അബൂദബിയില്‍ കുരുന്നുകള്‍ക്കും കൗമാരക്കാര്‍ക്കുമായി ‘ലൈഫ് സ്‌കില്‍സ്’ പദ്ധതി
അബൂദബി: എമിറേറ്റിലെ ഏഴുമുതല്‍ 18 വയസ്സ് വരെയുള്ള കുട്ടികള്‍ക്കും കൗമാരക്കാര്‍ക്കുമായി വിപുലമായ ‘ലൈഫ് സ്‌കില്‍സ്’ പരിശീലന പരിപാടിക്കു തുടക്കമായി. അബൂദബി സാമൂഹിക വികസന വകുപ്പിന് കീഴിലുള്ള ഫാമിലി കെയര്‍ അതോറിറ്റി (എഫ്.സി.എ.), യു.എ.ഇ. വിദ്യാഭ്യാസ മന്ത്രാലയവുമായി സഹകരിച്ചാണ് വര്‍ഷാവസാനം വരെ നീണ്ടുനില്‍ക്കുന്ന പദ്ധതി സംഘടിപ്പിക്കുന്നത്. അബൂദബി, അല്‍ ഐന്‍, അല്‍ ദഫ്‌റ എന്നിവിടങ്ങളിലായി നടത്തുന്ന ഇന്‍ററാക്ടീവ് വര്‍ക്ക്‌ഷോപ്പുകളിലൂടെ കുട്ടികളുടെ വ്യക്തിഗത-സാമൂഹിക കഴിവുകള്‍ വളര്‍ത്തുകയാണ് ലക്ഷ്യം.
കുട്ടികള്‍ക്ക് നിത്യജീവിതത്തില്‍ ഉപകരിക്കുന്ന എട്ട് മേഖലകളിലാണ് പരിശീലനം
- പണം കൈകാര്യം ചെയ്യലും ബാങ്കിങ് സേവനങ്ങളും
- പൊതുവേദിയിലെ പ്രസംഗവും ആശയവിനിമയവും
- ഓണ്‍ലൈന്‍ സുരക്ഷയും അവബോധവും
- വികാരങ്ങളും നിരാശയും നിയന്ത്രിക്കല്‍
- അവകാശങ്ങളും ഉത്തരവാദിത്തങ്ങളും
- തര്‍ക്കങ്ങള്‍ പരിഹരിക്കാനുള്ള ശേഷി
- സിസ്റ്റമാറ്റിക് തിങ്കിങ്നേതൃപാടവം, ബിസിനസ് സംരംഭകത്വം, യു.എ.ഇയുടെ പാരമ്പര്യ മൂല്യങ്ങളും മര്യാദകളും
കുട്ടികളില്‍ ചെറുപ്പത്തിലേ ആത്മവിശ്വാസം, തീരുമാനം എടുക്കാനുള്ള ശേഷി, ഉത്തരവാദിത്തബോധം, ആരോഗ്യകരമായ സൗഹൃദങ്ങള്‍ എന്നിവ വളര്‍ത്താന്‍ പദ്ധതി സഹായിക്കുമെന്ന് ഫാമിലി കെയര്‍ അതോറിറ്റി കൗണ്‍സിലിങ് ആന്‍ഡ് ഇന്‍റഗ്രേഷന്‍ സെക്ടര്‍ ആക്ടിങ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഹനാന്‍ ജുമ അല്‍ റൈസി പറഞ്ഞു. ക്ലാസ് മുറികള്‍ക്ക് പുറത്തുള്ള പ്രായോഗിക അനുഭവങ്ങളിലൂടെ കുട്ടികളുടെ കഴിവ് മെച്ചപ്പെടുത്താന്‍ ഇത് ഉപകരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രാലയം അബൂദബി സ്‌കൂള്‍ ഓപറേഷന്‍സ് അസി. അണ്ടര്‍ സെക്രട്ടറി ഡോ. ഉമര്‍ അല്‍ ദഹരി വ്യക്തമാക്കി. കുടുംബങ്ങളും സ്‌കൂളുകളും സാമൂഹിക സ്ഥാപനങ്ങളും തമ്മിലുള്ള സഹകരണം ശക്തമാക്കാനും പദ്ധതി ലക്ഷ്യമിടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.