ലുലു ഇന്ത്യ ഉത്സവ് കാമ്പയിനിന്റെ ലോഞ്ചിങ് ദുബൈയിൽ ലുലു ഗ്രൂപ് ഡയറക്ടർ എം.എ. സലീം, സീ ഫൈവ് ഗ്ലോബൽ ചീഫ് ബിസിനസ് ഓഫിസർ അർച്ചന ആനന്ദ്, വി. നന്ദകുമാർ, ജെയിംസ് വർഗീസ്, തമ്പാൻ കെ.പി, നൗഷാദ് അലി എന്നിവർ ചേർന്ന് നിർവഹിക്കുന്നു
ദുബൈ: സ്വാതന്ത്ര്യദിനം ഉൾപ്പെടെയുള്ള ആഘോഷങ്ങളിൽ ഉപഭോക്താക്കൾക്ക് ഓഫറുകളുമായി ലുലു.
ഇന്ത്യ ഉത്സവ് എന്ന് പേരിട്ടിരിക്കുന്ന ആഘോഷം 15ന് അബൂദബി അൽ വഹ്ദ മാളിൽ ഉദ്ഘാടനം ചെയ്യും. എല്ലാ ജി.സി.സിയിലും ഫെസ്റ്റിവൽ സംഘടിപ്പിക്കുമെന്ന് ലുലു ഗ്രൂപ് ദുബൈയിൽ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
സ്വാതന്ത്ര്യ ദിനാഘോഷത്തിനു പുറമെ ആഗസ്റ്റ് 17, 18 തീയതികളിൽ ജന്മാഷ്ടമി, 25 മുതൽ 30 വരെ ഗണേശ് ചതുർഥി, 30 മുതൽ സെപ്റ്റംബർ എട്ടുവരെ ഓണം, സെപ്റ്റംബർ-ഒക്ടോബർ മാസങ്ങളിൽ നവരാത്രി, ഒക്ടോബർ അവസാനം ദീപാവലി എന്നീ ആഘോഷവേളകളും ലുലു ഉപഭോക്താക്കൾക്കായി നീക്കിവെക്കും.
ഇന്ത്യൻ കൈത്തറി, ഖാദി ഉൽപന്നങ്ങൾക്കും കശ്മീർ ഉൽപന്നങ്ങൾക്കും പ്രത്യേക സ്റ്റാളുണ്ടാവും.
ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളിലെ രുചിവൈവിധ്യങ്ങൾ അനുഭവിച്ചറിയാൻ ഭക്ഷ്യമേള നടത്തും. ദിവസവും കലാ, സാംസ്കാരിക പരിപാടികൾ അരങ്ങേറും. സെലിബ്രിറ്റികൾ പങ്കെടുക്കും. ഓണത്തോടനുബന്ധിച്ച് പഴയിടം മോഹനൻ നമ്പൂതിരിയുടെ നേതൃത്വത്തിലാണ് ഇക്കുറി സദ്യ ഒരുക്കുന്നത്. മുൻകൂട്ടി ബുക്ക് ചെയ്യുന്നവർക്ക് ഇലയടക്കമായിരിക്കും നൽകുക.
എല്ലാവർഷവും ഇന്ത്യൻ സംസ്കാരത്തിന്റെ സൗന്ദര്യവും വൈവിധ്യവും പ്രദർശിപ്പിക്കുന്ന പരിപാടികൾ ലുലു സംഘടിപ്പിക്കാറുണ്ടെന്നും ഇക്കുറി പൂർവാധികം മനോഹരമായിരിക്കും ആഘോഷമെന്നും ലുലു ഗ്രൂപ് ഡയറക്ടർ എം.എ. സലീം പറഞ്ഞു. ഇന്ത്യയിലുടനീളമുള്ള തങ്ങളുടെ ഉൽപാദന കേന്ദ്രങ്ങളിലെ ഉൽപന്നങ്ങൾ യു.എ.ഇ ഉൾപ്പെടെ ജി.സി.സിയിൽ എത്തിക്കുമെന്നും അദ്ദേഹം കൂട്ടിചേർത്തു.
വെല്ലുവിളികൾ നേരിട്ട രണ്ടു വർഷത്തിനുശേഷം കരുത്തോടെ തിരിച്ചുവരുന്ന സമയമാണിതെന്നും മിതമായ നിരക്കിൽ നിലവാരമുള്ള ഉൽപന്നങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുമെന്നും മാർക്കറ്റിങ് ആൻഡ് കമ്യൂണിക്കേഷൻസ് ഡയറക്ടർ വി. നന്ദകുമാർ പറഞ്ഞു.
സീ ഫൈവുമായി ചേർന്നാണ് ഇക്കുറി ആഘോഷം സംഘടിപ്പിക്കുന്നത്. ഇന്ത്യ ഉത്സവിന്റെ ഭാഗമായി സി ഫൈവിന്റെ സൗജന്യ സബ്സ്ക്രിബ്ഷനും ലഭിക്കും. വാർത്തസമ്മേളനത്തിൽ സീ ഫൈവ് ഗ്ലോബൽ ചീഫ് ബിസിനസ് ഓഫിസർ അർച്ചന ആനന്ദും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.