ദുബൈ: യു.എ.ഇയിൽ നൂറുകണക്കിന് വിദ്യാർഥികൾ നീറ്റ് പരീക്ഷയെഴുതി. പൊതുവെ ഫിസിക്സ് ഒഴികെയുള്ള വിഷയങ്ങൾ എളുപ്പമായിരുന്നെന്ന് വിദ്യാർഥികൾ അഭിപ്രായപ്പെട്ടു. യു.എ.ഇയിൽ ഊദ് മേത്ത ഇന്ത്യൻ സ്കൂളിലാണ് പരീക്ഷകേന്ദ്രം ഒരുക്കിയത്. ആരോഗ്യസുരക്ഷ ഉറപ്പുവരുത്തുന്ന രീതിയിൽ മികച്ച സജ്ജീകരണങ്ങളാണ് അധികൃതർ നടത്തിയത്. വിദ്യാർഥികൾ ഉച്ചക്ക് 12ന് മുമ്പായി പരീക്ഷ സെൻററിൽ റിപ്പോർട്ട് ചെയ്യാനെത്തി. 12.30 മുതൽ 3.30 വരെ മൂന്നു മണിക്കൂറാണ് പരീക്ഷ നടന്നത്. രാവിലെ 9.30 മുതൽ ഉച്ചക്ക് 12 വരെ വിദ്യാർഥികൾക്ക് സെൻററിലേക്ക് പ്രവേശന സൗകര്യമൊരുക്കിയിരുന്നു. 12 മണിക്ക് ശേഷം എത്തുന്നവരെ പരീക്ഷ കേന്ദ്രത്തിലേക്ക് പ്രവേശിപ്പിക്കില്ലെന്ന് നേരത്തേ തന്നെ അറിയിപ്പ് നൽകിയിരുന്നു.
മലയാളികൾ അടക്കം ഇന്ത്യൻ വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും വർഷങ്ങളായുള്ള ആവശ്യമായിരുന്നു യു.എ.ഇയിൽ നീറ്റ് പരീക്ഷ കേന്ദ്രം അനുവദിക്കണമെന്നത്. ഇതേതുടർന്ന് ഇക്കുറി കുവൈത്തിലും യു.എ.ഇയിലും കേന്ദ്രം അനുവദിക്കുകയായിരുന്നു. മഹാമാരിയുടെ സാഹചര്യത്തിൽ നാട്ടിൽ പോകാതെ തന്നെ പരീക്ഷക്കിരിക്കാൻ സാധിച്ചതിൽ വിദ്യാർഥികളും രക്ഷിതാക്കളും സന്തോഷം രേഖപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.