ദുബൈ: ജലത്തിന്റെ ചോർച്ചയും ഉപകരണങ്ങളുടെ കേടുപാടുകളും ഒഴിവാക്കുന്നതിന് ആഭ്യന്തരമായ പൈപ്പ് കണക്ഷനുകൾ ഉപയോക്താക്കൾ ഇടക്കിടെ പരിശോധിക്കണമെന്ന് ദുബൈ വൈദ്യുതി-ജല അതോറിറ്റി (ദീവ) അഭ്യർഥിച്ചു. ‘മികച്ച വേനൽക്കാല തിരഞ്ഞെടുപ്പുകൾ ശീലമാക്കുക’ എന്ന ബോധവത്കരണ കാമ്പയിനിന്റെ ഭാഗമായാണ് അറിയിപ്പ്. മലിനജലം കുറക്കുന്നതിനും കുടിവെള്ളം കാര്യക്ഷമമായി ഉപയോഗിക്കുന്നതിനും ജനങ്ങളെ ബോധവത്കരിക്കുന്നതിന് ഫോൺ വഴി ദീവ ഉദ്യോഗസ്ഥർ നിരന്തരം ബന്ധപ്പെടുന്നുണ്ട്.
കുടിവെള്ള ടാങ്ക്, ബാത്റൂം, അടുക്കള, നീന്തൽകുളം എന്നിവിടങ്ങളിലൂടെയാണ് കൂടുതലായും ശുദ്ധജലം ചോരുന്നത്. വാട്ടർ ടാങ്കുകൾ കൃത്യമായ സ്ഥലത്ത് സ്ഥാപിക്കാത്തതും ടാങ്കിന്റെ അപചയവും മൂലമാണ് പ്രധാനമായി വെള്ളം നഷ്ടപ്പെടുന്നത്. ടാപ്പുകൾ, പൈപ്പുകൾ, ടോയിലറ്റ് ടാങ്ക്, വാട്ടർ ഹീറ്റർ എന്നിവ കൃത്യമായ അറ്റകുറ്റപ്പണികൾ നടത്താത്തതും ചോർച്ചക്ക് കാരണമാകുന്നുണ്ട്. ഇതൊഴിവാക്കാൻ ഇടക്കിടെ പരിശോധന നടത്തണമെന്നും അധികൃതർ ഓർമിപ്പിച്ചു.
അറ്റകുറ്റപ്പണികൾക്കായുള്ള സാങ്കേതിക വിദഗ്ധരുടെ സഹായത്തിന് ദീവയുടെ സ്മാർട്ട് ആപ് ഉപയോഗിക്കാം. ഇതിന് പ്രത്യേക ഇളവുകളും ദീവ പ്രഖ്യാപിച്ചിട്ടുണ്ട്. സ്മാർട്ട് മീറ്ററുകൾ, ബില്ലുകൾ എന്നിവ പരിശോധിച്ചാൽ ചോർച്ച സംഭവിച്ചിട്ടുണ്ടോ എന്ന് അറിയാനാവുമെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.