അബൂദബി: യു.എ.ഇയുടെ പാരമ്പര്യത്തനിമയുടെ വൈവിധ്യമാർന്ന വർണക്കാഴ്ചകളൊരുക്കി സായിദ് സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച ഔദ്യോഗിക ദേശീയ ദിനാഘോഷത്തിൽ ആയിരങ്ങൾ പങ്കുചേർന്നു. രാത്രി ഏഴിനുമുമ്പേ സ്റ്റേഡിയത്തിലെ എല്ലാ കവാടത്തിലൂടെയും സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ളവർ ആഘോഷ നഗരിയിലേക്ക് ഒഴുകിയെത്തി. ഇമാറാത്തികൾക്കൊപ്പം ഒട്ടേറെ വിദേശികളും ആഘോഷ പരിപാടിയിൽ പങ്കെടുത്തു.
യു.എ.ഇ പ്രസിഡൻറ് ശൈഖ് ഖലീഫ ബിൻ സായിദ് ആൽ നഹ്യാെൻറ രക്ഷാകർതൃത്വത്തിലാണ് ‘നമ്മുടെ പൂർവികരുടെ പാരമ്പര്യം’ ശീർഷകത്തിൽ ആഘോഷ പരിപാടികൾ നടന്നത്. യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം, അബൂദബി കിരീടാവകാശിയും യു.എ.ഇ സായുധ സേന ഉപ സർവസൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽനഹ്യാൻ, എമിറേറ്റ് ഭരണാധികാരികൾ, കിരീടാവകാശികൾ, ഉപ ഭരണാധികാരികൾ, രാജകുടുംബാംഗങ്ങൾ മന്ത്രിമാർ, സ്ഥാനപതിമാർ, നയതന്ത്ര ഉദ്യോഗസ്ഥർ ഉൾപ്പെടെ നൂറുകണക്കിനു പ്രമുഖർ പങ്കെടുത്തു.
യു.എ.ഇ കര-നാവിക-വ്യോമ സേനാംഗങ്ങൾ യു.എ.ഇ ദേശീയ പതാകയേന്തി നടത്തിയ മാർച്ച് പാസ്റ്റിനുശേഷം സ്റ്റേഡിയത്തിൽ പ്രത്യേകം ഒരുക്കിയ കൊടിമരത്തിൽ രാത്രി 7.30ന് ദേശീയ പതാക ഉയർത്തി. എണ്ണ ഖനനനത്തിനു മുമ്പ് യു.എ.ഇ ജനതയുടെ മത്സ്യബന്ധനവും മുത്തു ശേഖരണവും ഉൾപ്പെടെയുള്ള സമുദ്രതീരങ്ങളിലെ ജീവിത കാഴ്ചകളോടെയാണ് നമ്മുടെ പൂർവികരുടെ പാരമ്പര്യം ദൃശ്യാവിഷ്കാരം ആരംഭിച്ചത്.
പിന്നീട് ലോകത്തിെൻറ നെറുകയിലേക്ക് യു.എ.ഇ പറന്നു കയറിയതെങ്ങനെയെന്നും ചിത്രീകരണം വിവരിക്കുന്നു. രാജ്യത്തിെൻറ സഹിഷ്ണുത, സഹവർത്തിത്വം, സഹകരണം എന്നീ മൂല്യങ്ങൾ ആഘോഷ പരിപാടികളിൽ ഉയർത്തിപ്പിടിച്ചു. ലോകപ്രശസ്ത കലാകാരന്മാരും സാേങ്കതിക വിദഗ്ധരും ഏറെ നാൾ നടത്തിയ തയാറെടുപ്പുകളുടെ ഫലമായാണ് മനോഹരമായ ആഘോഷ ചിത്രീകരണം യാഥാർഥ്യമായത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.