ദുബൈ: മേഖലയിൽ ഭക്ഷ്യോത്പന്നങ്ങളുടെ സുഗമമായ ലഭ്യത ഉറപ്പാക്കാൻ മുപ്പതിലേറെ കാർഗോ, യാത്രാ വിമാനങ്ങളിലും കപ്പലിലുമായി ടൺ കണക്കിന് അവശ്യവസ്തുക്കളെത്തിച്ച് മുൻനിര റീട്ടെയ്‌ലറായ ലുലു ഗ്രൂപ്പ്. ഇതുവരെ വിവിധ രാജ്യങ്ങളിൽ നിന്നായി 9,000 മെട്രിക് ടണ്ണിലധികം ഭക്ഷ്യോൽപന്നങ്ങളാണ് യു.എ.ഇ ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങളിൽ ലുലു എത്തിച്ചത്.
വിലസ്ഥിരതയും ഉത്പന്നങ്ങളുടെ കൃത്യമായ ലഭ്യതയും ഉറപ്പാക്കുന്നതിനായി ഇതുവരെ 6,000 ടണ്ണിലേറെ ഭക്ഷ്യോത്പന്നങ്ങളാണ് ലുലു യു.എ.ഇയിലേക്ക് മാത്രം എത്തിച്ചത്. ഇത്തിഹാദ് എയർവേസിന്റെ പ്രത്യേക കാർഗോ വിമാനങ്ങളിലായി ഇന്ത്യ, ആസ്ട്രേലിയ, ദക്ഷിണാഫ്രിക്ക, കെനിയ, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളിൽ നിന്നുമായി പഴം, പച്ചക്കറി, ഇറച്ചി ഉൾപ്പടെ 20 ചാർട്ടേഡ് വിമാനങ്ങളിലായാണ് ഭക്ഷ്യോത്പന്നങ്ങൾ ലഭ്യമാക്കിയത്.
പെരുന്നാൾ ആവശ്യകത കണക്കിലെടുത്ത് മുംബെയിൽ നിന്ന് യു.എ.ഇയിലേക്ക് കപ്പലുകളിലും ഭക്ഷ്യോത്പന്നങ്ങൾ ലഭ്യമാക്കിയിട്ടുണ്ട്. അരി, പഴം പച്ചക്കറി, ഇറച്ചി, മുട്ട ഉൾപ്പെടെയുള്ള ഭക്ഷ്യ വസ്തുക്കളാണ് കഴിഞ്ഞ ദിവസങ്ങളിൽ എത്തിച്ചത്. അടിയന്തരമായി നാട്ടിലെത്തേണ്ടവർക്കായി സർവ്വീസ് നടത്തിയ പ്രത്യേക വിമാനങ്ങളുടെ മടക്കയാത്രയിൽ പരമാവധി ഭക്ഷ്യോത്പന്നങ്ങൾ സൗദി അറേബ്യ, ബഹ്റൈൻ, ഖത്തർ ഉൾപ്പെടെയുള്ള രാജ്യങ്ങളിലേക്ക് എത്തിച്ചു. ഇന്ത്യ, യുകെ, ദക്ഷിണാഫ്രിക്ക, തായ്ലൻഡ് തുടങ്ങിയ രാജ്യങ്ങളിൽ നിന്നാണ് ഭക്ഷ്യോത്പന്നങ്ങൾ ലുലു എത്തിച്ചത്. ഖത്തറിലേക്ക് റിയാദ് വഴിയും ബഹ്റൈനിലേക്ക് ദമ്മാം വഴിയുമാണ് റോഡ് മാർഗം എത്തിക്കുന്നത്
പെരുന്നാളിന് ഭക്ഷ്യോത്പന്നങ്ങളുടെ കൃത്യമായ ലഭ്യതയും വിലസ്ഥിരതയും ലുലു ഉറപ്പാക്കിയിട്ടുണ്ടെന്ന് ചെയർമാൻ എം.എ യൂസഫലി വ്യക്തമാക്കി. ഇതിന്റെ ഭാഗമായി പ്രത്യേക കാർഗോ വിമാന സർവീസുകളും കപ്പൽ വഴിയുമുള്ള സർവ്വീസുകൾ വരും ദിവസങ്ങളിലും തുടരും. കൂടുതൽ രാജ്യങ്ങളിൽ നിന്ന് ഭക്ഷ്യോത്പന്നങ്ങൾ എത്തിക്കുമെന്നും യാതൊരു ആശങ്കയുടെ ആവശ്യമില്ലെന്നും അദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.