ദുബൈ: ഇസ്രായേൽ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട ഫലസ്തീൻ കവയിത്രി ഹിബ അബു നദയോടുള്ള ആദരസൂചകമായി ദക്ഷിണാഫ്രിക്കൻ കലാകാരി ഗബ്രിയേൽ ഗോലിയാത്ത് ഒരുക്കിയ 'എലജി' എന്ന കലാസൃഷ്ടി വെനീസ് ബിനാലെ വേദിക്ക് പുറത്ത് പ്രദർശിപ്പിക്കുന്നു. ഭിന്നിപ്പുണ്ടാക്കുന്ന പ്രമേയമാണെന്ന് ആരോപിച്ച് ദക്ഷിണാഫ്രിക്കൻ സർക്കാർ ഔദ്യോഗികമായി വിലക്കിയതിനെത്തുടർന്നാണ് ബിനാലെയുടെ പ്രധാന വേദിക്കടുത്തുള്ള ചിയേസ ഡി സാന്റ്‌ന്റോണിനിൽ മേയ് നാല് മുതൽ മൂന്ന് മാസത്തേക്ക് വീഡിയോ ഇൻസ്റ്റലേഷനായി ഇത് അവതരിപ്പിക്കുന്നത്.
ലൈംഗികമോ വംശീയമോ ആയ അക്രമങ്ങളിൽ കൊല്ലപ്പെട്ട സ്ത്രീകൾക്ക് വേണ്ടിയുള്ള സ്മാരകമായി 2015ലാണ് ഗോലിയാത്ത് 'എലജി' രൂപകൽപ്പന ചെയ്തത്. വെനീസ് ബിനാലെക്കായി ഒരുക്കിയ പ്രത്യേക പതിപ്പിൽ, 2023 ഒക്ടോബറിൽ ഗസ്സയിലെ ഖാൻ യൂനിസിൽ കൊല്ലപ്പെട്ട ഹിബ അബു നദയെയും ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ജർമ്മൻ കൊളോണിയൽ സേന വധിച്ച രണ്ട് നാമ സ്ത്രീകളെയും ഈ കലാസൃഷ്ടി അനുസ്മരിക്കുന്നു. മരിക്കുന്നതിന് പത്തുദിവസം മുമ്പ് ഹിബ അബു നദ എഴുതിയ 'ഐ ഗ്രാന്റ് യു റെഫ്യൂജ്' എന്ന കവിതയെ ആധാരമാക്കിയുള്ള ഗസലും ഇതിന്റെ ഭാഗമാണ്.
സർക്കാരിന്റെ നിലപാടിനെതിരെ ഗോലിയാത്ത് നൽകിയ നിയമനടപടി കോടതി തള്ളുകയും ചെയ്തിരുന്നു. താൻ മാറ്റങ്ങൾ വരുത്താൻ വിസമ്മതിച്ചതിനാലാണ് മന്ത്രി ഇത് റദ്ദാക്കിയതെന്ന് ഗോലിയാത്ത് പ്രതികരിച്ചു. പ്രതിഷേധസൂചകമായി ദക്ഷിണാഫ്രിക്കൻ പവലിയൻ ഇത്തവണ ഒഴിഞ്ഞുകിടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.