ദുബൈ: ഇൗദുൽ അദ്ഹയോട് അനുബന്ധിച്ച് ലഭിച്ച അവധിക്കാലം ആഘോഷമാക്കി യു.എ.ഇ താമസക്കാർ. സർക്കാർ^സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്നവർക്ക് നാലുദിവസം പെരുന്നാൾ അവധിയും രണ്ട് വാരാന്ത്യ അവധിയും ചേർന്ന് വന്നതോടെ, നീണ്ട അവധി ആഘോഷിക്കാൻ രാജ്യത്തിനകത്തും പുറത്തും യാത്ര ചെയ്തവർ നിരവധി. അവധിക്കാലം ബിസിനസ്, ടൂറിസം മേഖലക്കും പുത്തനുണർവ്വ് പകർന്നു.
കോവിഡ് കാരണാമായി വിമാനയാത്ര കുറഞ്ഞിരുന്ന സാഹചര്യത്തിൽ മാറ്റമുണ്ടായി. ധാരാളം അന്താരാഷ്ട്ര യാത്രക്കാർ വിമാനത്താവളങ്ങൾ വഴി അവധിക്കാലം ചിലവഴിക്കാൻ രാജ്യത്തിന് പുറത്തേക്ക് യാത്ര ചെയ്തു. ജോർജിയ, അർമേനിയ, റഷ്യ അടക്കമുള്ള രാജ്യങ്ങളിലേക്ക് നിരവധി മലയാളികൾ അടക്കമുള്ളവർ യാത്രചെയ്തു. ഖത്തർ, സൗദി തുടങ്ങിയ രാജ്യങ്ങളിലേക്കും കുടുംബങ്ങളോടൊപ്പവും മറ്റും ചിലവഴിക്കാനായി നിരവധിപേർ സഞ്ചരിച്ചു. എന്നാൽ സാധാരണ ധാരാളംപേർ യാത്രപോകുന്ന അയൽരാജ്യമായ ഒമാനിലേക്ക് ഇത്തവണ ലോക്ഡൗൺ ആയതിനാൽ സഞ്ചാരികൾക്ക് പേകാനായില്ല.
യു.എ.ഇക്കകത്ത് സഞ്ചാരികളുടെ ആകർഷണ കേന്ദ്രങ്ങളിലും കഴിഞ്ഞ ദിവസം വൻ ജനത്തിരക്കുണ്ടായി. കനത്ത ചൂടിന് ആശ്വാസമായി അങ്ങിങ് മഴ പെയ്തതും സഞ്ചാരികളുടെ എണ്ണം വർധിച്ചിച്ചു. ദുബൈ മാൾ, ബുർജ് ഖലീഫ, പാം ജുമൈറ തുടങ്ങിയ സ്ഥലങ്ങളിലും നഗരത്തിന് പുറത്ത് ഹത്ത അടക്കമുള്ള ടൂറിസ്റ്റ് കേന്ദ്രങ്ങളിലും ജനത്തിരക്ക് ദൃശ്യമായിരുന്നു. അവധിക്കാലം യു.എ.ഇയിൽ തന്നെ ചിലവഴിക്കാൻ പ്രേരിപ്പിക്കുന്ന വലിയ ഡിസ്കൗണ്ടുകളുമായി ഹോട്ടൽ-ടൂറിസം സ്ഥാപനങ്ങളും രംഗത്തുണ്ടായിരുന്നു. അബൂദബിയിലും ദെയ്ദിലും മറ്റിടങ്ങളിലും ആരംഭിച്ച ഇന്തപ്പഴ ഫെസ്റ്റിവൽ കാണാനും നിരവധിപേരെത്തി. ദുബൈയിലെയും അബൂദബിയിലെയും വേദികളിലും ഷോപ്പിംഗ് മാളുകളിലും വിനോദ പരിപാടികളും പ്രമോഷനുകളും ആസ്വദിക്കാൻ ധാരാളം പേർ കുടുംബ സമേതമെത്തി. അറബ്^വിദേശ താരങ്ങൾ അണിനിരന്ന സംഗീതനിശകളും മറ്റു സാസ്കാരിക പരിപാടികളും സ്വദേശികൾക്കിടയിൽ ശ്രദ്ധനേടി.
കോവിഡ് പ്രോേട്ടാകോൾ പാലിച്ചാണ് പരിപാടികൾ എല്ലാം നടന്നത്. കഴിഞ്ഞ പെരുന്നാൾ അവധിക്കാലത്തിൽ നിന്ന് വ്യത്യസ്തമായി കൂടുതൽ ധൈര്യപൂർവ്വം ആളുകൾ ഇത്തരം പരിപാടികൾക്ക് എത്തിച്ചേർന്നു. വാക്സിനേഷനിൽ രാജ്യം ഏറെ മുന്നോട്ടുപോയ സാഹചര്യമാണ് ജനങ്ങൾക്ക് ആത്മവിശ്വാസം പകർന്നതെന്നാണ് വിലയിരുത്തപ്പെടുന്നത്. ജനങ്ങൾ ആഘോഷങ്ങളെ തിരിച്ചുപിടിക്കാൻ ആരംഭിച്ചത് സാമ്പത്തിക രംഗത്ത് വലിയ ഉണർവ്വ് പ്രകടമാക്കിയിട്ടുണ്ട്. ചെറുകിട, ഇടത്തരം, ഉയർന്ന തലങ്ങളിലെല്ലാം ഹോട്ടൽ ശൃംഖലകളിൽ കാര്യമായ നേട്ടം ഉണ്ടായി. മലയാളികൾ ധാരാളം ജോലി ചെയ്യുന്ന മേഖലയായ കഫ്തീരിയകളിലും കഫേകളിലും തിരക്ക് അനുഭവപ്പെട്ടു. ഷോപ്പിങ് രംഗത്ത് വൻ ഇളവുകൾ പ്രഖ്യാപിച്ചതോടെ മാളുകളിലും മറ്റും ജനത്തിരക്കേറി.
അബുദബിയിൽ 14 മാളുകളിൽ 90ശതമാനം വരെ കിഴിവുകളാണ് പ്രഖ്യാപിച്ചത്. സമാനമായ ഒാഫറുകൾ ദുബൈയിലും മറ്റു എമിറേറ്റുകളിലും ലഭ്യമായിരുന്നു. സർക്കാർ സംവിധാനങ്ങൾ വലിയ ജാഗ്രതയോടെയാണ് അവധിക്കാലത്തെ സമീപിച്ചത്. ജനങ്ങൾ കൂടുതലായെത്തുന്ന സ്ഥലങ്ങളിൽ ശക്തമായ പൊലീസ് പട്രോളിങുണ്ടായിരുന്നു. എ.ടി.എമ്മുകളിൽ കൂടുതൽ പണം ആവശ്യമായി വരുന്നത് കണക്കിലെടുത്ത് ബാങ്കുകൾ മുൻകരുതലെടുത്തു. പൊതുഗതാഗത രംഗവും ജനങ്ങളുടെ ആഘോഷാവസരത്തെ സഹായിക്കുന്ന രീതിയിൽ പ്രവർത്തനം ക്രമപ്പെടുത്തി. എല്ലാകൊണ്ടും യു.എ.ഇയിലെ താമസക്കാരിൽ ആത്മവിശ്വാസവും സംതൃപ്തിയും നിറച്ച അവധിക്കാലമാണ് കടന്നുപോകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.