ദുബൈയിലെ മഴ ദൃശ്യം. മഴമേഘങ്ങൾ മൂലം മറഞ്ഞിരിക്കുന്ന ബുർജ്​ ഖലീഫയും കാണാം

റെക്കോഡിട്ട്​ മാർച്ച്​ മഴ

അബൂദബി: രണ്ടു ദിവസമായി തുടരുന്ന അസ്ഥിര കാലാവസ്ഥയില്‍ എമിറേറ്റിലെ വിവിധ പ്രദേശങ്ങളില്‍ ശക്തമായ മഴ രേഖപ്പെടുത്തി. മഴയെത്തുടര്‍ന്ന് റോഡപകടങ്ങള്‍ ഒഴിവാക്കുന്നതിനായി പ്രധാന ഹൈവേകളില്‍ പൊലീസ് വേഗത പരിധി കുറച്ചു. ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ (എന്‍.സി.എം) കണക്കുകള്‍ പ്രകാരം തിങ്കളാഴ്ച രാജ്യത്ത് ഏറ്റവും കൂടുതല്‍ മഴ ലഭിച്ചത് അബൂദബി എമിറേറ്റിലാണ്. എമിറേറ്റിലെ ഗയാത്തിയില്‍ 91 മില്ലിമീറ്റര്‍ മഴ രേഖപ്പെടുത്തി.

അല്‍ വത്ബ (88.2 എം.എം.), മുഹമ്മദ് ബിന്‍ സായിദ് സിറ്റി (78.7 എം.എം.), അല്‍ ദഫ്​റയിലെ റുവൈസ് (75 എം.എം) എന്നിവിടങ്ങളിലും ശക്തമായ മഴയാണ് ലഭിച്ചത്. അല്‍ ദഫ്​റ മേഖലയില്‍ പകല്‍ താപനില 30.5 ഡിഗ്രി സെല്‍ഷ്യസ് വരെ എത്തിയതായും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഇന്നലെ രാവിലെയും വൈകീട്ടുമാണ് അബൂദബി എമിറേറ്റിലെ വിവിധ മേഖലകളില്‍ മഴ ലഭിച്ചത്. വെള്ളക്കെട്ട് ഒഴിഞ്ഞതിനാല്‍ ഗതാഗതത്തെ മഴ ബാധിച്ചില്ല.

മഴയെത്തുടര്‍ന്ന് കാഴ്ചപരിധി കുറഞ്ഞ സാഹചര്യത്തില്‍ അബൂദബി പൊലീസ് പ്രധാന റോഡുകളില്‍ വേഗത പരിധി പുതുക്കി നിശ്ചയിച്ചിയിച്ചിട്ടുണ്ട്. ഇലക്ട്രോണിക് ബോര്‍ഡുകളില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്ന വേഗത പരിധി കര്‍ശനമായി പാലിക്കണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു. ശൈഖ് ഖലീഫ ബിന്‍ സായിദ് ഇന്‍റര്‍നാഷണല്‍ റോഡില്‍ 80 കി.മീ/മണിക്കൂര്‍ (അല്‍ നൗഫ് ബ്രിഡ്ജ് മുതല്‍ ഐകാഡ് വരെ), മക്തൂം ബിന്‍ റാഷിദ് റോഡില്‍ 100 കി.മീ/മണിക്കൂര്‍ (അല്‍ മഫ്രഖ് ബ്രിഡ്ജ് മുതല്‍ ഗന്തൂത്ത് വരെ), മുഹമ്മദ് ബിന്‍ സായിദ് റോഡില്‍ 100 കി.മീ/മണിക്കൂര്‍ (അല്‍ ഫലാഹ് മുതല്‍ സെയ്ഹ് ഷുഐബ് വരെ), ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ റോഡില്‍ 100 കി.മീ/മണിക്കൂര്‍ (അല്‍ ഷഹാമ മുതല്‍ ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ ബ്രിഡ്ജ്) വരെ ആണ് മഴ സമയങ്ങളില്‍ വേഗ പരിധി നിശ്ചയിച്ചിരിക്കുന്നത്.

അല്‍ ദഫ്‌റ മേഖലയില്‍ ഇന്നലെ പരമാവധി 30.5 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയര്‍ന്നപ്പോള്‍, രാജ്യത്തെ ചില ഭാഗങ്ങളില്‍ താപനില 10 സെല്‍ഷ്യസില്‍ താഴെയായി കുറഞ്ഞതും കാലാവസ്ഥയിലെ വ്യത്യാസം വ്യക്തമാക്കുന്നു. ഏത് അടിയന്തര സാഹചര്യവും നേരിടാന്‍ അബൂദബി സിവില്‍ ഡിഫന്‍സ് അതോറിറ്റി പൂര്‍ണ സജ്ജമാണെന്ന് അബൂദബി മീഡിയ ഓഫീസ് അറിയിച്ചു. ഫീല്‍ഡ് ടീമുകളെ വിവിധയിടങ്ങളില്‍ വിന്യസിച്ചിട്ടുണ്ട്. അല്‍ ദഫ്​റ മേഖലയില്‍ മഴവെള്ളം നീക്കം ചെയ്യുന്നതിനും ഗതാഗതം സുഗമമാക്കുന്നതിനുമായി മുന്‍സിപ്പാലിറ്റി വിഭാഗം പ്രത്യേക സംഘങ്ങളെ നിയോഗിച്ചു. ഇടിമിന്നലുള്ള സമയത്ത് അത്യാവശ്യത്തിനല്ലാതെ മൊബൈല്‍ ഫോണുകളോ ലാന്‍ഡ് ഫോണുകളോ ഉപയോഗിക്കരുതെന്ന് ദേശീയ ദുരന്ത നിവാരണ അതോറിറ്റി (എന്‍.സി.ഇ.എം.എ.) നിര്‍ദേശിച്ചു. വാഹനമോടിക്കുന്നവര്‍ അതീവ ജാഗ്രത പാലിക്കണമെന്നും അധികൃതർ അഭ്യർഥിച്ചു.

Tags:    
News Summary - Record March rain

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.