റാക് ഹാഫ് മരത്തണ്‍ റൂട്ട് മാപ്പ്
റാസല്‍ഖൈമ: ഈ മാസം 14ന് നടക്കുന്ന റാക് അര്‍ധ മരത്തണിന്റെ നാല് ഓട്ട മല്‍സരങ്ങളും മര്‍ജാന്‍ ഐലൻഡ് കേന്ദ്രീകരിച്ചാണ് നടക്കുകയെന്ന് അധികൃതര്‍ അറിയിച്ചു. ഈ റൂട്ടിലൂടെ ഓട്ടക്കാര്‍ക്ക് മനോഹരമായ കടല്‍ത്തീര കാഴ്ചകള്‍ ആസ്വദിച്ച് മല്‍സരത്തില്‍ പങ്കെടുക്കാം. നിര്‍മാണം പുരോഗമിക്കുന്ന വീന് അല്‍ മര്‍ജാന്‍ ഐലൻഡ് ഉള്‍പ്പെടെ റാസല്‍ഖൈമയിലെ പ്രശസ്തമായ ബീച്ച് ഫ്രണ്ട് റിസോര്‍ട്ടുകള്‍ കടന്നാണ് മല്‍സരങ്ങള്‍ പുരോഗമിക്കുക.
യു.എ.ഇ സുപ്രീം കൗണ്‍സില്‍ അംഗവും റാസല്‍ഖൈമ ഭരണാധിപനുമായ ശൈഖ് സഊദ് ബിന്‍ സഖര്‍ അല്‍ ഖാസിമിയുടെ രക്ഷാകര്‍തൃത്വത്തില്‍ റാക് ടൂറിസം ഡെവലപ്പ്മെന്റ് അതോറിറ്റിയാണ് (റാക് ടി.ഡി.എ) റാക് ഹാഫ് മരത്തണ്‍ സംഘടിപ്പിക്കുന്നത്. രണ്ട്, അഞ്ച്, പത്ത് കി.മീറ്റര്‍ മല്‍സരങ്ങളോടൊപ്പം മുഖ്യ ആകര്‍ഷണമായ 21.1 കിലോ മീറ്റര്‍ മല്‍സരം ഉള്‍പ്പെടുന്നതാണ് റാക് ഹാഫ് മരത്തണ്‍.
എല്ലാ മല്‍സരങ്ങളുടെയും വിശദാംശങ്ങള്‍ rakhalfmarathon.com വെബ്സൈറ്റില്‍ ലഭിക്കും. രജിസ്ട്രേഷന് സ്ഥിരീകരിച്ചവര്‍ക്കുള്ള റേസ് പാക്ക്- നമ്പര്‍ വിതരണം ഈ മാസം ഒമ്പത്, 10 തീയതികളില്‍ രാവിലെ പത്ത് മുതല്‍ രാത്രി എട്ട് വരെ ദുബൈ മീഡിയ സിറ്റിയിലെ ദി അജണ്ടയില്‍ നടക്കും. 12, 13 തീയതികളില്‍ റാക് അല്‍ മര്‍ജാന്‍ ഹെഡ്ക്വാര്‍ട്ടേഴ്സ് ബില്‍ഡിങ് പരിസരത്തും റേസ് പാക്ക് വിതരണം നടക്കും. ലോകത്തിലെ ഏറ്റവും വേഗമേറിയ ഹാഫ് മരത്തണുകളിലൊന്നായ റാക് അര്‍ധ മരത്തണിന്റെ 19ാമത് പതിപ്പിനാണ് റാസല്‍ഖൈമ ഒരുങ്ങുന്നത്. രാവിലെ 6.30ന് എലൈറ്റ് ഹാഫ് മാരത്തണ്‍, ഏഴിന് മാസ് ഹാഫ് മാരത്തണ്‍, 9.30ന് അഞ്ച്, പത്ത് കി.മീറ്റര്‍ റോഡ് റേസ്, 10.30ന് രണ്ട് കി.മീ. ഫണ്‍ റണ്‍ എന്നിങ്ങനെയാണ് മല്‍സരങ്ങള്‍ നിശ്ചയിച്ചിട്ടുള്ളത്. മൂന്ന് മണിക്കൂറാണ് ഹാഫ് മരത്തണ്‍ മല്‍സരത്തിന്റെ ഒൗദ്യോഗിക സമയപരിധി. ലോകതലത്തിലുള്ള മികച്ച ദീര്‍ഘദൂര ഓട്ടക്കാരും കായിക താരങ്ങളും റാക് ഹാഫ് മാരത്തണില്‍ അണിനിരക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.