മിഠായിയിലും എ4 പേപ്പറുകളിലും മയക്കുമരുന്ന്; ജാഗ്രതാ നിര്‍ദേശവുമായി യു.എ.ഇ

അബൂദബി: കുട്ടികളെയും കൗമാരക്കാരെയും ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുന്ന മയക്കുമരുന്ന് മാഫിയക്കെതിരെ ജാഗ്രത പാലിക്കണമെന്ന നിര്‍ദേശവുമായി യു.എ.ഇ അധികൃതര്‍. മിഠായികള്‍, എ4 പേപ്പര്‍, അപരിചിതമായ ഡെലിവറി സര്‍വീസുകള്‍ തുടങ്ങിയവ വഴി മയക്കുമരുന്ന് കടത്തുന്ന രീതികള്‍ക്കെതിരെ രക്ഷിതാക്കളുടെയും പൊതുജനങ്ങളുടെയും അതീവ ശ്രദ്ധയുണ്ടാവണമെന്നാണ് യു.എ.ഇ നാഷനല്‍ ആന്റി നാര്‍ക്കോട്ടിക്‌സ് അതോറിറ്റിയുടെ നിര്‍ദേശം. സുരക്ഷാ ഏജന്‍സികള്‍ കണ്ടെത്തിയ പുതിയ കടത്തുരീതികള്‍ മുന്‍നിര്‍ത്തി കുടുംബങ്ങളുടെയും കുട്ടികളുടെയും സുരക്ഷ ഉറപ്പാക്കാനാണ് ബോധവല്‍കരണ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

മയക്കുമരുന്ന് ലായനി രൂപത്തിലാക്കി എ4 പേപ്പറില്‍ കലര്‍ത്തി കടത്തുന്നതാണ് രീതികളിലൊന്ന്. ഇത് കണ്ടുപിടിക്കുന്നത് ഏറെ പ്രയാസകരമാണ്. മിഠായികള്‍ക്കുള്ളില്‍ ഒളിപ്പിച്ചു കടത്തല്‍, സര്‍പ്രൈസ് ഗിഫ്‌റ്റെന്ന വ്യാജേന കൊറിയര്‍ വഴിയോ ഡെലിവറി ഏജന്‍സികള്‍ മുഖേനയോ അജ്ഞാത നമ്പറുകളില്‍ നിന്ന് പാഴ്‌സലുകള്‍ എത്തിക്കല്‍ എന്നിവയാണ് മറ്റ് രീതികള്‍. അജ്ഞാതരായ വ്യക്തികളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും എത്തുന്ന സമ്മാനങ്ങളോ ഡെലിവറികളോ സംശയകരമായ പാഴ്‌സലുകളോ സ്വീകരിക്കരുതെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.

മയക്കുമരുന്ന് മാഫിയക്കെതിരായ പോരാട്ടത്തില്‍ കുടുംബമാണ് ആദ്യ പ്രതിരോധ നിരയെന്നും മക്കളുടെ സ്വഭാവത്തിലുണ്ടാകുന്ന മാറ്റങ്ങള്‍ ശ്രദ്ധിക്കണമെന്നും അതോറിറ്റി ഓര്‍മിപ്പിച്ചു. ഭയവും അപമാനഭീതിയും കാരണം ചികിത്സ തേടാതിരിക്കരുതെന്നും മയക്കുമരുന്ന് അടിമത്തം ഒരു രോഗമായി കണ്ട് കൃത്യമായ ചികിത്സ നല്‍കുകയാണ് വേണ്ടതെന്നും വ്യക്തമാക്കി. രഹസ്യസ്വഭാവത്തോടെയുള്ള പിന്തുണക്കും ചികിത്സക്കുമായി 80044 എന്ന ടോള്‍ ഫ്രീ നമ്പറില്‍ ബന്ധപ്പെടാം. അതിര്‍ത്തികളില്‍ കസ്റ്റംസ് പരിശോധന കര്‍ശനമാക്കാന്‍ ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി, സിറ്റിസണ്‍ഷിപ്പ്, കസ്റ്റംസ് ആന്‍ഡ് പോര്‍ട്ട് സെക്യൂരിറ്റിയുമായി സഹകരിച്ച് ശക്തമായ നടപടികള്‍ സ്വീകരിച്ചതായി മേജര്‍ ജനറല്‍ സുഹൈല്‍ സഈദ് അല്‍ ഖൈലി അറിയിച്ചു.

Tags:    
News Summary - Drugs in candy and A4 papers; UAE issues cautionary warning

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.