ദുബൈ: എറണാകുളം ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രവാസി ഇന്ത്യൻ ലീഗൽ സർവിസ് സൊസൈറ്റി(പിൽസ്) യുടെ ആഭിമുഖ്യത്തിൽ യു.എ.ഇയിലെ വിവിധ മലയാളി സംഘടനകളുമായി സഹകരിച്ച് പ്രവാസി ഇന്ത്യക്കാർക്കും പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങിയവർക്കുമായി നീതിമേള സംഘടിപ്പിക്കുന്നു. പരിപാടിയുടെ ബ്രോഷർ കേരള ഹൈകോടതി ജസ്റ്റിസ് മേരി ജോസഫ് പിൽസ് ചെയർമാൻ അഡ്വ. ഷാനവാസ് കാട്ടകത്തിനു നൽകി പ്രകാശനം ചെയ്തു. പ്രവാസികൾ നാട്ടിലും വിദേശത്തും അഭിമുഖീകരിക്കുന്ന നിയമപ്രശ്നങ്ങൾക്ക് നീതിമേളയിലൂടെ പരിഹാര നിർദേശങ്ങൾ ലഭ്യമാവും. പാസ്പോർട്ട്, എംബസിയുമായി ബന്ധപ്പെട്ട വിഷയങ്ങൾ, വിസ, റിക്രൂട്ട്മെന്റ് തട്ടിപ്പുകൾ, സാമ്പത്തിക തർക്കങ്ങൾ, നിക്ഷേപ തട്ടിപ്പുകൾ, ബാങ്കിങ്, ക്രെഡിറ്റ് കാർഡ് തട്ടിപ്പുകൾ, വാഹനാപകട പ്രശ്നങ്ങൾ, സ്വത്ത് സ്വകാര്യ വ്യവഹാരങ്ങൾ, വിവാഹം, വിവാഹ മോചന ജീവനാംശ കേസുകൾ, നാട്ടിലും മറുനാട്ടിലും നേരിടുന്ന മറ്റു ക്രിമിനൽ-സിവിൽ കേസുകൾ എന്നിവയുമായി ബന്ധപ്പെട്ട വിഷയങ്ങളിലും നീതിമേളയിലൂടെ പരാതികൾ സമർപ്പിക്കാം.
മാർച്ച് 20 മുതൽ ഏപ്രിൽ 20 വരെ കാമ്പയിനായാണ് നീതിമേള സംഘടിപ്പിക്കുന്നത്. മേളയിൽ അപേക്ഷ നൽകാൻ 8089755390 എന്ന വാട്സ്ആപ് നമ്പറിലൂടെയും, neethimela@gmail.com എന്ന ഇ-മെയിലിലൂടെയും ബന്ധപ്പെടാം. നീതിമേളയുടെ സുഗമമായ നടത്തിപ്പിന് വേണ്ടി റിട്ട. ജസ്റ്റിസ് പി.കെ. ശംസുദ്ദീൻ മുഖ്യ രക്ഷാധികാരിയും, നിസാർ തളങ്കര, അൻവർ നഹ, അബ്ദുൽ അസീസ്, അഡ്വ. ഹാഷിക്, ഷിജു ബഷീർ, ശരീഫ് കാരശ്ശേരി, കെ.കെ. അഷ്റഫ്, കെ.വി. ശംസുദ്ദീൻ എന്നിവർ രക്ഷാധികാരികളായി സംഘാടക സമിതി രൂപവത്കരിച്ചിട്ടുണ്ട്. അഡ്വ. മുഹമ്മദ് സാജിദ് ചെയർമാനും, നിഷാജ് ശാഹുൽ കൺവീനറും നാസർ ഊരകം ട്രഷററുമാണ്.
പിൽസ് ചെയർമാനും ഹൈകോടതി അഭിഭാഷകനുമായ അഡ്വ. ഷാനവാസ് കാട്ടകത്ത് ചീഫ് കോഓഡിനേറ്ററായ അഭിഭാഷക പാനലിന്റെ ചെയർമാൻ അഡ്വ.കെ. അബ്ദുൽ അസീസും, കൺവീനർ അഡ്വ. നജ്മുദ്ദീനുമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.