ഷാർജ: ഫർഫർ മലനിരകൾക്കിടയിൽ കിടക്കുന്ന ഫുജൈറയുടെ ക്ഷീര, കാർഷിക മേഖലയാണ് വാദി സഹം. റോഡുകളും തോടുകളും സന്ധിക്കുന്ന അപൂർവ്വ കാഴ്ച്ചയാണ് ഈ മേഖലയുടെ സൗന്ദര്യം. മഴ പെയ്താൽ റോഡിനു മുകളിലൂടെ വെള്ളം കടന്ന് പോകാനായി തോടുകളെ പ്രത്യേക രീതിയിൽ തന്നെ ഒരുക്കിയിട്ടുണ്ട് നഗസഭ. യാത്രക്കാർക്ക് ശക്തമായ മുന്നറിയിപ്പുകളും ഈ ഭാഗത്തുണ്ട്. റോഡിൽ സ്ഥാപിച്ചിരിക്കുന്ന അടയാള സൂചികയിൽ ചുവന്ന വരയും കടന്ന് വെള്ളം ഒഴുകുന്നുണ്ടെങ്കിൽ യാത്ര മതിയാക്കി തിരിച്ച് പോകുകയോ, മഴ തോരുന്നത് വരെ കാത്തിരിക്കുകയോ വേണം. മുന്നറിയിപ്പ് ലംഘിച്ചാൽ ചിലപ്പോൾ ഒഴുകി പോയ വാഹനം ലഭിക്കാൻ അണക്കെട്ടുകളിലേക്ക് പോകേണ്ടി വരും.
ഫർഫർ മലനിരകളുടെ ഏറ്റവും ഉയരം കൂടിയതും ഉരുൾപൊട്ടലിന് സാധ്യത കൂടിയതുമായ പ്രദേശമാണിത്. മലവെള്ളം കുത്തിയൊലിച്ച് തോടുകളിലേക്കാണ് എത്തുന്നത്. റോഡുകൾക്ക് മുകളിലൂടെ പോകുന്നത് ഒന്നും രണ്ടും തോടുകളല്ല, നിരവധിയാണ്. ഈ തോടുകളിലാവട്ടെ ആഴം നിശ്ചയിക്കപ്പെടാത്തതും പ്രകൃതിയിൽ രൂപപ്പെട്ടതുമായ നിരവധി കിണറുകളുമുണ്ട്. വേനൽ കാലത്ത് ഈ കിണറുകളാണ് കാർഷിക മേഖലയുടെ യൗവനം നിലനിർത്തുന്നത്. തോടുകളെ കേന്ദ്രീകരിച്ചാണ് ക്ഷീര മേഖലകളും രൂപപ്പെടുത്തിയിരിക്കുന്നത്. മലകളുടെ മടക്കുകൾക്കനുസരിച്ച് തീർത്ത തൊഴുത്തുകളിൽ കാണാം ശാസ്ത്രീയ ബോധം. അഞ്ച് നിലകളിലായി ഒരുക്കിയ തൊഴുത്തിൽ ഏറ്റവും താഴെ ഒട്ടകങ്ങളാണ്. അതിന് മുകളിൽ, പശു, ആട്, കോഴി, പ്രാവുകൾ തുടങ്ങിയവക്ക് കൂടൊരുക്കിയിരിക്കുന്നു.
