ദുബൈ ജി.ഡി.ആർ.എഫ്.എയിൽ നടന്ന ഇന്നൊവേഷൻ ആൻഡ് ഫ്യൂച്ചർ റെഡിനസ് ചാർട്ടർ പ്രഖ്യാപന പരിപാടിയിൽ നിന്ന്
ദുബൈ: സർക്കാർ സേവനങ്ങളിൽ ഭാവി സാങ്കേതിക വിദ്യകൾ കൂടുതൽ ശക്തമായി ഉൾപ്പെടുത്തുന്നതിനായി ജനറൽ ഡയറക്ടറേറ്റ് ഓഫ് ഐഡന്‍റിറ്റി ആൻഡ് ഫോറിനേഴ്‌സ് അഫയേഴ്സ് (ജി.ഡി.ആർ.എഫ്.എ) പുതിയ പദ്ധതി പ്രഖ്യാപിച്ചു. ‘ഇന്നൊവേഷൻ ആൻഡ് ഫ്യൂച്ചർ റെഡിനസ് ചാർട്ടർ’ എന്ന പേരിലുള്ള പദ്ധതി ജി.ഡി.ആർ.എഫ്.എ ദുബൈ മേധാവി ലഫ്. ജനറൽ മുഹമ്മദ് അഹ്‌മദ് അൽ മർറിയാണ് പ്രഖ്യാപിച്ചത്.
ചടങ്ങിൽ ഉപമേധാവി മേജർ ജനറൽ ഉബൈദ് മുഹൈർ ബിൻ സുറൂർ, വിവിധ ഡിപ്പാർട്ട്മെന്‍റുകളുടെ അസി. ഡയറക്ടർമാർ, വിവിധ വിഭാഗങ്ങളിലെ പ്രവർത്തകസംഘങ്ങൾ തുടങ്ങിയവർ സംബന്ധിച്ചു. നിർമിത ബുദ്ധി, ഡിജിറ്റൽ സാങ്കേതിക വിദ്യകൾ, ഗവേഷണ അടിസ്ഥാനത്തിലുള്ള പ്രവർത്തനരീതികൾ എന്നിവ സർക്കാർ സേവനങ്ങളിൽ കൂടുതൽ ഫലപ്രദമായി ഉപയോഗിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. ഭാവിയിൽ ഉണ്ടാകുന്ന മാറ്റങ്ങളെയും വെല്ലുവിളികളെയും വേഗത്തിൽ നേരിടാൻ കഴിയുന്ന സർക്കാർ സംവിധാനം രൂപപ്പെടുത്താൻ ഇത് സഹായകമാവും. ദുബൈ ഇക്കണോമിക് അജണ്ടയുടെയും ‘വി ദി യു.എ.ഇ 2031’ വിഷന്‍റെയും ഭാഗമായാണ് പദ്ധതി നടപ്പാക്കുന്നത്.
ഗവേഷണം വികസനം, അറിവ് പങ്കുവെക്കൽ, പുതിയ ആശയങ്ങൾ പ്രോത്സാഹിപ്പിക്കൽ, ജീവനക്കാരുടെ കഴിവുകൾ വികസിപ്പിക്കൽ എന്നിവയാണ് ചാർട്ടറിന്‍റെ പ്രധാന ഘടകങ്ങളാണ്. സർക്കാർ-സ്വകാര്യ മേഖലകൾ, സർവകലാശാലകൾ, ഗവേഷണ കേന്ദ്രങ്ങൾ, സ്റ്റാർട്ടപ്പുകൾ എന്നിവയുമായി സഹകരണം ശക്തിപ്പെടുത്തുന്നതിനും പ്രത്യേക പ്രാധാന്യം നൽകുന്നു. ജനങ്ങളുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുകയും സർക്കാർ സേവനങ്ങളെ കൂടുതൽ വേഗത്തിലും ലളിതമായും മാറ്റുകയും ചെയ്യുകയാണ് ലക്ഷ്യം. ആശയങ്ങളെ യാഥാർഥ്യമാക്കുന്ന, മനുഷ്യകേന്ദ്രിതമായ സർക്കാർ മാതൃകയാണ് ജി.ഡി.ആർ.എഫ്.എ മുന്നോട്ട് വെക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഡാറ്റ, നിർമിത ബുദ്ധി, തന്ത്രപരമായ പങ്കാളിത്തങ്ങൾ എന്നിവയെ അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന സമഗ്ര സർക്കാർ സംവിധാനത്തിലേക്കുള്ള പുതിയ മുന്നേറ്റമായാണ് ഈ ചാർട്ടർ എന്ന്ജി.ഡി.ആർ.എഫ്.എ വിശദീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.