ജിദ്ദ: തെക്കുപടിഞ്ഞാറൻ സൗദിയിലെ ഖുൻഫുദ തീരത്ത് നിന്ന് 60 കിലോമീറ്റർ അകലെ ചെങ്കടലിൽ അപൂർവയിനം തിമിംഗലങ്ങളെ കണ്ടെത്തിയതായി സൗദി നാഷനൽ സെന്റർ ഫോർ വൈൽഡ് ലൈഫ് (എൻ.സി.ഡബ്ല്യു) അറിയിച്ചു. ബ്രൈഡ്സ് വെയിൽ അല്ലെങ്കിൽ ബാലേനോപ്റ്റെറ എഡെനി ബ്രൈഡെയ് എന്നറിയപ്പെടുന്ന ഈ കൂറ്റൻ സസ്തനി ശ്വസനത്തിനായി ജലോപരിതലത്തിൽ പ്രത്യക്ഷപ്പെട്ടപ്പോഴാണ് നിരീക്ഷകരുടെ കണ്ണിൽപെട്ടത്.
എൻ.സി.ഡബ്ല്യു ഔദ്യോഗിക സമൂഹമാധ്യമ അക്കൗണ്ടുകളിൽ തിമിംഗലത്തിന്റെ ചിത്രം പ്രസിദ്ധീകരിച്ചു. ഏറ്റവും വലിയ തിമിംഗലങ്ങളിൽ ഒന്നായി കണക്കാക്കപ്പെടുന്ന ബ്രൈഡ്സ് ഇനം അറ്റ്ലാന്റിക്, ഇന്ത്യൻ, പസഫിക് തുടങ്ങിയ ചൂടുള്ളതും മിതശീതോഷ്ണവുമായ സമുദ്രങ്ങളിലാണ് കാണപ്പെടുന്നത്. ഈ തിമിംഗലങ്ങൾ ചെങ്കടലിൽ അപൂർവമാണെന്ന് എൻ.സി.ഡബ്ല്യു അഭിപ്രായപ്പെട്ടു.
ഫെബ്രുവരിയിൽ നടത്തിയ ചെങ്കടൽ പര്യവേക്ഷണ യാത്രയിൽ ഇതുപോലുള്ള അഞ്ച് തിമിംഗലങ്ങളെയാണ് കണ്ടെത്തിയത്. ആഗോള ഗവേഷണ കപ്പലായ ഓഷ്യൻ എക്സ്പ്ലോറർ, കിങ് അബ്ദുൽ അസീസ് യൂനിവേഴ്സിറ്റിയിലെ അൽഅസീസി, കിങ് അബ്ദുല്ല യൂനിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജി (കൗസ്റ്റ്) എന്നിവയുടെ പങ്കാളിത്തത്തോടെയാണ് എൻ.സി.ഡബ്ല്യു പര്യവേക്ഷണ യാത്ര ആരംഭിച്ചതെന്ന് സൗദി പ്രസ് ഏജൻസി റിപ്പോർട്ട് ചെയ്തു.
126 ഗവേഷകർ പങ്കെടുത്ത യാത്രയിൽ ചെങ്കടലിലെ സമുദ്രജീവികളെക്കുറിച്ച് പഠിക്കാനുള്ള ശാസ്ത്രീയ ഗവേഷണ പ്രവർത്തനങ്ങളും ഉൾപ്പെടുന്നു.
ഈ പ്രദേശങ്ങളെക്കുറിച്ചുള്ള ഡോക്യുമെന്ററിയും വിവര സാമഗ്രികളും നിർമിക്കുന്നതിനൊപ്പം തെക്കൻ ചെങ്കടലിലെ അഫീഫി മുതൽ വടക്ക് അഖബ ഉൾക്കടൽ വരെയുള്ള മുമ്പ് പഠിച്ചിട്ടില്ലാത്ത പ്രദേശങ്ങളുടെ സമഗ്രമായ സർവേയും പര്യവേക്ഷണ യാത്രയിൽ നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.