കാണാതായ കസാഖിസ്ഥാൻ സഹോദരിമാരെ മരിച്ച നിലയിൽ കണ്ടെത്തി
ഷാർജ: ഷാർജയിലെ അപ്പാർട്മെന്റിൽ കസാഖിസ്ഥാൻ സ്വദേശികളായ സഹോദരിമാരെ മരിച്ച നിലയിൽ കണ്ടെത്തിയതായി ഷാർജ പൊലീസ് സ്ഥിരീകരിച്ചു. 20ഉം 22ഉം വയസ്സുള്ള ഇരുവരും കഴിഞ്ഞ ഡിസംബറിലാണ് ബ്യൂട്ടി സലൂൺ ജോലിക്കായി യു.എ.ഇയിൽ എത്തിയത്.
ആഗസ്റ്റ് 17 മുതൽ ഇവരെക്കുറിച്ച് വിവരമൊന്നുമില്ലാതായതിനെ തുടർന്ന് സമൂഹ മാധ്യമങ്ങളിൽ കാണാതായതായുള്ള പ്രചാരണം നടന്നിരുന്നു. തുടർന്ന് ബന്ധുക്കൾ ദുബൈയിലെ കസാഖിസ്ഥാൻ കോണ്‍സുലേറ്റിനെ വിവരമറിയിച്ചു. പിന്നാലെ, ഷാർജ പൊലീസ് നടത്തിയ അന്വേഷണത്തിൽ ഇവരെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നുവെന്ന് ഖലീജ് ടൈംസ് റിപ്പോർട്ട് ചെയ്തു.
സംഭവത്തിൽ ഷാർജ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും വിശദാംശങ്ങൾ പിന്നീട് പുറത്തുവിടുമെന്നും അധികൃതർ അറിയിച്ചു. കസാഖിസ്ഥാൻ വിദേശകാര്യ മന്ത്രാലയത്തിന്‍റെയും ദുബൈയിലെ കോൺസുലേറ്റിന്‍റെയും സഹകരണത്തോടെ ആഗസ്റ്റ് 28ന് മൃതദേഹങ്ങൾ നാട്ടിലേക്ക് കൊണ്ടുപോയി. സെപ്റ്റംബർ ആദ്യവാരം നാട്ടിലേക്ക് മടങ്ങാൻ പദ്ധതിയിട്ടിരിക്കെയാണ് ദാരുണമായ സംഭവം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.