മലീഹ മത്സ്യബന്ധനമേളയുടെ സമാപനദിനത്തിൽ നടന്ന സാംസ്കാരിക പരിപാടി
ഷാർജ: റെക്കോഡ് സന്ദർശകരെയും വിൽപനയും നേടി രാജ്യത്തെ മത്സ്യബന്ധന മേഖലക്ക് ഉണർവേകി ‘അൽ മലീഹ ഫിഷിങ് ഫെസ്റ്റിവൽ’ 10ാം എഡിഷൻ സമാപിച്ചു. ഷാർജ ചേംബർ ഓഫ് കോമേഴ്സ് ആൻഡ് ഇൻഡസ്ട്രി, ദിബ്ബ അൽ ഹിസ്ൻ മുനിസിപ്പാലിറ്റി, മുനിസിപ്പൽ കീണസിൽ ഓഫ് ദിബ്ബ അൽ ഹിസ്ൻ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ നടന്ന മേളയിൽ പതിനായിരത്തിലേറെ സന്ദർശകരാണ് എത്തിയത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നായി നിരവധി പ്രദർശകർ പങ്കെടുത്ത ഫെസ്റ്റിവലിൽ 10 ലക്ഷം ദിർഹമിന്റെ വിൽപനയാണ് രേഖപ്പെടുത്തിയത്.
യു.എ.ഇയുടെ മത്സ്യബന്ധന പൈതൃകവും സംസ്കാരവും പരിചയപ്പെടുത്തുകയും ഈ മേഖലയിൽ പ്രവർത്തിക്കുന്ന വ്യവസായങ്ങളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുക എന്നതാണ് ഫെസ്റ്റിവൽ ലക്ഷ്യംവെക്കുന്നത്. രാജ്യത്തെ വിവിധ മന്ത്രാലയങ്ങളും സ്ഥാപനങ്ങളും സർക്കാർ വകുപ്പുകളും പങ്കുകൊണ്ട മേളയിൽ വിവിധ പരിപാടികളും ആക്ടിവിറ്റികളും ഒരുക്കിയിരുന്നു. മത്സ്യം ഉണക്കി സൂക്ഷിക്കുന്നതിന് പരമ്പരാഗതമായി സ്വീകരിക്കുന്ന രീതികളും പ്രദർശനത്തിനുണ്ടായിരുന്നു. സന്ദർശകരുടെ വിപുലമായ പങ്കാളിത്തവും ഫെസ്റ്റിവലിന്റെ വൻ വിജയവും പ്രവർത്തനങ്ങൾ ലക്ഷ്യം കൈവരിച്ചതാണ് വ്യക്തമാക്കുന്നതെന്ന് ഷാർജ ചേംബർ ഓഫ് കോമേഴ്സ് ആൻഡ് ഇൻഡസ്ട്രി ഡയറക്ടർ ജനറൽ മുഹമ്മദ് അഹ്മദ് അമീൻ അൽ അവാദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.