവാസികൾ

ദുബൈ: യു.എസ് ഡോളറിനെതിരെ രൂപയുടെ മൂല്യത്തിൽ റെക്കോഡ് തകർച്ച നേരിട്ടതോടെ യു.എ.ഇ ദിർഹവുമായുള്ള വിനിമയ നിരക്ക് കുതിച്ചുയർന്നു. ചൊവ്വാഴ്ച യു.എ.ഇ ദിർഹമിന്‍റെ വിനിമയ നിരക്ക് 26.09 രൂപയായി ഉയർന്നു. ഇന്ത്യൻ രൂപക്കെതിരെ യു.എ.ഇ ദിർഹമിന് അടുത്തിടെ ലഭിക്കുന്ന ഏറ്റവും ഉയർന്ന നിരക്കാണിത്. യു.എസ്- ഇറാൻ സംഘർഷത്തിന് പിറകെ രൂപയുടെ മൂല്യത്തിൽ വലിയ ഇടിവ് സംഭവിക്കുകയും ദിർഹമിന് 25.80 രൂപ എന്ന നിലയിലേക്ക് വിനിമയ നിരക്ക് ഉയരുകയും ചെയ്തിരുന്നു. ഇതാണ് ചൊവ്വാഴ്ച ചരിത്രത്തിലെ എറ്റവും വലിയ ഉയർച്ചയിൽ എത്തിയത്. പശ്ചിമേഷ്യയിലെ സംഘർഷവും യു.എസ്-ഇറാൻ വെടിനിർത്തൽ കരാറിലെ അനിശ്ചിതത്വവുമാണ് രൂപയുടെ ഇടിവിന് കാരണം. ചൊവ്വാഴ്ച രൂപയുടെ മൂല്യം ഡോളറിനെതിരെ 95.55 എന്ന നിലയിലേക്ക് താഴ്ന്നു.

കഴിഞ്ഞ ആഴ്ച രേഖപ്പെടുത്തിയ 95.4325 എന്ന എക്കാലത്തെയും താഴ്ന്ന നിരക്കിനെയാണ് രൂപ മറികടന്നത്. ഇറാനുമായുള്ള വെടിനിർത്തൽ കരാർ പരാജയപ്പെടുന്നു എന്ന ആശങ്ക നിക്ഷേപകർക്കിടയിൽ വ്യാപകമായതും ആഗോള വിപണിയിൽ എണ്ണവില ഉയർന്നതും രൂപക്ക് തിരിച്ചടിയായി. രൂപക്കെതിരെ ദിർഹമിന് സമാനമായി മറ്റു ജി.സി.സി രാജ്യങ്ങളുടെ വിനിമയ നിരക്കിലും ഉയർച്ച ഉണ്ടായിട്ടുണ്ട്. വിദേശ കറൻസികൾക്ക് ഉയർന്ന നിരക്ക് ലഭിക്കുന്നത് പ്രവാസികൾക്ക് ആശ്വാസമാണ്. മാസത്തിന്‍റെ തുടക്കത്തിൽ വിനിമയ നിരക്കിൽ വർധനവ് വന്നതോടെ ശമ്പളത്തിൽ നിന്ന് പരമാവധി തുക നാട്ടിലേക്ക് അയക്കാനുള്ള ശ്രമത്തിലാണ് പ്രവാസികൾ. ബാങ്കുകൾ നൽകുന്നതിനേക്കാൾ ഉയർന്ന നിരക്കാണ് ചില ആപ്പുകൾ വാഗ്ദാനം ചെയ്യുന്നത്. എക്സ്ചേഞ്ച് വഴി അയക്കുന്നവരുടെ എണ്ണവും കഴിഞ്ഞ ദിവസം കൂടിയതായാണ് റിപ്പോർട്ട്. അതേസമയം, നിത്യോപയോഗ സാധനങ്ങളുടെ വില വർധനവിനും പണപ്പെരുപ്പത്തിനും രൂപയുടെ മൂല്യമിടിവ് കാരണമാകുമെന്ന ആശങ്കയും വ്യാപകമാണ്. 

Tags:    
News Summary - Rupee hits record low; relief for expatriates

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.