‘ഗൾഫുഡ്’ വേദിയിൽ ലുലു ഗ്രൂപ് ചെയർമാൻ എം.എ. യൂസഫലിയും അൽ മദീന ഹെറിറ്റേജ്
സി.ഇ.ഒ ബാന്ദർ അൽ ഖഹ്താനിയും ധാരണപത്രത്തിൽ ഒപ്പുവെക്കുന്നു
ദുബൈ: ഈത്തപ്പഴത്തിൽനിന്നുണ്ടാക്കുന്ന സൗദി അറേബ്യയിലെ ‘മിലാഫ് കോള’ ജി.സി.സിയിലെയും ഇന്ത്യയിലെയും ലുലു സ്റ്റോറുകളിലും ലഭ്യമാകും. ദുബൈയിൽ നടക്കുന്ന മേഖലയിലെ ഏറ്റവും വലിയ ഭക്ഷ്യമേളയായ ‘ഗൾഫുഡ്’ വേദിയിൽ ലുലു ഗ്രൂപ് ചെയർമാൻ എം.എ. യൂസുഫലിയും അൽ മദീന ഹെറിറ്റേജ് സി.ഇ.ഒ ബാന്ദർ അൽ ഖഹ്താനിയും ഇതുസംബന്ധിച്ച ധാരണപത്രത്തിൽ ഒപ്പുവെച്ചു. ഇതിനുപുറമെ ഒമ്പത് പുതിയ കരാറുകളിൽ കുടി ലുലു ഒപ്പുവെച്ചിട്ടുണ്ട്.
ഇന്ത്യയിൽനിന്നുള്ള കാർഷിക ഉൽപന്നങ്ങളുടെയും ഭക്ഷ്യവസ്തുക്കളുടെയും കൂടുതൽ വിപുലമായ വിതരണത്തിനായി നാഷനൽ അഗ്രികൾചറൽ കോഓപറേറ്റിവ് മാർക്കറ്റിങ് ഫെഡറേഷൻ ഓഫ് ഇന്ത്യയുമായും ലുലു ധാരണയിലെത്തി. ലോകത്തെ വിവിധയിടങ്ങളിലുള്ള ലുലു സ്റ്റോറുകളിൽ കൂടുതൽ ഇന്ത്യൻ ഉൽപന്നങ്ങൾ എത്തിക്കുകയും കൂടുതൽ വിപണന സാധ്യത ഉറപ്പാക്കുന്നതുമാണ് കരാർ. ലുലു ഗ്ലോബൽ ഓപറേഷൻസ് ഡയറക്ടർ സലിം എം.എയും ‘നാഫെഡ്’ എം.ഡി ധൈര്യഷിൽ കൻസെയും ചേർന്ന് ഇതുസംബന്ധിച്ച ധാരണപത്രത്തിൽ ഒപ്പുവെച്ചു.
ഇറ്റലിയിലെ പാസ്ത റീഗിയോ, സ്പെയിനിലെ ഫ്രിൻസ ഗ്രൂപ്, യു.എസിലെ ചീസ് കേക്ക് ഫാക്ടറി അടക്കം ലോകോത്തര കമ്പനികളുമായും കരാറുകളിൽ ലുലു ഒപ്പുവെച്ചു. ഭക്ഷ്യ ഉൽപന്നങ്ങളുടെ വിപുലമായ വിതരണത്തിനും ലഭ്യത ഉറപ്പാക്കാനുമായാണ് കരാറുകൾ ലക്ഷ്യംവെക്കുന്നത്. റീട്ടെയിൽ രംഗത്തെ മാറ്റങ്ങൾ അടക്കം പ്രതിഫലിക്കുന്നതാണ് ഇത്തവണത്തെ ഗൾഫുഡ് എന്നും ആരോഗ്യകരമായ ഭക്ഷണശൈലി ഉൾപ്പെടെ പ്രതിധ്വനിക്കുന്നതാണ് ഗൾഫുഡിലെ പ്രദർശനങ്ങളെന്നും എം.എ. യൂസുഫലി പറഞ്ഞു. ലുലു ഗ്രൂപ് സി.ഇ.ഒ സെയ്ഫി രൂപാവാല, സി.ഒ.ഒ സലിം വി.ഐ തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.