മധ്യവേനൽ അവധിയും ബലിപെരുന്നാളും; വിമാന നിരക്ക് നടുവൊടിക്കും

അൽഐൻ: ജൂലൈയിലെ മധ്യവേനൽ അവധിയും ബലിപെരുന്നാളും മുന്നിൽ കണ്ട് വിമാനക്കൊള്ളക്കൊരുങ്ങി എയർലൈനുകൾ. ഇരട്ടിയിലധികമാണ് ടിക്കറ്റ് നിരക്ക് വർധിപ്പിച്ചിരിക്കുന്നത്. ജൂലൈ രണ്ടു മുതലാണ് യു.എ.ഇയിലെ വിദ്യാലയങ്ങളിൽ മധ്യവേനൽ അവധി.

തൊട്ടടുത്ത ആഴ്ച ബലിപെരുന്നാൾ അവധി കൂടി എത്തിയതോടെയാണ് വിമാനക്കമ്പനികൾ കൊള്ളക്കൊരുങ്ങുന്നത്. ജൂലൈ ആദ്യവാരം യു.എ.ഇയിൽനിന്നും കേരളത്തിലെ വിമാനത്താവളങ്ങളിലേക്കും തിരിച്ചും എത്തുന്നതിന് 2200 ദിർഹം മുതൽ 2500 ദിർഹം വരെയാണ് ടിക്കറ്റ് നിരക്ക് കാണിക്കുന്നത്. ഇത് ഓരോ ദിവസവും വർധിപ്പിച്ചു കൊണ്ടിരിക്കുകയാണ്. ഇന്ധന വിലവർധന വിമാന ടിക്കറ്റ് നിരക്ക് ഉയരാൻ ഇടയാക്കുമെന്ന് ഇന്‍റർനാഷനൽ എയർ ട്രാൻസ്പോർട്ട് അസോസിയേഷൻ കഴിഞ്ഞ ആഴ്ച വ്യക്തമാക്കിയിരുന്നു.

സാധാരണ വേനൽക്കാല അവധിക്ക് ഉയർന്ന നിരക്കാണ് വിമാന കമ്പനികൾ ഈടാക്കാറുള്ളതെങ്കിലും അതിനെ മറികടക്കാൻ മാസങ്ങൾക്ക് മുമ്പേ ടിക്കറ്റ് ബുക്ക് ചെയ്യുന്ന രീതിയാണ് അവലംബിക്കാറുള്ളത്.

അതോടെപ്പം കണക്ഷൻ ഫ്ലൈറ്റുകളെയും ആശ്രയിക്കും. മാർച്ച് 27 മുതലാണ് കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി വിദേശ വിമാനസർവിസുകൾക്ക് ഇന്ത്യ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ പൂർണമായും എടുത്തുകളയുന്നത്. ഇതോടെ നാട്ടിലേക്കുള്ള സർവിസുകൾ വർധിക്കുകയും വിമാനയാത്ര നിരക്കിൽ കാര്യമായ കുറവ് സംഭവിക്കുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാൽ, ഈ നിയന്ത്രണങ്ങൾ നീക്കിയശേഷം വിമാനക്കമ്പനികൾ വേനൽക്കാല ഷെഡ്യൂൾ പ്രഖ്യാപിച്ചപ്പോഴും തുടക്കം മുതലേ ഉയർന്ന നിരക്കാണ് വിവിധ വിമാനകമ്പനികൾ ഈടാക്കുന്നത്. സാധാരണ ജൂൺ പകുതിക്കുശേഷമാണ് വിമാനയാത്ര നിരക്ക് ക്രമാതീതമായി ഉയരാറുള്ളത്. ചിലപ്പോൾ അത് ഇരുഭാഗത്തേക്കുമുള്ള യാത്രക്ക് 3000 ദിർഹമിൽ കൂടുതൽ ആകാറുമുണ്ട്.

കോവിഡ് ഭീഷണി പൂർണമായും വിട്ടുമാറാത്തതിനാൽ മാസങ്ങൾക്കുമുമ്പേ ടിക്കറ്റ് ബുക്ക് ചെയ്യുന്ന രീതിയോടും കണക്ഷൻ ഫ്ലൈറ്റുകളെ ആശ്രയിക്കുന്നതിനോടും ആളുകൾ വിമുഖത കാണിക്കുന്നുണ്ട്.

തിരക്കുള്ള സമയങ്ങളിൽ പ്രവാസികൾ കൂടുതലായി ആശ്രയിച്ചിരുന്നത് യു.എ.ഇയിൽനിന്നുള്ള ഒമാൻ എയറി‍െൻറയും ഗൾഫ് എയറി‍െൻറയും കണക്ഷൻ സർവിസുകളാണ്. ഈ സർവിസുകൾ പൂർണമായും പൂർവസ്ഥിതിയിലാകാത്തതും ഇതിൽ ഒമാൻ എയറി‍െൻറ അബൂദബിയിൽനിന്നുള്ള സർവിസ് പുനഃസ്ഥാപിക്കാത്തതും അബൂദബിയിൽനിന്നും കോഴിക്കോട്ടേക്കുള്ള ഇത്തിഹാദ് എയർവെയ്സി‍െൻറ ദിവസത്തിൽ മൂന്നോളമുള്ള സർവിസുകൾ പുനരാരംഭിക്കാത്തതും പ്രവാസികൾക്ക് തിരിച്ചടിയാണ്. അബൂദബിയിൽനിന്നും എയർ അറേബ്യ കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം സർവിസ് പുതുതായി ആരംഭിച്ചത് മാത്രമാണ് ആശ്വാസം.

കോവിഡ് നിയന്ത്രണങ്ങളെ തുടർന്ന് രണ്ടു വർഷമായി പ്രവാസി കുടുംബങ്ങളിൽ നല്ലൊരു ശതമാനവും നാട്ടിലേക്കുള്ള യാത്ര മാറ്റിവെച്ചിരുന്നു. വിവിധ രാജ്യങ്ങളിൽ കോവിഡ് നിയന്ത്രണങ്ങളിൽ കാര്യമായ ഇളവുകൾ വന്നതോടെ ഈ അവധികാലത്തെങ്കിലും നാട്ടിലേക്ക് പോകണമെന്നാണ് പ്രവാസികളിൽ നല്ലൊരു വിഭാഗം ആഗ്രഹിക്കുന്നത്.

സ്കൂൾ അവധിക്കാലത്ത് മാത്രം നാട്ടിൽ പോകാൻ കഴിയുന്ന അധ്യാപകർക്കും ഇതര ജീവനക്കാർക്കും വിദ്യാർഥികൾക്കും അവരുടെ രക്ഷിതാക്കൾക്കുമാണ് ഈ സമയങ്ങളിലെ അനിയന്ത്രിതമായ നിരക്ക് വർധന ഏറെ ബാധിക്കുക.

കോവിഡിനെതുടർന്ന് നിർത്തിവെച്ച സർവിസുകളിൽ ഇനിയും പുനരാരംഭിക്കാത്ത സർവിസുകൾ വിമാനകമ്പനികൾ പുനരാരംഭിക്കുമെന്നും വിമാന യാത്ര നിരക്കിൽ കാര്യമായ ഇളവുകൾ പ്രഖ്യാപിക്കുമെന്നുമുള്ള പ്രതീക്ഷയിലാണ് പ്രവാസികൾ.

Tags:    
News Summary - Midsummer Holidays and Feast of Sacrifice; Air fares more than doubled

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.