അബൂദബി: അശ്രദ്ധമായും റോഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെയും വാഹനം ഓടിച്ച് അപകടമുണ്ടാക്കി, യുവാവിന് സ്ഥിരവൈകല്യം വരുത്തിയ ഡ്രൈവര്‍ 150000 ദിര്‍ഹം നഷ്ടപരിഹാരം നല്‍കണമെന്ന് അബൂദബി കുടുംബ സിവില്‍ അഡ്മിനിസ്‌ട്രേറ്റീവ് കോടതി വിധിച്ചു. പ്രതിയുടെ വാഹനം ഇടിച്ചതിനെ തുടര്‍ന്ന് ഗുരുതരമായി പരിക്കേറ്റ യുവാവ് നല്‍കിയ ഹരജിയിലാണ് വിധി.
മുമ്പ് ഡ്രൈവര്‍ കുറ്റക്കാരനാണെന്ന് ക്രിമിനല്‍ കോടതി കണ്ടെത്തുകയും ശിക്ഷിക്കുകയും ചെയ്തിരുന്നു. തുടര്‍ന്നാണ് ഇരയായ വ്യക്തി ഭൗതികവും മാനസികവുമായ നഷ്ടങ്ങള്‍ക്ക് മൂന്നുലക്ഷം ദിര്‍ഹം നഷ്ടപരിഹാരം ആവശ്യപ്പെട്ട് സിവില്‍ കോടതിയെ സമീപിച്ചത്. അപകടത്തില്‍ ശരീരത്തിലെ വിവിധ അസ്ഥികള്‍ക്ക് ഒടിവുകള്‍ സംഭവിക്കുകയും പരിക്കേല്‍ക്കുകയും ചെയ്തതായി വൈദ്യപരിശോധനാ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ചലനശേഷിയെ ബാധിച്ചതിനെ തുടര്‍ന്ന് ദൈനംദിന ജീവിതം ദുരിതത്തിലാക്കുന്ന സ്ഥിരമായ ഭാഗിക വൈകല്യമാണ് ഇയാള്‍ക്കുണ്ടായത്.
ചികിത്സാ ചെലവുകള്‍, സുഖം പ്രാപിക്കുന്ന കാലയളവിലെ ജോലി നഷ്ടവും വേതനം ഇല്ലായ്മയും അനുഭവിച്ച മാനസിക ആഘാതവും കണക്കിലെടുത്താണ് നഷ്ടപരിഹാരം ആവശ്യപ്പെട്ടത്. ക്രിമിനല്‍ കോടതിയുടെ അന്തിമ വിധിയിലൂടെ ഡ്രൈവറുടെ ഭാഗത്തുണ്ടായ വീഴ്ച സംശയമില്ലാതെ തെളിഞ്ഞതായി സിവില്‍ കോടതി ചൂണ്ടിക്കാട്ടി. പരിക്കിന്‍റെ ഗുരുതാവസ്ഥ, വൈദ്യപരിശോധനാ ചെലവുകള്‍, അനുഭവിച്ച വേദനയും ബുദ്ധിമുട്ടുകളും എന്നിവ വിലയിരുത്തി ശാരീരിക മാനസിക നഷ്ടങ്ങള്‍ക്ക് 1,50,000 ദിര്‍ഹം ന്യായമായ നഷ്ടപരിഹാരമാണെന്ന് വ്യക്തമാക്കി കോടതി ഉത്തരവിടുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.