ഖസര്‍ അല്‍ വത്വന്‍ കേവലമൊരു പ്രസിഡന്‍ഷ്യല്‍ കൊട്ടാരം മാത്രമല്ല, യു.എ.ഇ. ജനതയുടെയും രാഷ്ട്രനേതാക്കളുടെയും ആത്മാവ് പേറുന്നൊരു നിര്‍മാണ ചാതുരികൂടിയാണ്. ഈ രാജ്യത്തിന്റെ സംസ്കാരവും ജ്ഞാനവും അതിശയിപ്പിക്കുന്ന ജൈത്രയാത്രയുടെ നേര്കാഴ്ചകള് പങ്കുവയ്ക്കുന്നതിന് മാലോകരെ മാടിവിളിക്കുകയാണ് ഈ കൊട്ടാരം. അബൂദബിയില്‍ എത്തുന്നവര്‍ നിര്‍ബന്ധമായും കണ്ടിരിക്കേണ്ട കാഴ്ച തന്നെയാണ് ഖസര്‍ അല്‍ വത്വന്‍. അറേബ്യന്‍ വാസ്തുകലയുടെ വിസ്മയ ലോകമാണ് തലസ്ഥാന നഗരിയുടെ ഈ കൊട്ടാരവാതില്‍. അറേബ്യന്‍ ചരിത്രത്തിന്റെ സുപ്രധാന കൂട്ടിക്കാഴ്ചകള്ക്കും തീരുമാനങ്ങള്‍ക്കും സാക്ഷ്യം വഹിച്ചുവരുന്ന കൊട്ടാരമാണിത്.
യു.എ.ഇയുടെ ചരിത്രവുമായി ബന്ധപ്പെട്ടതും ശാസ്ത്ര വിഷയത്തില്‍ അധിഷ്ഠിതവുമായ വിപുലമായ പുസ്തകശേഖരം ഒരുക്കിയ ഖസര്‍ അല്‍ വത്വന്‍ ലൈബ്രറി പ്രസിഡന്‍ഷ്യല്‍ പാലസിന്റെ പ്രത്യേകതയാണ്. യു.എ.ഇയിലുടനീളമുള്ള പ്രസാധകരുടെ പുസ്തകങ്ങള്‍ക്കും ഖസര്‍ അല്‍ വത്വന്‍ ലൈബ്രറിയില്‍ ഇടമൊരുക്കിയിട്ടുണ്ട്. അറബികിനും ഇംഗ്ലീഷിനും പുറമേ ഇതരഭാഷകളിലുള്ള പുസ്തകങ്ങളും ഇവിടെ ലഭ്യമാണ്. ഇ-ബുക്കുകള്‍, വീഡിയോ ബുക്കുകള്‍, മള്‍ട്ടി മീഡിയ തുടങ്ങി ആധുനിക രീതികളും ലൈബ്രറിയില്‍ ഒരുക്കിയിട്ടുണ്ട്. രാത്രികാലങ്ങളില്‍ വെളിച്ചങ്ങളാല്‍ സമ്പന്നമാവുന്ന കൊട്ടാരം സന്ദര്‍ശകര്‍ക്കായി ശബ്ദവും വെളിച്ചവും സന്നിവേശിപ്പിച്ച ഷോ 'പാലസ് ഇന്‍ മോഷന്‍' ചെയ്യാറുണ്ട്. യു.എ.ഇയുടെ ഭൂതകാലം, വര്‍ത്തമാനം, ഭാവി വിഷയങ്ങളിലൂന്നിയാണ് ഈ പ്രദര്‍ശനം.
രാത്രി എട്ടിനാണ് പാലസ് ഇന്‍ മോഷന്‍ ആരംഭിക്കുന്നത്. അരമണിക്കൂറാണ് ഓരോ ഷോയുടെയും ദൈര്‍ഘ്യം. ഭക്ഷണശാലയും ഇവിടെ സജ്ജമാണ്. ഇതിനു പുറമേ സന്ദര്‍ശകര്‍ക്കു വാങ്ങാന്‍ മെമന്റോകളുടെ ശേഖരവും സജ്ജമാണ്. മുതിര്‍ന്നവര്‍ക്ക് 60 ദിര്‍ഹവും കുട്ടികള്‍ക്ക് 30 ദിര്‍ഹവുമാണ് ഫീസ്. കൊട്ടാരത്തില്‍ നടത്തിവരുന്ന പാലസ് ഇന്‍ മോഷന്‍ ഷോയിലേക്കുള്ള പ്രവേശനത്തിന് അടക്കമാണ് ഈ ഫീസ്. നാല് മുതല്‍ 17 വയസ്സ് വരെയുള്ളവര്‍ കുട്ടികളുടെ ഗണത്തിലാണ് ഉള്‍പ്പെടുക. നാലു വയസ്സില്‍ താഴെയുള്ളവര്‍ക്ക് ടിക്കറ്റ് ആവശ്യമില്ല.
യാത്രക്ക് മുൻപ്
ഇവിടേക്ക് യാത്ര തിരിക്കും മുമ്പ് ചില കാര്യങ്ങൾ സഞ്ചാരികള്‍ ഉറപ്പുവരുത്തണം. അല്‍ ഹോസന്‍ മൊബൈല്‍ ആപ്പില്‍ ഗ്രീന്‍ സ്റ്റാറ്റസ് ഉള്ളവര്‍ക്കു മാത്രമാണ് പ്രവേശനം. അല്‍ ഹോസന്‍ ആപ്പ് ഇല്ലെങ്കില്‍ വാക്സിനേഷന് ഡോസുകള്‍ പൂര്‍ത്തിയാക്കിയതിന്റെയും കോവിഡ് നെഗറ്റീവ് ആണെന്നതിന്റെയും സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. കൊട്ടാരം സന്ദര്‍ശിക്കുന്നതിന്റെ 30 ദിവസത്തിനുള്ളിലെടുത്ത നെഗറ്റീവ് പി.സി.ആര്. സര്‍ട്ടിഫിക്കറ്റാണ് വേണ്ടത്. വാക്സിന് സ്വീകരിക്കാത്തവര്‍, വാക്സിന് സ്വീകരിക്കുന്നതില്‍ നിന്ന് ഇളവുള്ള സ്റ്റാറ്റസ് അല്‍ഹോസന്‍ ആപ്പില്‍ കാണിക്കുകയും സന്ദര്‍ശന ദിവസത്തിന്റെ 48 മണിക്കൂറിനുള്ളില്‍ എടുത്ത നെഗറ്റീവ് പി.സി.ആര് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കുകയും ചെയ്യണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.