ദുബൈ: ദുബൈയിൽ സെക്യൂരിറ്റി ജോലി നൽകാമെന്ന് വാഗ്ദാനം നൽകി വൻ തട്ടിപ്പ്. മലയാളിയുടെ നേതൃത്വത്തിൽ നടന്ന തട്ടിപ്പിനിരയായ 18 മലയാളികൾ ഉൾപെടെ 40ഓളം യുവാക്കൾ ദുബൈയിൽ കുടുങ്ങി. വിസിറ്റിങ് വിസയുടെ കാലാവധി കഴിഞ്ഞതിനാൽ വൻ തുക പിഴ അടക്കാതെ നാട്ടിലേക്ക് മടങ്ങാൻ പോലും കഴിയാത്ത അവസ്ഥയിലാണിവർ. രണ്ട് മാസം ജോലി ചെയ്തെങ്കിലും ഒരു ദിർഹം പോലും ശമ്പളം ലഭിച്ചിട്ടില്ല. കാസർകോട് മുതൽ തിരുവനന്തപുരം വരെ ജില്ലകളിലുള്ളവർ ഇക്കൂട്ടത്തിലുണ്ട്. ദുബൈ ഇന്ത്യൻ കോൺസുലേറ്റിൽ പരാതി നൽകി.
കോഴിക്കോട് താമസിക്കുന്ന നിലമ്പൂർ സ്വദേശി ശരീഫാണ് തങ്ങളെ ദുബൈയിലെത്തിച്ചതെന്ന് ഇവർ പറഞ്ഞു. ജോലി വാഗ്ദാനം ചെയ്ത് സാമൂഹിക മാധ്യമങ്ങൾ വഴി ലഭിച്ച അറിയിപ്പനുസരിച്ചാണ് ശരീഫുമായി ബന്ധപ്പെട്ടത്. നാട്ടിൽ വെച്ച് ശരീഫിെൻറ അക്കൗണ്ടിലേക്ക് 50000 രൂപ നിക്ഷേപിച്ചു. ദുബൈയിൽ വിമാനമിറങ്ങിയ ഉടൻ 2500 ദിർഹം (50000 രൂപ) നൽകി. ഏപ്രിൽ ഒന്നിനാണ് ദുബൈയിൽ എത്തിയത്. സെക്യൂരിറ്റി ജീവനക്കാരെ വിവിധയിടങ്ങളിൽ നിയോഗിക്കുന്ന എൻ.ക്യൂഎസ്.എസ് എന്ന സ്ഥാപനത്തിന് കീഴിലായിരുന്നു ജോലി. പാകിസ്താനികളായിരുന്നു കമ്പനി ഉടമകൾ. ഏപ്രിൽ മൂന്നിന് ഒപ്പുവെച്ചകരാർ പ്രകാരം 1800 ദിർഹം (36,000 രൂപ) ശമ്പളവും താമസവും നൽകാമെന്നായിരുന്നു വാഗ്ദാനം. സെക്യൂരിറ്റി ഗാർഡിന് സർക്കാർ നൽകുന്ന സിറ കാർഡ് കിട്ടിയാൽ 2260 ദിർഹം (45,000 രൂപ) ശമ്പളം നൽകാമെന്നും പറഞ്ഞു. പാം ജുമൈറയിൽ നിർമാണം നടക്കുന്ന ഹോട്ടലിെൻറ സെക്യൂരിറ്റി ഗാർഡായി പല ഷിഫ്റ്റിൽ ഇവരെ നിയോഗിച്ചു. എന്നാൽ, രണ്ട് മാസമായിട്ടും ശമ്പളം ലഭിച്ചില്ല. ജബൽ അലി 3യിൽ രണ്ട് റൂമിലായി 42 പേർ താമസിക്കുന്നു. കമ്പനി വാടക കൊടുക്കാത്തതിനാൽ ഉടൻ ഇവിടെ നിന്നിറങ്ങേണ്ടി വരും. കൈയിൽ പണമില്ലാത്തതിനാൽ ഭക്ഷണത്തിന് പോലും വകയില്ലാത്ത അവസ്ഥയിലാണ്. പാകിസ്താനികൾ മുങ്ങിയെന്നും കമ്പനി ഏറ്റെടുക്കുമെന്നും ശമ്പളം നൽകുമെന്നുമായിരുന്നു ശരീഫ് ഇവരോട് പറഞ്ഞിരുന്നത്. എന്നാൽ, കാത്തിരുന്നിട്ടും നടപടിയുണ്ടാകാത്തതിനെ തുടർന്ന് കെ.എം.സി.സി ഓഫിസിനെ സമീപിച്ചു. അവിടെ നിന്നാണ് കോൺസുലേറ്റിലെത്തി പരാതി നൽകിയത്.
നാല് പേർ ഒഴികെ എല്ലാവർക്കും ഒരു മാസത്തെ സന്ദർശക വിസയാണ് എടുത്തിരുന്നത്. ഇവരുടെ വിസ കാലാവധി കഴിഞ്ഞു. നാട്ടിലേക്ക് മടങ്ങണമെങ്കിൽ പോലും വൻ തുക പിഴ അടക്കേണ്ടി വരും. തങ്ങൾ കമ്പനിയിൽ ജോലിക്ക് പ്രവേശിക്കുന്നതായി വീഡിയോ എടുത്ത് നാട്ടിലേക്ക് അയച്ച് കൂടുതൽ തട്ടിപ്പിന് ശ്രമം നടക്കുന്നുണ്ടെന്നും യുവാക്കൾ ആരോപിച്ചു. 100 പേരെ കൂടി വേണമെന്നാവശ്യപ്പെട്ടാണ് സാമൂഹിക മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തത്. യു.എ.ഇയിലേക്ക് യാത്രവിലക്ക് വന്നില്ലായിരുന്നെങ്കിൽ കൂടുതൽ പേർ തട്ടിപ്പിനിരയായി യു.എ.ഇയിൽ എത്തുമായിരുന്നുവെന്നും യുവാക്കൾ പറഞ്ഞു.
അതേസമയം, യുവാക്കൾ തട്ടിപ്പിനിരയായി എന്നത് ശരിയാണെന്നും വിശ്വസിച്ചവർ തന്നെയും ചതിച്ചുവെന്നും ശരീഫ് പറഞ്ഞു. ഇവരുടെ ജോലിയുടെ സബ് കോൺട്രാക്ട് മറ്റൊരു സ്ഥാപനത്തിന് കൊടുത്തിരുന്നു. അവർ പണം നൽകാത്തതാണ് പ്രശ്നത്തിന് കാരണമെന്നും ശരീഫ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.