ദുബൈ: അടിയന്തര മെഡിക്കൽ ദൗത്യങ്ങളിൽ നിർണായക ചുവടുവെപ്പാകുന്ന ദീർഘ ദൂര എയർ ആംബുലൻസ് അവതരിപ്പിച്ച് യു.എ.ഇ. മലയാളി കമ്പനിയാണ് ഗുരുതരാവസ്ഥയിലുള്ള രോഗികളുമായി ലോകത്തിന്‍റെ ഏത് കോണിലേക്കും പറന്നെത്താൻ ശേഷിയുള്ള ദീർഘദൂര എയർ ആംബുലൻസ് അവതരിപ്പിച്ചത്.
അബൂദബിയിൽ നടക്കുന്ന മേക്ക് ഇറ്റ് ഇൻ ദി എമിറേറ്റ്സ് എക്സിബിഷനിൽ റെസ്പോൺസ് പ്ലസ് ഹോൾഡിങ് (ആർ.പി.എം) ആണ് ‘ചലഞ്ചർ 605’ എന്ന പേരിൽ ഐ.സി.യു സൗകര്യങ്ങളോട് കൂടിയ അത്യാധുനിക എയർ ആംബുലൻസ് സർവിസ് പ്രഖ്യാപിച്ചത്. 4000 നോട്ടിക്കൽ മൈൽ (74,00 കിലോമീറ്റർ) ദൂരം വരെ നിർത്താതെ പറന്നെത്താൻ ശേഷിയുള്ളതാണ് ആംബുലൻസ്.
അതിഗുരതരാവസ്ഥിയിലുള്ള രോഗികളെ യു.എ.ഇയിൽ നിന്ന് യാത്ര തടസ്സങ്ങളില്ലാതെ യു.സിലോ യൂറോപ്പിലോ ഏഷ്യയിലോ ഉള്ള ഏത് ആശുപത്രികളിലേക്കും കൊണ്ടുപോകാൻ എയർ ആംബുലൻസിന് സാധിക്കുമെന്ന് റെസ്പോൺസ് പ്ലസ് ഹോഡിങ് സി.ഇ.ഒ ഡോ. രോഹിൽ രാഘവൻ പറഞ്ഞു. നിലവിൽ 350 ലധികം ആംബുലൻസുകൾ കമ്പനി രാജ്യത്ത് പ്രവർത്തിപ്പിച്ച് വരുന്നുണ്ട്. കൂടാതെ എണ്ണ, വാതകം മുതൽ നിർമാണം, വ്യോമയാനം വരെയുള്ള യു.എ.ഇയിലെ ഏറ്റവും നിർണായകമായ വ്യവസായ മേഖലകളിലായി 420ലധികം ജീവനക്കാരും 3000ത്തിലധികം മെഡിക്കൽ പ്രഫഷനലുകളും ജോലി ചെയ്യുന്നുണ്ട്. ഓരോ വർഷവും 600ത്തിലധികം പരിപാടികളെ പിന്തുണക്കുകയും ഹെലികോപ്റ്റർ ഉപയോഗിച്ച് 1000ത്തിലധികം അടിയന്തര മെഡിക്കൽ ദൗത്യങ്ങളും നടത്തിയതായി അദ്ദേഹം പറഞ്ഞു.
ചുരുങ്ങിയ കാലയവളവിനുള്ളിൽ 158 മണിക്കൂർ വിമാനം പറന്നുകഴിഞ്ഞു. എ.ഐ സാങ്കേതികവിദ്യകളും ഇതിൽ പ്രധാനമാണ്. സ്മാർട്ട് ഡിസ്പാച്ച് സംവിധാനം, തൽസമയ വിമാന ട്രാക്കിങ്, ആരോഗ്യ വിശകലന സംവിധാനങ്ങൾ എന്നിവ പ്രതികരണ സമയം കുറക്കുകയും രോഗിയുടെ ആരോഗ്യനില കൂടുതൽ ഗുരുതമാകുന്നതിന് മുമ്പ് തിരിച്ചറിയാനും സഹായിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
അടിയന്തര വിദഗ്ധ ചികിത്സ ആവശ്യമുള്ള രോഗികളെ സംബന്ധിച്ച് ദീർഘദൂര എയർ ആംബുലൻസ് സംവിധാനം വലിയ സഹായമാവുമെന്നാണ് വിലയിരുത്തൽ. ഗസ്സയിൽ നിന്നുൾപ്പെടെ അടിയന്തര ഘട്ടങ്ങളിലുള്ള രോഗികളെ അബൂദബിയിലും മറ്റും എത്തിക്കുന്നതിന് എയർ ആംബുലൻസ് ഉപയോഗിക്കാനാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.