ദുബൈ: പ്രവാസികൾക്കും കുടുംബാംഗങ്ങൾക്കുമായി നോർക്ക റൂട്ട്സിന്‍റെ സമഗ്ര ആരോഗ്യ-അപകട ഇൻഷുറൻസ് പദ്ധതിയായ ‘നോർക്ക കെയർ’ രണ്ടാംഘട്ടത്തിന് ബുധനാഴ്ച് തുടക്കം. പദ്ധതിയിൽ അംഗമാകാൻ പ്രവാസികൾക്ക് വീണ്ടും അവസരമൊരുക്കുകയാണ് ലക്ഷ്യം. അഞ്ച് ലക്ഷം രൂപയുടെ ആരോഗ്യ ഇൻഷുറൻസും 10 ലക്ഷം രൂപയുടെ അപകട ഇൻഷുറൻസുമടക്കം മൊത്തം 15 ലക്ഷം രൂപ ലഭ്യമാക്കുന്ന സംസ്ഥാന സർക്കാർ പദ്ധതിയാണിത്. കൂടുതൽ ആനുകൂല്യങ്ങൾ ലഭ്യമാകുന്ന പരിഷ്കരിച്ച ‘നോര്‍ക്ക കെയര്‍ പ്ലസ്’ പദ്ധതിക്കും തുടക്കമായി. അഞ്ചു, 10, 15, 20, 25, 50 ലക്ഷം, ഒരു കോടി രൂപ എന്നിങ്ങനെ ഏഴു വിവിധ സ്ലാബുകളില്‍ ഇന്‍ഷുറന്‍സ് പരിരക്ഷ ലഭ്യമാക്കുന്നതാണ് ‘നോര്‍ക്ക കെയര്‍ പ്ലസ്’ പദ്ധതി. പോളിസി ഉടമയുടെ ഭാര്യയുടെയോ ഭർത്താവിന്‍റെയോ 80 വയസ്സുവരെയുളള മാതാപിതാക്കളേയും ഉള്‍പ്പെടുത്താനാകുമെന്നതാണ് പദ്ധതിയുടെ സവിശേഷത.
മാർച്ച് 11 മുതൽ ഏപ്രിൽ 12 വരെ പദ്ധതിയിൽ അംഗമാവാം. ഈ സമയം എൻറോൾ ചെയ്യുന്നവര്‍ക്ക് ഏപ്രിൽ 15 മുതല്‍ ഒരു വര്‍ഷത്തേക്കാണ് പോളിസി. നിലവില്‍ നോര്‍ക്ക കെയറില്‍ അംഗമായവര്‍ക്കും നോര്‍ക്ക കെയര്‍ പ്ലസ്സില്‍ ചേരാം. നോര്‍ക്ക റൂട്ട്സ് വെബ്ബ്സൈറ്റ് (www.norkaroots.kerala.gov.in), നോര്‍ക്ക കെയര്‍ പ്ലസ് മൊബൈല്‍ ആപ്ലിക്കേഷനുകൾ എന്നിവ വഴി എൻറോൾ ചെയ്യാം. കാലാവധി തീരാത്ത നോര്‍ക്ക പ്രവാസി തിരിച്ചറിയൽ കാർഡോ, സ്റ്റുഡന്‍റ് ഐ.ഡിയോ, എന്‍.ആര്‍.കെ ഐ.ഡിയോ ഉളള പ്രവാസികേരളീയര്‍ക്കും അവരുടെ കുടുംബാംഗങ്ങളുമാണ് ഗുണഭോക്താക്കൾ. കേരളത്തിലെ 688 ആശുപത്രികള്‍ ഉള്‍പ്പെടെ രാജ്യത്തെ 20,000 ത്തോളം ആശുപത്രികള്‍ വഴി പ്രവാസികേരളീയര്‍ക്ക് ക്യാഷ്ലെസ് ചികിത്സ ഉറപ്പാക്കുന്നതാണ് പദ്ധതി. ക്യാഷ്ലെസ് സൗകര്യമില്ലാത്ത ആശുപത്രികളില്‍ ക്ലെയിം- റി ഇമ്പേസ്സ്മെന്‍റ് ലഭിക്കും. ആശുപത്രികളുടെ ലിസ്റ്റും വിവരങ്ങളും നോർക്ക റൂട്സ് വെബ് സൈറ്റിലും ആപ്പിലും ലഭ്യമാണ്.
കീമോതെറാപ്പി, ഡയാലിസിസ് തുടങ്ങിയവക്ക് ആശുപത്രിയിൽ അഡ്മിറ്റ് ആയില്ലെങ്കിലും ‘ഡേ കെയർ’ ആയി കവറേജ് ലഭിക്കും. ആയുർവേദം, യോഗ, ഹോമിയോപ്പതി തുടങ്ങിയ ചികിത്സകൾക്കും അവയവ മാറ്റിവെക്കൽ ശസ്ത്രക്രിയകൾക്കും ഇൻഷുറൻസ് പരിരക്ഷ ലഭിക്കും. മൃതദേഹം നാട്ടിലെത്തിക്കാൻ വിദേശത്തുനിന്നും 50,000 രൂപയും, ഇന്ത്യയ്ക്കകത്തുനിന്നും 25,000 രൂപയും സഹായം ലഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.