തോടുവക്കത്തെ കൃഷിയിടത്തിൽ വാഴയും പച്ചക്കറികളും ധാരാളം. കിണറുകൾക്ക് സമീപമാണ് മാതള നാരകം ചുവന്ന് ചിരിക്കുന്ന പൂക്കളും പഴങ്ങളുമായി നിൽക്കുന്നത്. സമീപത്ത് തന്നെ ഓറഞ്ചും ചെറുനാരങ്ങയും വളരുന്നു. പ്രതീക്ഷിച്ച മഴ ഇത്തവണ സഹത്തിലെത്തിയിട്ടില്ലെന്ന് ഇവിടെയുള്ള തൊഴിലാളികൾ പറഞ്ഞു. മഴ കുറയുമ്പോൾ കുഴൽ കിണറുകളെ തന്നെ ആശ്രയിക്കണം. തോടിലെല്ലാം ഒഴുക്കിൽ കിടന്ന് വിവിധ രൂപങ്ങളായി മാറിയ കരിമ്പാറകൾ. വാദി സഹത്തിെൻറ ചരിത്രം പറയുന്ന ചെറു മ്യൂസിയവും ഇവിടെയുണ്ട്. പഴയ വാഹനങ്ങളും മറ്റും ഇവിടെ പ്രദർശിപ്പിച്ചിരിക്കുന്നു. ചാണകത്തിൽ നിന്ന് ഉൗർജ്ജമെടുത്താണ് വാഴകൾ വളരുന്നത്. ഇടക്ക് മാത്രം പ്രത്യക്ഷപ്പെടുന്ന വാഹനങ്ങൾ, സഹത്തിലെ ജൈവീകതയെ മുറിപ്പെടുത്തുന്നില്ല. യാത്ര ചെയ്യുമ്പോൾ ശ്രദ്ധ അനിവാര്യം. പലഭാഗത്തും ഗർത്തങ്ങളും ഇടുങ്ങിയ പാതകളുമാണുള്ളത്. ആട്ടിൻപറ്റത്തെ തെളിച്ച് നീങ്ങുന്ന ഇടയൻമാർ.
ഉടമകളോ, ഇടയൻമാരോ ഇല്ലാതെ വളരുന്ന ആടിൻ കൂട്ടത്തെയും മലയോരങ്ങളിൽ കാണാം. വിവിധ വർഗത്തിൽപ്പെട്ട പ്രാവുകളെ വ്യവസായിക അടിസ്ഥാനത്തിൽ വളർത്തുന്നു. ഈ മേഖലയിൽ പുരാതന കാലം മുതൽ തന്നെ ബദുക്കൾ കൂട്ടമായി താമസിച്ചിരുന്നുവെന്നതിന് തെളിവാണ് സഹത്തിലെ പുരാതന ഖബർസ്ഥാൻ. ആധുനിക രീതിയിലുള്ള സഹത്തിലെ ആദ്യത്തെ പള്ളിയുടെ നിർമാണം അവസാനഘട്ടത്തിലാണ്. മാതള നാരകം യു.എ.ഇ തോട്ടങ്ങളിൽ അപൂർവ്വമാണ്. നാടൻ മാതളമാണ് ഇവിടെ കൃഷി ചെയ്യുന്നത്. അത് കൊണ്ട് വലുപ്പം കുറവും ഗുണം കൂടുതലുമാണെന്ന് കൃഷിക്കാർ പറഞ്ഞു. തോട്ടങ്ങളിൽ പല സ്ഥലത്തും പാകിസ്താനി തൊഴിലാളികൾ റൊട്ടി ചുടുന്ന കൂറ്റൻ തകര വീപ്പകൾ കണ്ടു. വിറക് കത്തിച്ചാണ് വീപ്പകൾ ചൂടാക്കുക. പ്രത്യേക കര ചലനത്തിലൂടെയാണ് റൊട്ടിയുടെ വട്ടം കൂട്ടുക. കരിംപ്പാറകൾക്കിടയിൽ തയ്യാറാക്കിയ കാർഷിക മേഖലകൾ മലയാളികളെ ഇരുത്തി ചിന്തിപ്പിക്കും. വയലുകൾ തൂർത്ത് കെട്ടിപൊക്കിയ സൗധങ്ങൾ മനസിലേക്കിടിഞ്ഞ് വീഴും.
പ്രളയം വന്ന വഴികളപ്പോൾ മനസിൽ ഇരമ്പി എത്തും. സഹത്തിലെ മലമടക്കുകളിൽ പാമ്പുകളുണ്ട്. പാറകളിൽ നിന്നുള്ള ചെറിയ ഉറവകൾക്ക് സമീപത്താണ് ഇവയുടെ വാസം. മഴ തോർന്ന പകലിലാണ് സഹത്തിലെത്തേണ്ടത്. തോടുകളിൽ അപ്പോൾ പാകത്തിന് മാത്രമെ വെള്ളം ഉണ്ടാവുകയുള്ളു.
എന്നാൽ റോഡിലൂടെ വെള്ളം ഒഴുകുന്നുണ്ടാകും. പാടിയാലും പറഞ്ഞാലും ഏതിർ പാട്ടായി സഹം നമ്മുടെ ശബ്ദം തന്നെ തിരിച്ച് തരും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.